cy520520 • 2025-10-28 09:36:51 • views 1246
പത്തനംതിട്ട ∙ ശബരിമലയിലെ സ്വർണക്കവർച്ചയ്ക്കു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് രേഖകൾ അന്വേഷണസംഘം വിശദമായി പരിശോധിക്കും. ദുരൂഹ ഇടപാടുകൾ നടന്ന സമയത്തെ സ്ഥലംമാറ്റങ്ങളും ഉത്തരവുകളും സംശയാസ്പദമാണ്. ഇതിനു പിന്നിലുള്ള ഇടപെടലുകളും അന്വേഷണത്തിൽ വരും. രേഖകളിൽ തിരുത്തൽ വരുത്തി മേലുദ്യോഗസ്ഥരെ കബളിപ്പിച്ചോ എന്നതടക്കം അന്വേഷിക്കും. ഡപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥർ പരിശോധിച്ച ഫയലുകളാണു കമ്മിഷണർക്കും സെക്രട്ടറിക്കും കൈമാറുന്നത്.
- Also Read വിശ്വാസസംരക്ഷണ യാത്ര: ‘വിശ്വാസം’ ഉറപ്പാക്കി യുഡിഎഫ്
മഹസറുകളിൽ ഉൾപ്പെടെ വാക്കുകളിൽ തിരിമറികൾ വരുത്തി സമർഥമായ അട്ടിമറിയിലൂടെയാണു ക്രമക്കേടുകൾ നടത്തിയിരുന്നത്. 1998 ൽ വ്യവസായി വിജയ് മല്യ ശ്രീകോവിലിന്റെ വാതിലുകളിലും മുകളിലെ കൊത്തുപണികളിലുമായി 2.51 കിലോ സ്വർണം പൊതിഞ്ഞുനൽകിയിരുന്നു. എന്നാൽ, 2019 മാർച്ചിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം പൂശിയ പുതിയ വാതിൽ സംഭാവന ചെയ്തു. ഇതുപ്രകാരം 324 ഗ്രാം സ്വർണം പൂശിയ വാതിലാണ് സ്ഥാപിച്ചത്. പഴയ വാതിലിന്റെ 2 പാളികൾ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ ഏൽപിക്കുന്നു എന്നു മാത്രമാണു മഹസറിൽ പറയുന്നത്. ഇതിൽ സ്വർണം പൊതിഞ്ഞിട്ടുണ്ടായിരുന്നുവെന്ന കാര്യം മഹസറിൽ കാണാനില്ല. ഈ വാതിൽ ശബരിമലയിലെ ലോക്കർ റൂമിലുണ്ടെന്നാണു പറയുന്നത്. ഹൈക്കോടതി അമിക്കസ് ക്യൂറിയുടെ പരിശോധനാ റിപ്പോർട്ട് വന്നാൽ മാത്രമേ വിശദാംശങ്ങൾ അറിയാൻ കഴിയൂ. സ്വർണം പൊതിഞ്ഞ കട്ടിളകളും 2019 മേയിൽ സ്വർണംപൂശാൻ പോറ്റിക്കു കൈമാറി.
2019 ഓഗസ്റ്റിനും ഡിസംബറിനുമിടെ 3 പേരാണു തിരുവാഭരണ കമ്മിഷണർമാരായി ഇരുന്നത്. ദ്വാരപാലകശിൽപത്തിലെ സ്വർണം പൊതിഞ്ഞ പാളികൾ ജൂലൈയിൽ അഴിച്ചപ്പോൾ അന്നത്തെ തിരുവാഭരണം കമ്മിഷണർ ഹാജരായില്ല. ഓഗസ്റ്റിൽ ചെന്നൈയിലെ പരിശോധനയ്ക്ക് അടുത്തയാൾ. ഡിസംബറിൽ മൂന്നാമത്തെ കമ്മിഷണർ. അടിക്കടിയുണ്ടായ ഈ നിയമനങ്ങൾ ആർക്കും കാര്യങ്ങളിൽ വ്യക്തതയുണ്ടാവരുത് എന്ന രീതിയിലുള്ള ഉന്നത ഇടപെടലാണെന്നു സംശയിക്കപ്പെടുന്നു.
വീഴ്ചയുണ്ടായെന്നു ദേവസ്വം വിജിലൻസും പ്രത്യേക അന്വേഷണസംഘവും കണ്ടെത്തിയ 9 ഉദ്യോഗസ്ഥരിൽ ചിലർ പല ഉത്തരവുകളും മുൻ തീരുമാനങ്ങളും അറിഞ്ഞില്ലെന്നും പറയുന്നു. 2019 ജൂലൈ 5നു പുറത്തിറക്കിയ ഉത്തരവിൽ ദ്വാരപാലകശിൽപങ്ങളിലെ പാളികൾ അഴിക്കുന്ന സമയത്തും സ്വർണം പൂശുന്ന സമയത്തും തിരുവാഭരണം കമ്മിഷണറുടെ സാന്നിധ്യം ആവശ്യമെന്നു പറയുന്നു. ശേഷം സെപ്റ്റംബറിൽ പാളികൾ തിരികെപ്പിടിപ്പിക്കുന്ന സമയത്ത് ശബരിമല എക്സിക്യൂട്ടീവ് ഓഫിസർക്കാണു ചുമതല നൽകിയിരിക്കുന്നത്. അതിൽ തിരുവാഭരണം കമ്മിഷണറുടെയും ദേവസ്വം സ്മിത്തിന്റെയും പേരു പറയാത്തതു ദുരൂഹമാണ്. കമ്മിഷണറോ സ്മിത്തോ ഹാജരായെങ്കിൽ അന്നുതന്നെ ഭാരവ്യത്യാസം കണ്ടെത്താനാകുമായിരുന്നു. English Summary:
Sabarimala Gold Embezzlement: Unraveling the Devaswom Board\“s Cunning Conspiracy |
|