LHC0088 • 2025-10-20 00:21:00 • views 1253
ആലപ്പുഴ ∙ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മുൻ മന്ത്രി ജി. സുധാകരനു നേരെ ഒളിയമ്പുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. പ്രായപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ടവർ പാർട്ടിയിൽ നിന്നു പോവുകയല്ല നേതൃത്വത്തിൽ നിന്നു ഒഴിയുന്നു എന്നേ ഉള്ളുവെന്ന് ബേബി പറഞ്ഞു. പുതിയ തലമുറയ്ക്ക് വേണ്ടിയാണു പ്രായപരിധി നടപ്പിലാക്കിയത്. ഒഴിഞ്ഞവർ പാർട്ടി പ്രവർത്തനങ്ങളിൽ തുടരണം. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് എസ്.ആർ. രാമചന്ദ്രൻ പിള്ളയെന്നും ബേബി പറഞ്ഞു. കർഷക തൊഴിലാളി മാസിക ഏർപ്പെടുത്തിയ പ്രഥമ വി.എസ്. അച്യുതാനന്ദൻ പുരസ്കാരം എസ്. രാമചന്ദ്രൻ പിള്ളയ്ക്കു സമർപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടെ ജി.സുധാകരന്റെ പേര് പരാമർശിക്കാതെ ആയിരുന്നു ബേബിയുടെ വിമർശനം.
- Also Read ‘കുട്ടനാട്ടിൽ നമ്മുടെ ആവശ്യമില്ല, അവർ നടത്തിക്കോളും’: പാർട്ടിയുമായി ഇടഞ്ഞ് സുധാകരൻ, പരിപാടിക്കില്ല
രാജ്യത്തിന്റെ കോശങ്ങളിൽ വർഗീയത വ്യാപിച്ചെന്നും ഫാഷിസ്റ്റ് ആർഎസ്എസിനെ ഭരണത്തിൽ നിന്നു മാത്രം തോൽപ്പിച്ചാൽ പോരാ, കാണാവുന്നതും അല്ലാത്തതുമായ എല്ലാ കോശങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നും ബേബി പറഞ്ഞു. രാജ്യത്തു ഫാഷിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസ് സർക്കാർ രണ്ടു തവണ കഴിഞ്ഞു മൂന്നാമതും ഭരണത്തിലെത്തി. ഉത്തർപ്രദേശ് ഉൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങളിൽ ഫാഷിസ്റ്റ് ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപിയും സംഘപരിവാറും ഭരണഘടനയിലെ മതേതര റിപ്പബ്ലിക് എന്ന ഉള്ളടക്കം ചോർത്തിക്കളയുന്നു. ബ്രാഹ്മണ ചാതുർവർണ്യം പുതിയ രൂപത്തിൽ കൊണ്ടുവരാൻ ശ്രമം നടക്കുകയാണ്. വർഗീയതയെ ഇല്ലാതാക്കാൻ രാഷ്ട്രീയമായി മാത്രമല്ല, സാംസ്കാരികമായും നീങ്ങണമെന്നും ബേബി പറഞ്ഞു. English Summary:
Indirect Criticism of G. Sudhakaran by M.A. Baby: M.A. Baby indirectly criticized G. Sudhakaran regarding the age limit implementation within the party. He emphasized the importance of senior leaders stepping aside for the new generation while continuing to contribute to party activities. |
|