ഗുവാഹത്തി∙ ഗായകൻ സുബീൻ ഗാർഗ് മരിച്ചത് സ്കൂബ ഡൈവിങ്ങിനിടെയല്ലെന്നും കടലിൽ നീന്തുന്നതിനിടെയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ, മരണം ആസൂത്രിതമാണെന്നാണ് ദൃക്സാക്ഷിയും സുബീന്റെ ഒപ്പം ബാൻഡിൽ പ്രവർത്തിച്ചിരുന്ന ശേഖർ ജ്യോതി ഗോസ്വാമിയുടെ ആരോപണം. കൊലപാതകത്തിനു പിന്നിൽ സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർഥ് ശർമ, നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മാനേജർ ശ്യാംകാനു മഹന്ത എന്നിവരാണെന്നും വിഷബാധയും ചികിത്സ നൽകുന്നതിലുള്ള അലംഭാവവുമാണു മരണത്തിലേക്കു നയിച്ചതെന്നുമാണ് ഗോസ്വാമി ഉന്നയിക്കുന്നത്. ഇതിനായി വിദേശരാജ്യം തിരഞ്ഞെടുത്തതു കൊലപാതകം അപകടമരണമാക്കി ഒതുക്കാനാണെന്നും ഗോസ്വാമി കൂട്ടിച്ചേർത്തു.
- Also Read കരൂർ ദുരന്തത്തിന് പിന്നാലെ വിജയ്‌ക്കെതിരെ പോസ്റ്റർ, ഭീഷണിപ്പെടുത്തി ടിവികെ പ്രവർത്തകർ; യുവാവ് മരിച്ച നിലയിൽ
നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി സിംഗപ്പുരിൽ എത്തിയ സുബീൻ ഗാർഗ് സെപ്റ്റംബർ 19നാണു മരിച്ചത്. അന്ന് വൈകുന്നേരം സുബീൻ കടലിൽ നീന്തുമ്പോൾ ഗോസ്വാമിയും ഒപ്പമുണ്ടായിരുന്നു. മരണവുമായി ബന്ധപ്പെട്ട് ഗോസ്വാമിയെയും ഗായിക അമൃത്പ്രവ മഹന്തയെയും പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു. ഇവരുടെ റിമാൻഡ് റിപ്പോര്‍ട്ടിൽ വെളിപ്പെടുത്തലുകൾ സംബന്ധിച്ച വിവരങ്ങളുണ്ട്. മുങ്ങിമരണമാണെന്നാണ് സുബീന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ. എന്നാൽ, സുബീൻ ഒരു നീന്തൽ വിദഗ്ധൻ ആയിരുന്നുവെന്നും അതിനാൽതന്നെ സ്വാഭാവിക മുങ്ങിമരണത്തിനു സാധ്യതയില്ലെന്നുമാണ് ഗോസ്വാമി തറപ്പിച്ചു പറയുന്നത്.
- Also Read മരം വെട്ടുന്നതിനിടെ തൊഴിലാളികൾക്കു മിന്നലേറ്റു; ഒരു മരണം
സിംഗപ്പുരിൽവച്ച് ഇവർക്കൊപ്പമുണ്ടായിരുന്ന സിദ്ധാർഥ് ശർമയുടെ പല പെരുമാറ്റങ്ങളും സംശയാസ്പദമായ രീതിയിലായിരുന്നെന്ന് ഗോസ്വാമി അവകാശപ്പെടുന്നുണ്ട്. സഞ്ചരിച്ചിരുന്ന യാട്ടിന്റെ നിയന്ത്രണം ബലമായി ഇയാൾ ഏറ്റെടുത്തതായും ആരോപിക്കുന്നു. അപകടം നടന്നപ്പോൾ സുബീന്റെ വായിലൂടെയും മൂക്കിലൂടെയും നുര വന്നപ്പോള്‍ സഹായിക്കുന്നതിനുപകരം ‘ജബോ ദേ, ജബോ ദേ’ (അയാളെ പോകാൻ അനുവദിക്കൂ) എന്ന് നിലവിളിച്ച് ശർമ തടസ്സമുണ്ടാക്കുകയായിരുന്നുവെന്നാണ് ഗോസ്വാമി പറയുന്നത്. നുര വന്ന സമയത്തും അടിയന്തര വൈദ്യസഹായം നൽകേണ്ടതിനു പകരം, ആസിഡ് റിഫ്ലക്സ് ആണെന്നു പറഞ്ഞ് ഗുരുതര ലക്ഷണങ്ങളെ തള്ളക്കളഞ്ഞതായും ആരോപണമുണ്ട്.
- Also Read ഇറാൻ സ്വദേശിനിയുമായി പലതവണ വീട്ടിലെത്തി, മറ്റൊരു യുവതി വന്നതിലും വഴക്ക്; കൃത്യമായി പദ്ധതി തയാറാക്കി കൊലപാതകം
മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ തെളിവുകളും ഗോസ്വാമി പൊലീസിനോടു പങ്കുവച്ചു. താൻ മാത്രമേ പാനീയങ്ങൾ നൽകൂ എന്ന് മറ്റുള്ളവരോട് ശർമ നിർദേശിച്ചതായും സുബീനായി സജ്ജീകരിച്ച മദ്യത്തെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും തൃപ്തികരമായ വിശദീകരണം ഇയാൾ നല്‍കിയില്ലെന്നും ഗോസ്വാമി ആരോപിക്കുന്നു. യാട്ടില്‍ നടന്ന കാര്യങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ ആരുമായും പങ്കിടരുതെന്ന് ശർമ നിർദേശിക്കുകയും ചെയ്തിരുന്നു.
- Also Read ഓണം ബംപറിന്റെ മൂന്നിരട്ടി കോടികൾ സമ്മാനം; സ്ഥിരം അടിക്കുന്നത് മലയാളികൾക്ക്; ലോട്ടറിക്ക് വിലയെത്ര, കേരളത്തിലിരുന്ന് എങ്ങനെ എടുക്കാം?
സിദ്ധാർഥ് ശർമ, ശ്യാംകാനു മഹന്ത എന്നിവർക്കെതിരെ ഗൂഢാലോചന, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങൾ നിലവിൽ പൊലീസ് ചുമത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും സുബീൻ ഗാർഗിന്റെ ഭാര്യ ഗരിമ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, ജനങ്ങളുടെ ആവശ്യത്തെ തുടർന്ന് ഗാർഗിന്റെ മൃതദേഹം രണ്ടാംതവണ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം zubeen.garg എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Subin Garg\“s death is under scrutiny following allegations of foul play: A witness claims the singer\“s death was orchestrated and not accidental drowning, pointing fingers at his manager and a festival organizer. The investigation is ongoing to determine the truth behind the circumstances surrounding his death in Singapore. |