കോട്ടയം ∙ കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ഇനിയും ശേഷിക്കുന്ന 372 കെട്ടുകളുള്ള താളിയോലകൾ കൂടി വായിച്ചെടുക്കുമ്പോൾ കോട്ടയത്തിന്റെ അറിയപ്പെടാത്ത ചരിത്രം അനാവരണം ചെയ്യപ്പെടുമെന്ന് അധികൃതർ. 37,200 താളിയോലകൾ വീണ്ടെടുത്ത് സംരക്ഷിച്ചു. ഇവ അടങ്ങുന്ന മ്യൂസിയത്തിനു കേന്ദ്ര സർക്കാർ സ്ഥാപനമായ ജ്ഞാനഭാരതം മിഷൻ സ്വതന്ത്ര ഗവേഷണ സ്ഥാപനത്തിനുള്ള അംഗീകാരം നൽകിയതോടെയാണ് രണ്ടാംഘട്ട പ്രവർത്തനത്തിനു തുടക്കമാകുന്നത്.
ക്ഷേത്രത്തോടു ചേർന്നുള്ള കൊട്ടാര മാളിക നവീകരിച്ച് ആരംഭിച്ച ശേവധി മ്യൂസിയം ആൻഡ് ഇൻഡോളോജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് താളിയോലകൾ സംരക്ഷിക്കുന്നത്. കുമാരനല്ലൂർ ഊരാണ്മ ദേവസ്വത്തിനു കീഴിൽ റജിസ്റ്റർ ചെയ്ത ട്രസ്റ്റിന്റെ കീഴിലാണ് പ്രവർത്തനം. താളിയോലകളെക്കുറിച്ച് കുമാരനല്ലൂർ ഗ്രന്ഥവരി പുസ്‌തകവും പ്രസിദ്ധീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 14 ഗവേഷണ സ്ഥാപനങ്ങളുമായി തുടർപ്രവർത്തനത്തിനു ധാരാണാപത്രം ഒപ്പുവച്ചതായി അഡ്മിനിസ്ട്രേറ്റർ ഹരി ചെമ്മങ്ങാട്ടില്ലം, ക്ഷേത്രം ഊരാണ്മ സെക്രട്ടറി സി.എസ്.ഉണ്ണി, ക്യുറേറ്റർ എസ്. രാജേന്ദു, മാനുസ്ക്രിപ്റ്റ് കീപ്പർ രമ്യ ഭാസ്കരൻ, കോ ഓർഡിനേറ്റർ ആനന്ദക്കുട്ടൻ ശ്രീനിലയം എന്നിവർ അറിയിച്ചു.
സംരക്ഷിച്ചത് ഇങ്ങനെ
ശുദ്ധമായ പുൽത്തൈലവും കണ്മഷിയും ചേർത്ത മിശ്രിതം ഉപയോഗിച്ച് 37,200 താളിയോലകൾ വൃത്തിയാക്കി.100 ഓലകളുടെ കൂട്ടമായാണ് താളിയോലകൾ സൂക്ഷിച്ചിരിക്കുന്നത്. ഗവേഷകർക്കും വിദ്യാർഥികൾക്കും താളിയോലകൾ ലഭ്യമാക്കുകയും പാരമ്പര്യത്തിലും പൈതൃകത്തിലും അവബോധം സൃഷ്ടിക്കുകയുമാണ് മ്യൂസിയത്തിന്റെ ലക്ഷ്യം. |
|