കെഎസ്ഐഎൻസി കണക്കുകളിൽ വിശ്വാസമില്ല; റോ– റോ നടത്തിപ്പ് വാട്ടർ മെട്രോയ്ക്കു കൈമാറാനുള്ള സാധ്യത പരിശോധിക്കും
https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2026/2/17/ksinc.jpg?w=1120&h=583കൊച്ചി ∙ ഫോർട്ട് കൊച്ചി– വൈപ്പിൻ റോ– റോ സർവീസ് നടത്തിപ്പുമായി ബന്ധപ്പെട്ടു കേരള ഉൾനാടൻ ജലഗതാഗത കോർപറേഷന്റെ (കെഎസ്ഐഎൻസി) കണക്കുകളിൽ വിശ്വാസമില്ലെന്നു കോർപറേഷൻ. കഴിഞ്ഞ 7 വർഷത്തിനിടയിൽ റോ– റോ സർവീസ് മൂലം 77 ലക്ഷം രൂപ നഷ്ടമാണെന്നാണു കെഎസ്ഐഎൻസിയുടെ കണക്ക്.
ഈ സാഹചര്യത്തിൽ കെഎസ്ഐഎൻസിക്കു പകരം റോ– റോ നടത്തിപ്പ് വാട്ടർ മെട്രോയെ ഏൽപ്പിക്കുന്നതുൾപ്പെടെയുള്ള ബദൽ വഴികൾ കോർപറേഷൻ തേടും. ഇന്നു ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗം ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. റോ– റോ വെസലുകൾ വാങ്ങിച്ചതു കോർപറേഷനാണെങ്കിലും സർവീസ് നടത്തിപ്പിനായി കെഎസ്ഐഎൻസിയെയാണ് ഏൽപ്പിച്ചിട്ടുള്ളത്.
കെഎസ്ഐഎൻസിയുടെ കണക്കുകൾ വിശ്വാസയോഗ്യമല്ലെന്നു കഴിഞ്ഞ മാസം ചേർന്ന കോർപറേഷൻ ധനകാര്യ സ്ഥിരസമിതി യോഗം വിലയിരുത്തി. യഥാർഥ കണക്കുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണു റോ– റോ സർവീസ് കണക്കുകൾ പരിശോധിച്ച ഏജൻസിയുടെ റിപ്പോർട്ട്. കെഎസ്ഐഎൻസിയുടെ യഥാർഥ അക്കൗണ്ടുകൾ പരിശോധിക്കണമെന്നും ഏജൻസി നിർദേശിച്ചു. കണക്കുകൾ പരിശോധിക്കാനായി കെഎസ്ഐഎൻസി അധികൃതരെ കോർപറേഷൻ വിളിപ്പിക്കും.
റോ– റോ സർവീസ് നടത്തിപ്പിൽ നിന്ന് കെഎസ്ഐഎൻസിയെ ഒഴിവാക്കാനാണു കോർപറേഷൻ ആലോചിക്കുന്നത്. റോ– റോ സർവീസ് നടത്തിപ്പിനായി സ്പെഷൽ പർപസ് വെഹിക്കിളിനു രൂപം നൽകണമെന്നു നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെയും അതിനു കഴിഞ്ഞിട്ടില്ല. ചെലവുകൾ കൂടുതലായതും നിരക്ക് കുറവായതുമാണു റോ–റോ സർവീസ് നഷ്ടത്തിലാകാനുള്ള കാരണമെന്നാണു കെഎസ്ഐഎൻസിയുടെ നിലപാട്. ADVERTISEMENT Go AD-FREE
റോ– റോ സർവീസ് ഏറ്റെടുക്കാൻ കഴിയുമോയെന്ന കാര്യം വാട്ടർ മെട്രോ അധികൃതരുമായി കോർപറേഷൻ ചർച്ച ചെയ്യും. എന്നാൽ തങ്ങൾ നേരിട്ട് ആരംഭിക്കാത്ത ഒരു പദ്ധതി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഏറ്റെടുക്കാനുള്ള സാധ്യത കുറവാണ്. കെഎംആർഎല്ലിനു താൽപര്യമില്ലെങ്കിൽ ഓപ്പൺ ടെൻഡർ വിളിച്ചു നടത്തിപ്പ് മറ്റാർക്കെങ്കിലും കൈമാറുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ചേരും. English Summary:
Fort Kochi Vypeen Ro-Ro service operations are under scrutiny as the Kochi Corporation expresses distrust in the Kerala Inland Navigation Corporation\“s (KSINC) financial records. The corporation is exploring alternative service providers, including potentially handing over operations to the Water Metro, due to alleged financial discrepancies and losses.
Pages:
[1]