ബെംഗളൂരു ∙ മക്കളുടെ പരീക്ഷാ ദിനങ്ങളിൽ മാത്രമല്ല, ഇതിനായി തയാറെടുക്കുന്ന ദിനങ്ങളിലും സർക്കാർ ജീവനക്കാർക്കു ചൈൽഡ് കെയർ അവധികൾ നൽകണമെന്നു ഹൈക്കോടതി വിധിച്ചു. അവധി അനുവദിച്ച കേന്ദ്ര ഭരണ ട്രൈബ്യൂണൽ (സിഎടി) ഉത്തരവിനെ ചോദ്യം ചെയ്തു കേന്ദ്ര ഐടി മന്ത്രാലയവും ബെംഗളൂരുവിലെ സി–ഡാക്കും (സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്) നൽകിയ ഹർജി തള്ളിയാണു ജസ്റ്റിസുമാരായ എസ്.ജി.പണ്ഡിറ്റും കെ.വി.അരവിന്ദും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
സിബിഎസ്ഇ പരീക്ഷകൾക്കു തയാറെടുക്കുന്ന 2 മക്കളെ സഹായിക്കാനായി സി–ഡാക് ജീവനക്കാരിയായ വി.കവിത 2025 ഡിസംബർ 16 മുതൽ മേയ് 20 വരെ ചൈൽഡ് കെയർ അവധി തേടിയിരുന്നു. എന്നാൽ, ഫെബ്രുവരി 16 മുതൽ ഈ മാസം 7 വരെയുള്ള 18 ദിവസത്തെ അവധി മാത്രമേ സി–ഡാക് അനുവദിച്ചുള്ളൂ. ഇതിനെ ചോദ്യം ചെയ്തുള്ള പരാതിയിലാണു കവിതയ്ക്ക് അനുകൂലമായി ഫെബ്രുവരി 5നു കേന്ദ്ര ഭരണ ട്രൈബ്യൂണൽ വിധിച്ചത്. ഫെബ്രുവരി 8 മുതൽ മേയ് 20 വരെ അവധി അനുവദിച്ചായിരുന്നു വിധി.
പരീക്ഷ തീയതികളിൽ മാത്രമല്ല, പരീക്ഷയ്ക്കായി കുട്ടികളെ ഒരുക്കാനും ചൈൽഡ് കെയർ അവധികൾ അനുവദിക്കാൻ കേന്ദ്ര സിവിൽ സർവീസസ് നിയമത്തിന്റെ 43–സി ചട്ടം വ്യവസ്ഥ ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെ ചോദ്യം ചെയ്താണു കേന്ദ്ര സർക്കാരും സി–ഡാക്കും ഹൈക്കോടതിയെ സമീപിച്ചത്. English Summary:
Government employees can now avail child care leave not only during their children\“s exams but also during their preparation period, following a Karnataka High Court ruling. This decision supports working parents by providing essential time for their children\“s educational milestones. |