LHC0088 • 2025-10-28 09:34:18 • views 1208
‘ഹരിപ്പാട്ടുകാരനായിട്ടും ബിനു ചുള്ളിയിലിനെ രമേശ് ചെന്നിത്തല എതിർത്തു, വാട്സ്ആപ് ഡിപിയിൽ കെ.സി. വേണുഗോപാലിനൊപ്പമുള്ള പടമാണ്’. വിവാദങ്ങൾ വിട്ടൊഴിയാത്ത യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നിയമനത്തിന് ശേഷം വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെയും വിവാദങ്ങൾ പിന്തുടരുന്നു. യൂത്ത് കോൺഗ്രസ് ഭാരവാഹി പട്ടിക പുറത്തുവന്നതിനു പിന്നാലെയുള്ള വിവാദങ്ങൾക്ക് സംഘടനയുടെ ആദ്യ വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ മറുപടി പറയുന്നു.
- Also Read ‘ഷമാ, ക്ഷമ കാട്ടണം; സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് അല്ലല്ലോ മാധ്യമ പാനലിൽ വന്നതും വക്താവായതും’
∙ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം പ്രതീക്ഷിച്ചിരുന്നോ. ഇതു സംബന്ധിച്ച വിവാദങ്ങൾ തുടരുകയാണല്ലോ?
20 വർഷത്തോളമായി ഞാൻ സംഘടന പ്രവർത്തനം നടത്തുകയാണ്. കെഎസ്‌യുവിന്റെ താഴെത്തട്ട് മുതൽ പ്രവർത്തിച്ചു തുടങ്ങിയതാണ്. കെഎസ്‌യുവിൽ യൂണിറ്റ്, ജില്ലാ തലങ്ങളിലൊക്കെ പ്രവർത്തിച്ചു. സംഘടന തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഷാഫി പറമ്പിലിന്റെ കമ്മിറ്റിയിൽ ഞാൻ സംസ്ഥാന കമ്മിറ്റിയിലേക്ക് മത്സരിച്ചിട്ടുണ്ട്. അന്ന് ഏഴ് വോട്ടിനാണ് പരാജയപ്പെട്ടത്. രണ്ട് വർഷം ഒരു പദവിയുമില്ലാതെ കാത്തിരുന്നു. അതിനുശേഷം വി.എസ്. ജോയ് അധ്യക്ഷനായപ്പോൾ ഞാൻ സംസ്ഥാന സെക്രട്ടറിയായി. എ.പി. അനിൽകുമാർ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നപ്പോൾ ഞാൻ ഹരിപ്പാട് മണ്ഡലം സെക്രട്ടറി ആയിരുന്നു. അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറി ഞാനായിരുന്നു. കോൺഗ്രസിന്റെ വാർഡ് പ്രസിഡന്റും ബൂത്ത് പ്രസിഡന്റും ആയിട്ടുണ്ട്. ഷാഫിയുടെ യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ തിരഞ്ഞെടുത്ത ജനറൽ സെക്രട്ടറി ആയിട്ടുണ്ട്. ചെറുതും വലുതുമായ ഒരുപാട് സ്ഥാനങ്ങൾ പാർട്ടി തന്നിട്ടുണ്ട്. പാർട്ടി തരുന്ന ഉത്തരവാദിത്തങ്ങൾ എന്റെ കഴിവിന്റെ പരമാവധി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിനകത്ത് മാധ്യമങ്ങൾ പറയുന്ന പോലെ പ്രശ്നങ്ങളൊന്നുമില്ല. സംസ്ഥാന ഭാരാവാഹികളെല്ലാം ഒറ്റക്കെട്ടാണ്. ഞങ്ങളെല്ലാം അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ഒരു തീയതി തീരുമാനിച്ച് ചാർജ് ഏറ്റെടുത്ത് മുന്നോട്ടുപോകും.
- Also Read ജംബോ പട്ടിക പ്രഖ്യാപിച്ച് കെപിസിസി; 13 വൈസ് പ്രസിഡന്റുമാർ, 59 ജനറൽ സെക്രട്ടറിമാർ; സന്ദീപ് വാരിയർ പട്ടികയിൽ
∙ സംഘടന തിരഞ്ഞെടുപ്പിൽ മത്സരിച്ച് രണ്ടാമത്ത് എത്തിയ അബിനെ മാറ്റിനിർത്തിയുള്ള ഭാരവാഹി പട്ടിക അനീതിയാണ് എന്നാണല്ലോ ആക്ഷേപം? ജനീഷിന് അധ്യക്ഷ പദം ലഭിച്ചതിനെക്കുറിച്ച് ചില ആരോപണങ്ങൾ ഉയരുന്നുണ്ടല്ലോ.
ദേശീയ യൂത്ത് കോൺഗ്രസിന്റെ ഒരു ഘടകമാണ് കേരളത്തിലേത്. സംഘടന തിരഞ്ഞെടുപ്പിലൂടെ വിജയിച്ച ഒരു പ്രസിഡന്റ് പ്രത്യേക സാഹചര്യത്തിലാണ് ആ പദവി രാജിവച്ച് ഒഴിഞ്ഞത്. അപ്പോൾ പുതിയൊരു പ്രസിഡന്റിനെ വയ്ക്കുന്നതിന് അഖിലേന്ത്യ യൂത്ത് കോൺഗ്രസിന് ഒരു രീതിയുണ്ട്. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ച് വിശദമായ കൂടിയാലോചനയ്ക്ക് ശേഷമാണ് ഒരു തീരുമാനത്തിലെത്തിയത്. ഒരാൾ നല്ലത്, ഒരാൾ മോശം എന്നൊന്നില്ല. എല്ലാവരും നല്ലതാണ്. മുഖ്യധാരയ്ക്ക് അപ്പുറം നിൽക്കുന്നവരെല്ലാം മോശക്കാരാണെന്ന് ചില കേന്ദ്രങ്ങൾ ബോധപൂർവം പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ഉൾപ്പെടെ ചർച്ച ചെയ്യപ്പെട്ട നാലു പേരിന് അപ്പുറം അർഹതയുള്ള എത്രയോ പേർ ഈ പാർട്ടിയിലും സംഘടനയിലുമുണ്ട്. അങ്ങനെയുള്ളവർക്കും ഈ സംഘടനയിൽ ഇരിപ്പിടം ഉണ്ട് എന്നതിനു തെളിവാണ് ജനീഷിന്റെ പ്രസിഡന്റ് പദവി. എന്നുകരുതി അബിൻ മോശക്കാരൻ എന്നല്ല. അബിനും യോഗ്യനാണ്.
∙ രമേശ് ചെന്നിത്തലയുടെ നാടായ ഹരിപ്പാട്ടിൽ നിന്നുള്ള ബിനുവിന്റെ വർക്കിങ് പ്രസിഡന്റ് പദവിയിൽ അദ്ദേഹത്തിന് തന്നെ എതിർപ്പുണ്ടായിരുന്നു എന്ന പ്രചാരണമുണ്ടായിരുന്നല്ലോ?
ഹരിപ്പാട്ടെ രമേശ് ചെന്നിത്തലയുടെ ക്യാംപ് ഓഫിസിനു സമീപമാണ് എന്റെ വീട്. അദ്ദേഹത്തിനും എനിക്കും ഒരു ബൂത്തിലാണ് വോട്ട്. അദ്ദേഹം എന്നെ എതിർക്കുമെന്ന് കരുതുന്നില്ല. പട്ടിക വന്നപ്പോൾ മഹാരാഷ്ട്രയിൽ ആയിരുന്നിട്ടും അദ്ദേഹം എന്നെ വിളിച്ച് അഭിനന്ദിച്ചു. ഞാൻ അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങി. അദ്ദേഹത്തിന്റെ എല്ലാ പിന്തുണയും എനിക്കുണ്ടാകും. പാഠപുസ്തക സമരത്തിൽ പങ്കെടുത്ത് എന്റെ ഒരു കണ്ണിനു പരുക്കേറ്റ് മാസങ്ങളോളം ചികിത്സയിലായിരുന്നപ്പോൾ തിരുവനന്തപുരത്ത് ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായവും ചെയ്തു തന്നത് രമേശ് ചെന്നിത്തലയാണ്.
∙ ജനീഷിനെയും ബിനുവിനെയും നിയമിച്ചതോടെ കെ.സി ഗ്രൂപ്പ് സംസ്ഥാന കോൺഗ്രസിൽ പിടിമുറുക്കുന്നു എന്നാണല്ലോ വ്യാഖ്യാനം ? ബിനു കെ.സി ഗ്രൂപ്പുകാരനാണോ. ബിനുവിന്റെ വാട്സാപ്പ് ഡിപിയും കെ.സിയോട് ഒപ്പമുള്ള ചിത്രമാണല്ലോ ?
കേരളത്തിലെ കോൺഗ്രസിൽ ഇപ്പോൾ ഗ്രൂപ്പ് സമവാക്യങ്ങളില്ല. അതൊക്കെ വെറും വ്യാഖ്യാനങ്ങളാണ്. കെ.സി. വേണുഗോപാൽ എന്റെ എംപിയാണ്. അദ്ദേഹത്തോട് എനിക്ക് അടുപ്പമാണ്. രമേശ് ചെന്നിത്തലയോടും സതീശനോടും സണ്ണി ജോസഫിനോടും അടുപ്പമാണ്. സമരത്തിനിടെയിൽ ബിനു ചുള്ളിയിലിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയപ്പോൾ. (Photo: Special Arrangement)
∙ ഒരു വർക്കിങ് പ്രസിഡന്റിനെ കൂടി നിയമിക്കുമെന്ന് അഭ്യൂഹമുണ്ടല്ലോ ? യൂത്ത് കോൺഗ്രസിന്റെ ആദ്യത്തെ വർക്കിങ് പ്രസിഡന്റാണല്ലോ. എന്താണ് ചുമതലകൾ ? പാർട്ടി പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരണം എന്ന അഭിപ്രായമുണ്ടോ ?
സംസ്ഥാന കമ്മിറ്റി കൂടിയ ശേഷം കേരളത്തിലെ 14 ജില്ലകളിലും ഞങ്ങൾ യാത്ര ചെയ്യും. കേരളത്തിലെ യുവജനങ്ങൾക്കു വേണ്ടി പൊതുസമൂഹത്തിനു വേണ്ടി പിണറായി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ഒരുമിച്ചു മുന്നോട്ടുപോകും. ഒരു വ്യക്തി അല്ല പ്രധാനം. ഇതൊരു കൂട്ടായ്മയാണ്. അതിനെപ്പറ്റി പറയാൻ ഞാൻ ആളല്ല. യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. അതിൽ പാർട്ടിയ്ക്ക് ഒരു അഭിപ്രായമുണ്ട്. അതിനപ്പുറം എനിക്ക് ഒരു അഭിപ്രായമില്ല.
∙ മറ്റ് യുവനേതാക്കളിൽ നിന്ന് വിപരീതമായി സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലല്ലോ ബിനു ?
പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾക്ക് അപ്പുറം വ്യക്തിപരമായ പ്രചാരണത്തിന് ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ദീർഘകാലം മുടങ്ങിക്കിടന്ന കെഎസ്‌യുവിന്റെ മാഗസിൻ കലാശാല ഞാൻ അന്ന് പുറത്തിറക്കിയിരുന്നു. കോട്ടയം ജില്ലാ യൂത്ത് കോൺഗ്രസിന്റെ ചാർജാണ് എനിക്കുണ്ടായിരുന്നത്. അന്ന് അവിടെ നല്ല നിലയിൽ പ്രവർത്തിച്ചു എന്നാണ് വിശ്വാസം. അന്നും ഇന്നും വ്യക്തിപരമായ നേട്ടങ്ങളിൽ ഞാൻ മതിമറന്നിരുന്നില്ല. പാഠപുസ്തക സമരം, സ്വാശ്രയ കോളജ് സമരം ഇതിലൊക്കെ പങ്കെടുത്ത് രണ്ട് തവണ ജയിലിൽ ആയപ്പോഴും ഞാൻ റീലെടുത്ത് ആഘോഷിച്ചിട്ടില്ല.
∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിനു മത്സരിക്കുമോ ?
അങ്ങനെ ചിന്തിക്കുന്നേയില്ല. പടിപടിയായല്ലേ ഒരു രാഷ്ട്രീയ പ്രവർത്തകൻ കയറിവരേണ്ടത്. തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നൊന്നും എന്റെ ചിന്തയിലുള്ള കാര്യമല്ല. അതിനു പ്രഥമ പരിഗണന നൽകുന്നുമില്ല. എന്നെ സംബന്ധിച്ച് സംഘടന രംഗത്ത് നിലയുറപ്പിക്കുകയാണ് പ്രധാന കർത്തവ്യം. സംഘടനയിൽ പ്രവർച്ചിച്ച് സംഘടനയെ വളർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. English Summary:
Binu Chulliyil Youth Congress Working President Interview: He emphasizes party unity and commitment to working for the youth of Kerala. He also denies the rumors that Ramesh Chennithala opposed his designation. |
|