ഇറാനെതിരായ യുഎസിന്റെയും ഇസ്രയേലിന്റെയും പോരാട്ടവും അതിപ്രധാനമായ ഹോർമുസ് അടച്ചുള്ള ഇറാന്റെ പകരംവീട്ടലും മധ്യേഷ്യയെയാകെ പിടിച്ചുലച്ച് ആളിക്കത്തിയതോടെ തീപിടിച്ച് മുന്നേറി എണ്ണയും സ്വർണവും. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽനീക്കവും എണ്ണകയറ്റുമതിയും തടസ്സപ്പെടുമെന്ന ഭീതിമൂലം എണ്ണവില കത്തിക്കയറി.
ബ്രെന്റ് ക്രൂഡ് വില ഒറ്റയടിക്ക് (ഇന്ത്യൻ സമയം പുലർച്ചെ 4.50 പ്രകാരം) 12% മുന്നേറി ബാരലിന് 81.50 ഡോളറിലെത്തി. സമീപകാലത്തെ ഏറ്റവും വലിയ ഏകദിന വർധനയാണിത്. യുഎസ് ക്രൂഡ് വില ബാരലിന് 2.8% ഉയർന്ന് 67.02 ഡോളറായി. 1970കളിൽ ഇറാനിലെ ഇസ്ലാമിക വിപ്ലവകാലത്തിന് സമാനമായി എണ്ണവില കത്തുമെന്നാണ് പൊതുവിലയിരുത്തൽ. സമാനമുന്നേറ്റവുമായി വില വൈകാതെ 100 ഡോളറും ഭേദിച്ച് 110-120ൽ എത്തുമെന്ന് ചില നിരീക്ഷകർ കരുതുന്നു.
ALSO READ
കത്തിക്കയറും സ്വർണവും പെട്രോൾ-ഡീസൽ വിലയും
ഇത്തവണ ഒരു ആഘാതം അധികമായുള്ളത് എണ്ണവിലയ്ക്കൊപ്പം എൽഎൻജി വിലയും കുതിക്കുമെന്നതാണ്. ഹോർമുസ് വഴിയാണ് ലോകത്തെ ഏറ്റവും വലിയ എൽഎൻജി ഉൽപാദക രാജ്യങ്ങളിലൊന്നായ ഖത്തറിന്റെ കയറ്റുമതി. ഇതെല്ലാം ഏറ്റവുമധികം ബാധിക്കുന്നത് പ്രധാനമായും ഇന്ത്യയെയാരിക്കും. ഖത്തറിന്റെ എൽഎൻജി ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
എണ്ണവില ഓരോ ഡോളർ വർധിക്കുമ്പോഴും ഇന്ത്യയ്ക്കുണ്ടാകുന്നത് ശതകോടികളുടെ ബാധ്യതയാണ്. ബാരലിന് 10 ഡോളർ വർധിച്ചാൽതന്നെ വാർഷിക അധികബാധ്യത 10,000 കോടി രൂപ കവിയും. എണ്ണവില വർധന ഇന്ത്യൻ ഓഹരി വിപണി, രൂപ എന്നിവയെയും തളർത്തും. അവശ്യവസ്തുക്കളുടെ വില, ഇന്ധനവില, പണപ്പെരുപ്പം എന്നിവ ഉയരുന്നത് സാധാരണക്കാർക്കും ബിസിനസുകൾക്കും ഒരുപോലെ ആഘാതമാകും.
ALSO READ
പെട്രോൾ, ഡീസൽ, എൽപിജി, സിഎൻജി, എൽഎൻജി വിലകൾ ഇന്ത്യയിൽ കൂടാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. യുദ്ധകാലത്തെ സുരക്ഷിത നിക്ഷേപം എന്ന പെരുമയുമായി സ്വർണം, വെള്ളി വിലകളും മുന്നേറ്റം തുടങ്ങി. രാജ്യാന്തര സ്വർണവില രാവിലെതന്നെ (ഇന്ത്യൻ സമയം പുലർച്ചെ 4.50) ഔൺസിന് 145 ഡോളർ വർധിച്ച് 5,376 ഡോളർ എത്തിയിരുന്നു. കേരളത്തിൽ ഇന്നുതന്നെ സ്വർണവില പുതിയ ഉയരം കുറിച്ചേക്കാമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
പകരംവീട്ടുമെന്ന് ട്രംപ്, യുദ്ധം തുടരും
പരമോന്നത നേതാവ് ഖമനയിയുടെ മരണത്തിന് പകരംവീട്ടുമെന്ന് ഉറപ്പിച്ച് ഇറാൻ പ്രത്യാക്രമണം തുടരുന്നതിനിടെ, ഇറാനെതിരായ യുദ്ധം അതിശക്തമായിതന്നെ തുടരുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ട്രംപ്. ആക്രമണത്തിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ആണവ വിഷയത്തിലടക്കം അമേരിക്ക മുന്നോട്ടുവച്ച ഒരു ഡിമാൻഡും അംഗീകരിക്കില്ലെന്ന് ഇറാൻ പറഞ്ഞിരുന്നു. ഇതും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ചിത്രം: മനോരമ
‘ഓഹരിച്ചോരപ്പുഴ’: സൂചന നൽകി അമേരിക്ക
ഒരു വശത്ത് ഇറാൻ. മറുവശത്ത് ഇസ്രയേലും യുഎസും ഗൾഫ് രാഷ്ട്രങ്ങളും. മധ്യേഷ്യയും ലോകവും സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്ത രൂക്ഷയുദ്ധത്തിലേക്ക് വീണതിന്റെ ആഘാതം സമ്പദ്‍വ്യവസ്ഥയിലാകെ അലയടിച്ചു തുടങ്ങി. ഓഹരി വിപണികളെ കാത്തിരിക്കുന്നത് വൻ തകർച്ചയാണെന്ന സൂചന അമേരിക്കയിൽ നിന്നുതന്നെ വന്നുതുടങ്ങി.
∙ യുദ്ധംമൂലം എണ്ണവില വർധിക്കുന്ന ആഗോള സമ്പദ്മേഖല അസ്ഥിരമാകുന്നതുമാണ് ഓഹരികളെ വലയ്ക്കുക.
∙ ഫ്യൂച്ചേഴ്സ് വിപണിയിൽ (ഇന്ത്യൻ സമയം പുലർച്ചെ 5ന്) ഡൗ ഡോൺസ് 517 പോയിന്റ് (-1%) ഇടിഞ്ഞു. എസ് ആൻഡ് പി500, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് എന്നിവയും ഒരു ശതമാനം നഷ്ടത്തിലായി. ഇതിന്റെ പ്രതിഫലനം ഇന്ത്യയിലുൾപ്പെടെ പ്രതീക്ഷിക്കാം.
ഉൽപാദനം കുത്തനെ കൂട്ടാൻ ഒപെക് പ്ലസ്
അതേസമയം, ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉൽപാദനം കുത്തനെ കൂട്ടാൻ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് തീരുമാനിച്ചു. ഏപ്രിൽ മുതൽ പ്രതിദിനം 4,11,000 ബാരൽ വീതമാണ് കൂട്ടുക. നേരത്തേ പ്രതീക്ഷിച്ച 1,37,000നേക്കാൾ മൂന്നിരട്ടി അധികം. ഉൽപാദന വർധനനീക്കം ഒരുപരിധിവരെ എണ്ണവിലയുടെ മുന്നേറ്റത്തിന് തടയിടുമെന്നാണ് പ്രതീക്ഷ.
Updating... English Summary:
How is Iran\“s Strait of Hormuz blockade spiking oil to $81 and gold to $5,400 amid US-Israel conflict? Will the Middle East conflict trigger a global economic crisis? |