പ്രവാസികളും കർഷകരും ആദിവാസികളും സാധാരണക്കാരുമെല്ലാമടങ്ങിയ മണ്ണാർക്കാട് 15 വർഷമായി യുഡിഎഫിനൊപ്പമാണ്. എന്നാൽ, കുത്തക മണ്ഡലമെന്നു പറയാൻ അവസരം കൊടുത്തിട്ടില്ല. ജനമനസ്സറിഞ്ഞു പ്രവർത്തിക്കുന്നവർക്കൊപ്പം ഇവിടത്തെ ജനതയുമുണ്ടാകും. ഇത്തവണയും യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ കുതിപ്പു തുടരുമെന്നും ഭരണവിരുദ്ധ വികാരം അലയടിക്കുമെന്നുമുള്ള വിശ്വാസത്തിൽ മണ്ഡലത്തിൽ നാലാം വിജയത്തിനുള്ള തയാറെടുപ്പിലാണ് യുഡിഎഫ്. എന്നാൽ, ഒരുക്കങ്ങളിൽ ഒട്ടും പിന്നിലല്ല എൽഡിഎഫ്.
കഥ ഇതുവരെ
മുന്നണികളുടെ സ്ഥാനാർഥി നിർണയവും വലിയൊരു ഘടകമാണ്. മണ്ണാർക്കാടിനെ പ്രതിനിധീകരിച്ച് 9 തവണ ഇടതുപക്ഷത്തിന്റെ പ്രതിനിധികൾ സഭയിലെത്തിയപ്പോൾ, 7 തവണ യുഡിഎഫിന്റെ എംഎൽഎമാരും ഇവിടെ നിന്നു സഭയിലെത്തി. യുഡിഎഫിൽ മുസ്‌ലിം ലീഗും എൽഡിഎഫിൽ സിപിഐയുമാണ് മണ്ണാർക്കാട് മത്സരിക്കുന്നത്. കഴിഞ്ഞ 15 വർഷമായി ലീഗിന്റെ എൻ.ഷംസുദ്ദീനാണ് എംഎൽഎ. മൂന്നു ടേം പൂർത്തിയാക്കിയ ഷംസുദ്ദീൻ ഒരു അങ്കത്തിനു കൂടി ഇറങ്ങിയേക്കുമെന്നു സൂചനയുണ്ട്.
1957ൽ സിപിഐയിലെ കെ.കൃഷ്ണമേനോൻ മണ്ണാർക്കാടിന്റെ ആദ്യ എംഎൽഎയായി. 1960ലും കൃഷ്ണമേനോൻ തന്നെ വിജയിച്ചു. പി.എ.ശങ്കരൻ, ഇ.കെ.ഇമ്പിച്ചിബാവ, ജോൺ മാഞ്ഞൂരാൻ, എ.എൻ.യൂസഫ്, പി.കുമാരൻ, ജോസ് ബേബി എന്നിവരാണു പിന്നീട് ഇടതുപക്ഷത്തു നിന്നു ജയിച്ചത്. ഇതിൽ ഇമ്പിച്ചി ബാവ മന്ത്രിയുമായി. മുസ്‌ലിം ലീഗിൽ നിന്ന് എ.പി.ഹംസ, കല്ലടി മുഹമ്മദ്, കളത്തിൽ അബ്ദുല്ല, എൻ.ഷംസുദ്ദീൻ എന്നിവരെയും മണ്ണാർക്കാട്ടുകാർ സഭയിലെത്തിച്ചു. ADVERTISEMENT Go AD-FREE
കണക്കിലെ കാര്യം
ഏറ്റവും പുതിയ കണക്കുകൾ നിരത്തുമ്പോൾ മണ്ണാർക്കാട് യുഡിഎഫിനൊപ്പമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 16,854 വോട്ടിന്റെ ലീഡുണ്ട്. കഴിഞ്ഞ തവണ 5,870 വോട്ടിനാണ് ഷംസുദ്ദീൻ സിപിഐയിലെ കെ.പി.സുരേഷ് രാജിനെ തോൽപിച്ചത്. സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന പി.കെ.ശശിക്ക് സ്വാധീനമുള്ള മേഖലകളാണ് മണ്ണാർക്കാട്, അലനല്ലൂർ, കോട്ടോപ്പാടം എന്നിവ. ശശി ഇഫക്ട് ഉണ്ടാകില്ലെന്ന് എൽഡിഎഫ് നേതൃത്വം പറഞ്ഞെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ അതു യുഡിഎഫിനു ഗുണം ചെയ്തു.
കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫിലെ വിഭാഗീയ പ്രശ്നങ്ങൾ ഫലത്തിൽ പ്രതിഫലിച്ചിരുന്നു. കാൽലക്ഷത്തിലധികം വോട്ടിന്റെ ലീഡാണ് മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് യുഡിഎഫിലെ വി.കെ.ശ്രീകണ്ഠൻ എംപിക്ക് കഴിഞ്ഞ 2 തവണയും ലഭിച്ചത്. സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്നങ്ങൾ നേതൃത്വം ഇടപെട്ടു പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇപ്പോഴും പൂർണതോതിൽ മെച്ചപ്പെട്ടിട്ടില്ല.
8 തദ്ദേശ സ്ഥാപനങ്ങളിൽ മണ്ണാർക്കാട് നഗരസഭ ഉൾപ്പെടെ 5 എണ്ണവും യുഡിഎഫാണ് ഭരിക്കുന്നത്. 2 പഞ്ചായത്തുകളിൽ എൽഡിഎഫും ഒന്നിൽ ബിജെപിയുമാണ് അധികാരത്തിൽ. കഴിഞ്ഞതവണ എൽഡിഎഫിനും യുഡിഎഫിനും 4 വീതം തദ്ദേശ സ്ഥാപനങ്ങളിൽ ഭരണമുണ്ടായിരുന്നത് യുഡിഎഫ് 5 ആക്കി ഉയർത്തിയപ്പോൾ, എൽഡിഎഫ് രണ്ടിലേക്കൊതുങ്ങി. എൽഡിഎഫ് അധികാരത്തിലുണ്ടായിരുന്ന പുതൂരിൽ ആദ്യമായി ബിജെപി ഭരണത്തിലെത്തി. ADVERTISEMENT Go AD-FREE
മലയോര– കാർഷിക മേഖലയായ മണ്ണാർക്കാട് കർഷകരുടെ നിലപാടും നിർണായകമാണ്. മുൻപു ജില്ലയിൽ ഏറ്റവുമധികം നേന്ത്രവാഴ കൃഷി ചെയ്തിരുന്നതു കോട്ടോപ്പാടം പഞ്ചായത്തിലായിരുന്നു. എന്നാൽ, ഇപ്പോൾ ആ ഒന്നാം സ്ഥാനം പോയി. വന്യമൃഗശല്യവും വിലയിടിവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം കർഷകരെ പിന്തിരിപ്പിച്ചു. റബർകൃഷിയും ഇവിടെയുണ്ട്. പ്രദേശത്തെ റോഡ് നവീകരണവും കണ്ണംകുണ്ട് പാലത്തിന് അനുവദിച്ച തുകയും യുഡിഎഫ് ഉയർത്തിക്കാട്ടുമ്പോൾ ഇവയിൽ പലതും പൂർണതോതിൽ യാഥാർഥ്യമായിട്ടില്ലെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
കണ്ണംകുണ്ട് പാലത്തിനു സർക്കാർ മുൻകയ്യെടുക്കാത്തതാണ് മെല്ലെപ്പോക്കിനുള്ള കാരണമെന്ന് യുഡിഎഫ് ആരോപിക്കുന്ന. മികച്ച സ്ഥാനാർഥികളെത്തിയാൽ മണ്ണാർക്കാട്ടെ പോരാട്ടം കടുക്കും. ചരിത്രത്തിൽ ആദ്യമായി പുതൂരിൽ ഭരണംപിടിച്ച ബിജെപിയും മത്സരത്തിൽ നിർണായക ശക്തിയാകാമെന്ന ആത്മവിശ്വാസത്തിലാണ്.
തദ്ദേശ സ്ഥാപനങ്ങൾ
മണ്ണാർക്കാട് നഗരസഭ, അഗളി, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര, പുതൂർ, ഷോളയൂർ. ADVERTISEMENT GO AD-FREE
2021 നിയമസഭാ ഫലം
ഭൂരിപക്ഷം: 5,870 (യുഡിഎഫ്)
എൻ.ഷംസുദ്ദീൻ (മുസ്‌ലിം ലീഗ്): 71,657
കെ.പി.സുരേഷ് രാജ് (സിപിഐ): 65,787
പി.നസീമ (എൻഡിഎ): 10,376
ജയിംസ് (സ്വത.): 958
ശിവദാസൻ (ബിഎസ്പി): 827
എച്ച്.ഷംസുദ്ദീൻ (സ്വത.): 511
അജികുമാർ (സ്വത.): 159
സുരേഷ് (സ്വത.): 440
സുരേഷ് ബാബു (സ്വത.): 304
വൈ.ഷംസുദ്ദീൻ (സ്വത.): 192
നോട്ട: 760
2025 തദ്ദേശ തിരഞ്ഞെടുപ്പ്
ഭൂരിപക്ഷം: 16,854 (യുഡിഎഫ്)
യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ: മണ്ണാർക്കാട്
നഗരസഭ, അഗളി, അലനല്ലൂർ, കോട്ടോപ്പാടം, ഷോളയൂർ.എൽഡിഎഫ്: കുമരംപുത്തൂർ, തെങ്കര
ബിജെപി: പുതൂർ English Summary:
Mannaarkkad election dynamics are heating up as UDF and LDF prepare for the upcoming polls, with local body election results and voter sentiment playing a crucial role. Both alliances are strategizing to gain an edge in this historically contested constituency, which has seen a significant shift in political allegiances over the years. |