യുഎസിന്റെ പ്രസിഡന്റ് ആയി രണ്ടാമതും ചുമതലയേറ്റ ഡോണൾഡ് ട്രംപ് ലോകരാജ്യങ്ങൾക്കുമേൽ ഉഗ്രവാശിയോടെ തൊടുത്തുവിട്ട താരിഫ് ആയുധമാണ് കോടതി മുറിയിൽ മൂന്നാംവട്ടവും പൊളിഞ്ഞുവീണത്. ആഗോള സമ്പദ്‍വ്യവസ്ഥയെയാകെ പിടിച്ചുലച്ചായിരുന്നു 2025 ഫെബ്രുവരി മുതൽ ട്രംപിന്റെ താരിഫ് യുദ്ധം.
ആദ്യ ഇര യുഎസിന്റെ പരമ്പരാഗത വ്യാപാര, വാണിജ്യ, രാഷ്ട്രീയ എതിരാളിയായ ചൈന. 10-20% ശതമാനം പകരച്ചുങ്കമാണ് (റെസിപ്രോക്കൽ താരിഫ്) ചൈനയ്ക്കുമേൽ ഫെബ്രുവരി 4ന് അടിച്ചേൽപ്പിച്ചത്. രണ്ടാമത് മെക്സിക്കോ (25%). മൂന്നാമത് പുതിയ എതിരാളിയും അയൽക്കാരുമായ കാനഡ (25%). ഫെബ്രുവരി 5ന് പ്രാബല്യത്തിൽ വന്നവിധം ‘ലിബറേഷൻ ഡേ’ പ്രഖ്യാപനത്തോടെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങൾക്കുംമേൽ ട്രംപ് 10 മുതൽ 50% വരെ തീരുവ ചുമത്തി. ഇന്ത്യയ്ക്ക് 26 ശതമാനമായിരുന്നു.
∙ ചൈന കൈയുംകെട്ടി നിന്നില്ല
ചൈന ട്രംപിനെ അതേനാണയത്തിൽ തിരിച്ചടിച്ചു. ഇരുരാജ്യങ്ങളും ഒരുഘട്ടത്തിൽ പരസ്പരം പകരംതീരുവ വാശിയോടെ കയറ്റി 100-150 ശതമാനത്തിലൊക്കെ എത്തിച്ചു. ഒടുവിൽ, സമവായ ചർച്ചയിലൂടെ കുറയ്ക്കുകയും ചെയ്തു. ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരമായിരുന്നു ട്രംപ് പകരംതീരുവകൾ പ്രഖ്യാപിക്കാൻ തുടങ്ങിയത്.
യുഎസുമായി വ്യാപാരബന്ധമുള്ള ഒട്ടുമിക്ക രാജ്യങ്ങൾക്കും വ്യാപാര സർപ്ലസ് ആണുള്ളതെന്നും യുഎസിന്റെ വ്യാപാരക്കമ്മി അസഹനീയമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ നടപടി. ഇന്ത്യയ്ക്കും ചൈനയ്ക്കും യൂറോപ്യൻ യൂണിയനുമെല്ലാം അമേരിക്കയ്ക്കുമേൽ വ്യാപാരരംഗത്ത് മേൽക്കൈ ഉണ്ടായിരുന്നു. അമേരിക്ക കുറഞ്ഞ തീരുവ ഈടാക്കുന്നത് ഈ രാജ്യങ്ങളെല്ലാം മുതലെടുക്കുന്നു എന്നു കാട്ടിയായിരുന്നു ട്രംപിന്റെ തീരുവയുദ്ധം.
ഇങ്ങനെ പകരംതീരുവ ചുമത്തിയില്ലെങ്കിൽ അമേരിക്ക മൂന്നാംലോക രാജ്യമായി അധഃപ്പതിക്കുമെന്നും ട്രംപ് ന്യായീകരിച്ചിരുന്നു. ഇന്ത്യയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ സൗഹൃദ്‍രാജ്യങ്ങളെപ്പോലും വെറുതെ വിടാതെയായിരുന്നു ട്രംപിന്റെ താരിഫ് യുദ്ധം. ഇന്ത്യയും യുഎസുമായുള്ള ബന്ധവും വഷളായി. മോദിയും ട്രംപും തമ്മിലെ സൗഹൃദവും മോശമായി. ഇന്ത്യയ്ക്കുമേൽ ഏറക്കുറെ പൂജ്യം മുതൽ 3 ശതമാനം വരെയായിരുന്ന തീരുവയാണ് ട്രംപ് സൗഹൃദം നോക്കാതെ 50 ശതമാനം വരെ ഉയർത്തിയത്. റഷ്യൻ എണ്ണയുടെ പേരിൽ ട്രംപ് പിഴ ചുമത്തിയ ഒരേയൊരു രാജ്യവും ഇന്ത്യയാണ്. ADVERTISEMENT Go AD-FREE
∙ ഒടുവിൽ നിയമപ്പോര്, തുടക്കമിട്ടത് വൈൻ കമ്പനി
ന്യൂയോർക്ക് സിറ്റി കേന്ദ്രമായുള്ള വൈൻ, സ്പിരിറ്റ് നിർമാതാക്കളായ വി.ഒ.എസ് സെലക്ഷൻസ് (V.O.S. Selections) ആണ് ട്രംപിന്റെ പകരംതീരുവയ്ക്കെതിരെ ആദ്യം കോടതിയിലെത്തിയത്. വിക്ടർ ഓവൻ ഷ്വോർട്സ് എന്നയാൾ അമ്മയുമായി ചേർന്ന് 1987ൽ തുടങ്ങിയ കമ്പനിയാണിത്.
16 രാജ്യങ്ങളിൽ നിന്ന് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്തായിരുന്നു വി.ഒ.എസ് സെലക്ഷൻസിന്റെ പ്രവർത്തനം. ട്രംപ് പ്രഖ്യാപിച്ച അധികത്തീരുവ തിരിച്ചടിയാണെന്നും ഈ അസംസ്കൃത വസ്തുക്കൾ അമേരിക്കയിൽ കിട്ടില്ലെന്നും ഐഇഇപിഎ പ്രകാരം തീരുവ ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും വി.ഒ.എസ് വാദിച്ചു. ഏപ്രിൽ 14ന് ആയിരുന്നു കേസ് നൽകിയത്.
പ്ലാസ്റ്റിക് സർവീസസ് ആൻഡ് പ്രോഡക്ട്സ്, മൈക്രോകിറ്റ്സ്, ഫിഷ് യുഎസ്എ, ടെറി പ്രിസിഷൻ സൈക്ലിങ്, കോസ്റ്റ്കോ, ടൊയോട്ട ഗ്രൂപ്പ്, റെവ്‍ലോൺ കൺസ്യൂമർ പ്രോഡക്ട്സ്, റൈകോ, ക്രോക്സ്, കവാസാക്കി തുടങ്ങിയവരും പിന്നാലെ താരിഫിനെതിരെ കോടതിയിലെത്തി.
ഏപ്രിൽ 23ന് പ്രതിപക്ഷ (ഡെമോക്രാറ്റ്) സംസ്ഥാനങ്ങളായ ഓറിഗൻ, അരിസോന, കൊളറാഡോ, കനക്ടികട്ട്, ഡെലവെയർ, ഇലിനോയ്, മെയ്ൻ, മിനസോട, നെവാഡ, ന്യൂമെക്സിക്കോ, ന്യൂയോർക്ക്, വെർമോണ്ട് എന്നീ സംസ്ഥാനങ്ങളും ട്രംപിനെതിരെ കോടതിയെ സമീപിച്ചു. തുടർന്ന് കഴിഞ്ഞ ഡിസംബർ വരെയായി രാജ്യാന്തര സ്ഥാപനങ്ങൾ ഉൾപ്പെടെ 2,000ലേറെ കമ്പനികളും താരിഫ് നിയമവിരുദ്ധമാണെന്നും റീഫണ്ട് വേണമെന്നും ആവശ്യപ്പെട്ട് ഹർജി കൊടുത്തു.
∙ പ്രാഡ, ബിവൈഡി, ഗോപ്രൊ, യൊക്കോഹാമ ടയർ തുടങ്ങിയവയും റീഫണ്ട് തേടി കോടതിയിലെത്തിയിരുന്നു.
∙ തോറ്റുതുടങ്ങിയ ട്രംപ് ADVERTISEMENT Go AD-FREE
2025 മേയ് 28ന് ആയിരുന്നു ട്രംപിന് ആദ്യ ആഘാതം. കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങൾ ഭൂരിഭാഗവും അസാധുവാക്കി. ഐഇഇപിഎ പ്രകാരം തീരുവ ചുമത്താൻ പ്രസിഡന്റിനല്ല കോൺഗ്രസിനാണ് അധികാരമെന്ന് പറഞ്ഞ കോടതി, ഇല്ലാത്ത അധികാരപ്രയോഗമാണ് ട്രംപിന്റേതെന്നും പറഞ്ഞു.
∙ ഓഗസ്റ്റിൽ രണ്ടാം ഷോക്ക്
കീഴ്ക്കോടതി വിധിയെ ചോദ്യംചെയ്ത് ട്രംപ് ഫെഡറൽ സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിനെ സമീപിച്ചു. ഈ കോടതിയും ട്രംപിന്റെ ഭൂരിഭാഗം പകരംതീരുവകളും അസാധുവാക്കി. എന്നാൽ, സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് ട്രംപ് അറിയച്ചതോടെ തീരുവകൾ ഈടാക്കുന്നത് തൽക്കാലം തുടരാൻ കോടതി അനുവദിച്ചു.
∙ ഫെബ്രുവരി 20,2026: മൂന്നാം ആഘാതം
കേസിൽ അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ട്രംപ്. തീരുവകൾ നിലനിൽക്കേണ്ടത് യുഎസിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും അല്ലാത്തപക്ഷം യുഎസ് മൂന്നാംലോക രാജ്യമായി തകർന്നടിയുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ആഗോളതലത്തിൽ നാണംകെടുമെന്നും വ്യാപാരക്കരാർ ചർച്ചകളിലെ മേധാവിത്തം നഷ്ടപ്പെടുമെന്നും ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഈ വാദങ്ങളെല്ലാം സുപ്രീം കോടതിയും തള്ളി. ട്രംപ് ഐഇഇപിഎ പ്രകാരം പ്രഖ്യാപിച്ച തീരുവളെല്ലാമാണ് റദ്ദായത്. അതേസമയം സ്റ്റീലിനും അലുമിനിയത്തിനും വാഹനഘടകങ്ങൾക്കും പ്രഖ്യാപിച്ച 25-50% തീരുവകൾ നിലനിൽക്കും. ഇത് ചുമത്തിയത് ഐഇഇപിഎ പ്രകാരമല്ല. ADVERTISEMENT GO AD-FREE
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity English Summary:
Who defeated Trump\“s tariffs in court three times? A wine company started the lawsuits, joined by 2000 firms and 12 states. |