ചെറുവത്തൂർ ∙ മുന്നോട്ടുകുതിക്കാൻ അല്ലാതെ പിന്നോട്ടുപോകാനറിയില്ല ഈ രണ്ട് മത്സ്യങ്ങൾക്ക്. കുപ്പിക്കെണിയിലേക്ക് ഇവ എളുപ്പത്തിൽ വീഴുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മൈദകൊണ്ട് തിരുത, മാലൻ എന്നീ മത്സ്യങ്ങളെ കുപ്പിയിലാക്കി പിടിക്കുന്ന മത്സ്യബന്ധനവും തകൃതിയായി നടക്കുകയാണ്. ഓരോ ദിവസവും പിടിക്കുന്നത് കിലോക്കണക്കിന് മത്സ്യങ്ങളാണ്. ഇതോടെ തേജസ്വിനിയുടെ തീരം മീൻപിടിത്തത്തിന്റെ ആവേശത്തിലായി.
ദിവസവും വൈകിട്ട് കാര്യങ്കോട് പാലത്തിന്റെ തൂണിനു താഴെയുള്ള പ്ലാറ്റ്ഫോമിലിരുന്ന് തിരുത മത്സ്യത്തെയും മാലനെയും പിടിച്ച് കരകയറ്റുന്ന യുവാക്കളുടെ പടതന്നെ ഇവിടെയുണ്ട്. തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന മത്സ്യബന്ധന രീതിയാണിത്. തുടക്കത്തിൽ മിനറൽ വാട്ടറിന്റെ കുപ്പി മുറിച്ച് അതിലേക്ക് മൈദ ഇട്ടാണ് മീൻ പിടിച്ചതെങ്കിൽ ഇപ്പോൾ ചിത്രംമാറി. ഇതിനായി രണ്ട് അടപ്പുകളുള്ള കുപ്പിതന്നെ വിപണിയിലെത്തി എന്നതാണ് പ്രത്യേകത. പുഴയിലെ പ്രധാന മത്സ്യങ്ങളായ മാലൻ, തിരുത എന്നിവ മാത്രമാണ് ഇത്തരത്തിലുള്ള മത്സ്യബന്ധനം വഴി പിടിക്കാൻ കഴിയുന്നത്.
കാരണം ഈ മത്സ്യങ്ങൾക്ക് പിന്നോട്ട് സഞ്ചരിക്കാൻ അറിയില്ല എന്നതുതന്നെ. മുന്നോട്ടേക്കു മാത്രം കുതിക്കുന്ന മത്സ്യങ്ങളാണിവ. കുപ്പിയിൽ മൈദയിട്ട് പ്രത്യേക കണ്ണികെട്ടി ഈയ്യം കനമായി കെട്ടിയാണ് പുഴയിലേക്ക് താഴ്ത്തുന്നത്. കുപ്പിയിലേക്ക് മത്സ്യം കയറിയെന്ന് മനസ്സിലാക്കാൻ പ്രത്യേക കഴിവുവേണം. മത്സ്യം കുപ്പിയിൽ കയറിയാൽ ഏത് സമയത്തും വലിച്ചുകയറ്റാം. കാരണം ഇവ തിരിഞ്ഞു പുറത്തേക്ക് പോകില്ലെന്നതുതന്നെ. കഴിഞ്ഞ ദിവസം മയിച്ചയിലെ മത്സ്യത്തൊഴിലാളിയായ അനൂപ് പിടിച്ചെടുത്തത് 30 കിലോ തിരുതയാണ്. ഇത്തരത്തിൽ ഓരോ ദിവസവും കിലോക്കണക്കിന് തിരുതയും മാലനുമാണ് പിടിച്ചെടുക്കുന്നത്. English Summary:
Cheruvathur is witnessing a unique fishing trend where Thritha and Malan fish are being caught using a novel bottle trap method. This innovative technique, originating from Tamil Nadu, utilizes flour as bait to lure the fish into specialized bottles, capitalizing on their inability to swim backward. |