തിരുവനന്തപുരം∙ ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച കവാടം ചെന്നൈയിൽ പ്രദർശനത്തിനു വെച്ചതായി വിവരം. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ശബരിമലയിലെ സ്വർണപ്പാളി ശ്രീകോവിലിന്റെ വാതിലെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ പ്രദർശിപ്പിച്ചതായി തെളിഞ്ഞിരുന്നു. ഇതിനു പുറമേയാണ് ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ചെന്നൈയിലും പ്രദർശനം നടത്തിയെന്ന വിവരം പുറത്തു വരുന്നത്. ചടങ്ങിൽ നടൻ ജയറാം പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ശബരിമല അയ്യപ്പന്റെ നടയും കട്ടിളപ്പടിയുമെന്ന നിലയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി വാതിൽ ചെന്നൈയിൽ പ്രദർശിപ്പിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന് ജയറാം പറയുന്നുണ്ട്. ശബരിമലയിലേക്കുള്ള വാതിൽ തൊട്ടുതൊഴാൻ ഉണ്ണികൃഷ്ണൻ പോറ്റി കാരണം തനിക്ക് ഭാഗ്യം ലഭിച്ചെന്നും ജയറാം പറയുന്നുണ്ട്. 2019ലെ ചടങ്ങിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്.
അതേസമയം, പാളികൾ ബെംഗളൂരുവിലേക്ക് കൊണ്ടുപോയ കാര്യം ഉണ്ണികൃഷ്ണൻ പോറ്റി സ്ഥിരീകരിച്ചു. ശബരിമലയിൽ നിന്നിറങ്ങുന്നവർ നേരെ വീട്ടിൽ പോയിട്ടാണ് മറ്റിടങ്ങളിലേക്ക് പോകുന്നതെന്നും അതുകൊണ്ടാണ് പാളികൾ ബെംഗളൂരുവിലേക്ക് കൊണ്ടു വന്നതെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിശദീകരണം. അധികാരികൾ തന്നിട്ടാണ് പാളികൾ കൊണ്ടുപോയതെന്നും ഇതിന് തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണം പൂശുന്നതിനായി പാളികൾ 45 ദിവസം കൈവശം വെച്ചതിനും അദ്ദേഹം വിശദീകരണം നൽകി. സെപ്റ്റംബർ 19-നകം തിരികെ ഏൽപ്പിക്കാനായിരുന്നു ദേവസ്വം നിർദേശം. ഉടൻതന്നെ ചെന്നൈയിൽ സ്വർണം പൂശി എത്തിക്കണമെന്ന് ദേവസ്വം ബോർഡ് പറയാതിരുന്നതിനാലാണ് പാളികൾ 45 ദിവസം കൈവശം വെച്ചത്.
ശബരിമല സ്വർണം പൂശൽ വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ശനിയാഴ്ച വിജിലൻസ് ചോദ്യംചെയ്യുമെന്നാണ് വിവരം. 1998ൽ വിജയ് മല്യ സ്വർണ പൊതിഞ്ഞതു മുതൽ 2019ൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശിയതു വരെയുള്ള വിവരങ്ങൾ അന്വേഷിക്കും. ഉണ്ണികൃഷ്ണൻ പോറ്റി ആരോടൊക്കെ പണം പിരിച്ചെന്ന കാര്യവും വിജിലൻസ് അന്വേഷിക്കും. English Summary:
Controversy Surrounds Sabarimala Door Exhibition: Unnikrishnan Potti is at the center of a new controversy regarding the Sabarimala temple. He is under investigation for exhibiting a door, purportedly from the Sabarimala temple, in Chennai and previously in Bangalore, sparking allegations of misappropriation and unauthorized handling of temple property. |