cy520520 • 2025-10-7 10:51:00 • views 1249
ജറുസലം ∙ സെപ്റ്റംബർ 3 നു ഗാസ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ഗാസയിൽ കൊല്ലപ്പെട്ട 64,232 പേരിൽ 30 ശതമാനവും കുട്ടികളാണ്. ഒക്ടോബർ 6ന് ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 67,160 ആയി ഉയർന്നു. ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് യുദ്ധത്തിന്റെ ആദ്യദിവസങ്ങളിൽ മരിച്ചവരുടെ പട്ടിക ആരോഗ്യമന്ത്രാലയം തയാറാക്കിയിരുന്നത്.
- Also Read ഗാസ യുദ്ധത്തിന് രണ്ടു വയസ്; കൊടുംപട്ടിണിയിൽ ആറര ലക്ഷത്തോളം ജനങ്ങൾ, ആക്രമണം തുടർന്ന് ഇസ്രയേൽ സൈന്യം
കൊല്ലപ്പെട്ടവരുടെ പേര്, തിരിച്ചറിയൽ കാർഡ് നമ്പർ എന്നീ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയതാണ് ഈ പട്ടിക. 2024 മേയ് മുതൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾ കൂടി അതതു ദിവസത്തെ മരണസംഖ്യയിൽ ഉൾപ്പെടുത്താൻ തുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഈ പട്ടിക റോയിട്ടേഴ്സ് പരിശോധിച്ചപ്പോൾ 1200 ൽ ഏറെ പലസ്തീൻ കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങളും കൊല്ലപ്പെട്ടതായി കണ്ടെത്തി.
കൊല്ലപ്പെട്ടവർ ഇതിലേറെ
യുദ്ധത്തിൽ കൊല്ലപ്പെട്ട എല്ലാവരും ഉൾപ്പെടുന്ന പട്ടികയല്ല ഗാസ ആരോഗ്യമന്ത്രാലയം പുറത്തുവിടുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കാണാതായ ആയിരങ്ങളെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പട്ടിണിമൂലം മരിച്ച 460 ലേറെപ്പേരും ഈ പട്ടികയിൽ ഉൾപ്പെടില്ല. യുദ്ധം രൂക്ഷമായ മാസങ്ങളിൽ ഗാസയിലെ ആരോഗ്യകേന്ദ്രങ്ങളും ആശുപത്രി സംവിധാനങ്ങളും തകർന്നടിഞ്ഞതോടെ മരിച്ചവരുടെ കണക്കെടുപ്പും താറുമാറായി. യുഎൻ മനുഷ്യാവകാശ കമ്മിഷൻ ഓഫിസ് പറയുന്നത് പലസ്തീൻ അധികൃതർ നൽകുന്ന കണക്ക് യഥാർഥ മരണസംഖ്യയെക്കാൾ വളരെ കുറവാണെന്നാണ്.
- Also Read ‘മരണത്തെക്കാൾ ഭയാനകം ഗാസയിലെ ജീവിതം’: ഗാസയിലെ കുഞ്ഞുങ്ങളുടെ പ്രതീകങ്ങളായി ഹുദയ്, ഹംസ
ജൂലൈയിലെ യുഎൻ കണക്കുപ്രകാരം കൊല്ലപ്പെട്ടവരിൽ 40% കുട്ടികളാണ്. 22% സ്ത്രീകളും. ഇസ്രയേൽ വംശഹത്യ നടത്തിയെന്നതിന് ആധാരമായി യുഎൻ അവതരിപ്പിച്ചതും കുട്ടികളുടെയും സ്ത്രീകളുടെയും ഉയർന്ന മരണസംഖ്യയാണ്. ഇസ്രയേൽ ആരോപിക്കുന്നത് ഗാസ ആരോഗ്യമന്ത്രാലയം കണക്കുകൾ പെരുപ്പിച്ചുകാട്ടുന്നുവെന്നാണ്. കഴിഞ്ഞ ജനുവരിയിൽ ഇസ്രയേൽ നൽകിയ കണക്കു പ്രകാരം 20,000 ഹമാസുകാരെ വധിച്ചിട്ടുണ്ട്. അതിനുശേഷം പുതിയ കണക്കുകൾ ഇസ്രയേൽ നൽകിയിട്ടുമില്ല. English Summary:
Gaza War Death Toll: Gaza war reveals devastating consequences, with a significant portion of casualties being children. The Gaza health ministry reports substantial deaths, but the true number is likely higher due to unrecovered bodies and disrupted healthcare systems. International organizations are raising concerns about the accuracy of reported figures. |
|