വാഷിങ്ടൻ∙ താരിഫ് ഭീഷണിയുയർത്തി ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ സമാധാനം കൊണ്ടുവന്നെന്ന് വീണ്ടും ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവശക്തിയുള്ള രണ്ട് അയൽക്കാർ തമ്മിൽ സന്ധി ചെയ്യാൻ കാരണമായത് തന്റെ തീരുവ ഭീഷണി മൂലമാണ്. താരിഫ് മൂലം യുഎസിനു ശതകോടിക്കണക്കിന് ഡോളറുകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരുവ സംബന്ധിച്ച നിലപാട് മാറ്റുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വൈറ്റ് ഹൗസിൽ വച്ച് മറുപടി പറയുകയായിരുന്നു അദ്ദേഹം.
- Also Read മീഡിയം, ഹെവി ട്രക്കുകൾക്ക് 25% തീരുവ; നവംബർ 1 മുതൽ പ്രാബല്യത്തിൽ; പ്രഖ്യാപിച്ച് ട്രംപ്
‘‘എനിക്ക് താരിഫിനുമേലുള്ള അധികാരം ഇല്ലായിരുന്നുവെങ്കിൽ ഇപ്പോഴും നാലോ ഏഴോ യുദ്ധങ്ങൾ നടന്നുകൊണ്ടിരുന്നേനെ. ഇന്ത്യയെയും പാക്കിസ്ഥാനെയും നോക്കിയാൽ ഇരുരാജ്യങ്ങളും യുദ്ധത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഏഴു വിമാനങ്ങളാണ് വെടിവച്ചിട്ടത്. എന്താണ് ഞാനവരോടു പറഞ്ഞതെന്നു പറയാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, എന്തു പറഞ്ഞോ അതു കാര്യമായി സ്വാധീനിച്ചു. ഞങ്ങൾ ശതകോടിക്കണക്കിന് ഡോളർ വരുമാനം നേടിയെന്നുമാത്രമല്ല, താരിഫ് കൊണ്ട് സമാധാനം ഉണ്ടാക്കുകയും ചെയ്തു. താരിഫ് യുഎസിന് വളരെ പ്രധാനപ്പെട്ടതാണ്’’ – ട്രംപ് പറഞ്ഞു.
- Also Read മത്സ്യങ്ങൾ അപ്രത്യക്ഷം, അപായസൂചന നൽകി ആറ്റുകൊഞ്ചും കരിമീനും; കറുത്ത കക്കയും സൂക്ഷിക്കണം; വേമ്പനാട്ടുകായലിൽ സംഭവിക്കുന്നതെന്ത്?
അതേസമയം, ഏപ്രിൽ 22ലെ പഹൽഗാം ആക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ദൗത്യം അവസാനിപ്പിച്ചത് മൂന്നാം കക്ഷിയുടെ ഇടപെടലോടെയാണെന്ന വാദങ്ങൾ ഇന്ത്യ തള്ളിയിരുന്നു. മേയ് ഏഴിന് പുലർച്ചെയാണ് ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയത്. മേയ് 10ന് വെടിനിർത്തൽ പ്രഖ്യാപിച്ചു. പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണയായത് രണ്ടു സൈന്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒമാർ) തമ്മിൽ നേരിട്ടുള്ള ചർച്ചകളെ തുടർന്നാണെന്ന് ഇന്ത്യ നിരന്തരം വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ഒരു രാജ്യവും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ – പാക്ക് വെടിനിർത്തൽ സാധ്യമായെന്ന് മേയ് 10ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആണ് ആദ്യം പുറത്തുപറയുന്നത്. താൻ മധ്യസ്ഥത വഹിച്ചതുകൊണ്ടാണ് സംഘർഷം അവസാനിച്ചതെന്നാണ് അന്നുമുതൽ പല രാജ്യാന്തര വേദികളിലും ട്രംപ് ആവർത്തിച്ചിരുന്നത്. ഇന്ത്യ–പാക്കിസ്ഥാൻ, കംബോഡിയ–തായ്‌ലൻഡ്, കൊസോവോ–സെർബിയ, കോംഗോ–റുവാണ്ട, ഇസ്രയേൽ–ഇറാൻ, ഈജിപ്ത്–ഇത്യോപ്യ, അർമേനിയ–അസർബൈജാന്‍ ഉൾപ്പെടെ രണ്ടാം ടേമിൽ ഇതുവരെ ഏഴു യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്നാണ് ട്രംപ് പലതവണ ആവർത്തിച്ചിട്ടുള്ളത്. English Summary:
Donald Trump on India Pak Ceasefire: US President Donald Trump has reiterated his claim that he brokered a peace deal between neighbours India and Pakistan using trade threats. |