Chikheang Publish time 2026-2-12 11:02:13

‘20,500 രൂപയ്ക്ക് വാഗ്ദാനം ചെയ്ത 11 ദിവസത്തെ യാത്ര 9 ദിവസമാക്കി ചുരുക്കി’; റെയിൽവേ 73,500 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

/uploads/allimg/2025/11/3343278460199304117.jpg



കൊച്ചി ∙ അഷ്ടപുണ്യ തീർഥ യാത്രയിൽ തീർഥാടകൻ നേരിട്ട കഷ്ടനഷ്ടങ്ങൾക്കും അസൗകര്യങ്ങൾക്കും റെയിൽവേ 73,500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം മരട് സ്വദേശി കെ.ബി. സുരേഷ് ബാബു, സതേൺ റെയിൽവേ, ഐആർസിടിസി എന്നിവർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. 2022 ഡിസംബറിൽ കൊച്ചുവേളിയിൽ നിന്നും പുറപ്പെട്ട് പുരി, വാരാണസി, ഗയ, കൊണാർക്ക് തുടങ്ങി എട്ട് തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് 11 ദിവസം കൊണ്ട് മടങ്ങി വരുമെന്ന് പരസ്യം ചെയ്ത് തീർഥാടകരെ പങ്കെടുപ്പിച്ച് നടത്തിയ യാത്രയിൽ ആദ്യാവസാനം നേരിട്ട കഷ്ടനഷ്ടങ്ങൾ ചൂണ്ടിക്കാണിച്ചാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

11 ദിവസത്തെ യാത്ര 20,500 രൂപയ്ക്ക് വാഗ്ദാനം ചെയ്ത ശേഷം ഒൻപത് ദിവസത്തെ യാത്രയാക്കി ചുരുക്കി. ​2022 ഡിസംബർ 10ന് രാവിലെ കൊച്ചുവേളിയിൽ നിന്ന് ആരംഭിക്കേണ്ടിയിരുന്ന യാത്ര, റെയിൽവേയുടെ ഓപ്പറേഷനൽ പ്രശ്‌നങ്ങൾ കാരണം എറണാകുളം ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് ശേഷമായി പുനഃക്രമീകരിച്ചിരുന്നു. എന്നാൽ, ചെന്നൈയിൽഉണ്ടായ ചുഴലിക്കാറ്റ് കാരണം ഒരു ദിവസത്തിലധികം വൈകിയാണ് പുറപ്പെട്ടത്.

ട്രെയിൻ പുറപ്പെടുന്ന സമയം മാറ്റിയതിനെക്കുറിച്ച് യാത്രക്കാരെ യഥാസമയം അറിയിക്കുന്നതിൽ ഐആർസിടിസിക്ക് വീഴ്ച പറ്റി. സമയമാറ്റം സംബന്ധിച്ച് യാത്രക്കാർക്ക് മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നു എന്ന് തെളിയിക്കാൻ എതിർകക്ഷികൾ യാതൊരു രേഖയും ഹാജരാക്കിയില്ല. ട്രെയിൻ വൈകിയെത്തിയപ്പോൾ യാത്രക്കാർ തിരക്കിട്ട് കയറിയതിനാൽ, ട്രെയിൻ ശരിയായ രീതിയിൽ വൃത്തിയാക്കാൻ സമയം ലഭിച്ചില്ലെന്ന് എതിർകക്ഷികൾ തന്നെ സമ്മതിച്ചു. ഇത് ശുചിത്വമില്ലായ്മയെക്കുറിച്ചുള്ള പരാതി ശരിവയ്ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

കൂടാതെ, എത്തിച്ചേരുന്ന സ്ഥലങ്ങളിൽ സൗകര്യപ്രദമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായും, യാത്രക്കാർക്ക് രണ്ട് മണിക്കൂറോളം ബസിനുള്ളിൽ കഴിയേണ്ടി വന്നതായും ഡി.ബി.ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. പരാതിക്കാരനിൽ നിന്നും തീർഥ യാത്രയ്ക്കായി ഈടാക്കിയ 20,500 രൂപ തിരികെ നൽകാനും പരാതിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്കും മറ്റു കഷ്ടനഷ്ടങ്ങൾക്കും പരിഹാരമായി 50,000 രൂപയും കോടതി ചെലവ് ഇനത്തിൽ 3000 രൂപയും 45 ദിവസത്തിനകം നൽകണമെന്ന് കോടതി ഉത്തരവിട്ടു. English Summary:
Train delay compensation awarded to the complainant by the consumer court. The court ordered a compensation of ₹73,500 for the inconvenience and losses incurred during a pilgrimage tour due to significant delays and mismanagement by the railway and IRCTC.
Pages: [1]
View full version: ‘20,500 രൂപയ്ക്ക് വാഗ്ദാനം ചെയ്ത 11 ദിവസത്തെ യാത്ര 9 ദിവസമാക്കി ചുരുക്കി’; റെയിൽവേ 73,500 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്