പറവൂർ ∙ ഓൺലൈനായി വായ്പ എടുത്തെന്നും തിരിച്ചടച്ചില്ലെങ്കിൽ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണി വന്നതിനെത്തുടർന്നു ചിറ്റാറ്റുകര സ്വദേശിനിയായ യുവതി ആലുവ സൈബർ സെല്ലിൽ പരാതി നൽകി. ഇന്നലെ രാവിലെയാണു സംഭവം. 7.30ന് വാട്സാപ്പിലേക്ക് അജ്ഞാത നമ്പറിൽ നിന്നു വായ്പയുടെ തിരിച്ചടവ് 2,199 രൂപ ഉടൻ അടയ്ക്കണമെന്ന സന്ദേശമെത്തി. എന്നാൽ, ഇവർ വായ്പ എടുത്തിരുന്നില്ല. ഏതു വായ്പയാണെന്നും താൻ വായ്പ എടുത്തിട്ടില്ലെന്നും പണം നൽകില്ലെന്നും മറുപടി അയച്ചു. അപ്പോഴാണു മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹമാധ്യമം വഴി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയത്.
യുവതിയുടെ പരിചയക്കാരായ 2 പേരുടെ നമ്പറുകൾ മൊബൈലിലേക്ക് ഇവർ അയയ്ക്കുകയും ചെയ്തു. പിന്നീട് മറ്റൊരു അജ്ഞാത നമ്പറിൽ നിന്നൊരു ഫോൺ കോളും വന്നു. ഇംഗ്ലിഷിലാണ് അവർ സംസാരിച്ചത്. ഇതേത്തുടർന്നാണു പരാതി നൽകിയത്. വ്യാജ ലോൺ ആപ്പുകൾ വഴി സാധാരണക്കാരെ കുടുക്കുന്ന സംഘമാണെന്നാണു പ്രാഥമിക നിഗമനം. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. English Summary:
Online loan fraud is a growing concern, with victims being blackmailed using morphed nude images. Cyber police are investigating these fake loan app scams that target ordinary citizens. |