LHC0088 • 1 hour(s) ago • views 231
കൊച്ചി∙ തൃശൂരിലെ ഷൂട്ടിങ്ങിനു ശേഷം ഡബ്ബിങിനായി എറണാകുളത്തേക്കു വരുമ്പോഴാണു മലയാളത്തിലെ ശ്രദ്ധേയയായ നടി ആക്രമിക്കപ്പെട്ടത്. രാത്രി 9 മണി കഴിഞ്ഞിരുന്നു. നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ അത്താണിയിലാണു പൾസർ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടു പോയി കുറ്റകൃത്യം നടത്തിയതെന്നാണു പ്രോസിക്യൂഷൻ കേസ്. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായ പൾസർ സുനിക്കു കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. വിചാരണ പൂർത്തിയാക്കും മുൻപു 2 പ്രോസിക്യൂട്ടർമാർ രാജിവച്ചിരുന്നു. മൂന്നാമതായി ചുമതലയേറ്റ സ്പെഷൽ പ്രോസിക്യൂട്ടർ വി.അജകുമാറാണു സാക്ഷി വിസ്താരം പൂർത്തിയാക്കിയത്. 2017 ജൂലൈ 10നാണു നടൻ ദിലീപ് അറസ്റ്റിലായത്. ഒക്ടോബറിൽ സോപാധിക ജാമ്യം ലഭിച്ചു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരുന്ന ഡോ. കൗസർ എടപ്പഗത്താണു വിചാരണ നടപടികൾ തുടങ്ങിയതെങ്കിലും വനിതാ ജഡ്ജി വേണമെന്ന നടിയുടെ അപേക്ഷയിൽ അന്ന് എറണാകുളം ജില്ലയിലെ ഏക വനിതാ ജഡ്ജിയായിരുന്ന അഡി. സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസിന്റെ കോടതിയിലേക്കു വിചാരണയ്ക്കു വേണ്ടി കേസ് കൈമാറുകയായിരുന്നു. വിചാരണയ്ക്കിടയിൽ ജഡ്ജിക്കു സ്ഥാനക്കയറ്റം ലഭിച്ചതോടെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റി.
വിചാരണ തുടങ്ങിയ ശേഷം പുതിയ വെളിപ്പെടുത്തലുകളും തെളിവുകളുമായി സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തെ സമീപിച്ചതോടെ വിചാരണ നിർത്തിവച്ചു തുടരന്വേഷണം നടത്തി. ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ജി.ശരത്തിനെ 13–ാം പ്രതിയായി കേസിൽ ഉൾപ്പെടുത്തി വിചാരണ പുനരാരംഭിച്ചു. രോഗബാധിതനായ ബാലചന്ദ്രകുമാർ സാക്ഷി മൊഴി നൽകി അധികം വൈകാതെ മരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു കെ.പൗലോസ് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.
വിചാരണ നേരിട്ട മറ്റു പ്രതികൾ: മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം (വടിവാൾ സലീം), പ്രദീപ്, ചാർലി തോമസ്, സനിൽകുമാർ (മേസ്തിരി സനിൽ).ആദ്യ പ്രതിപട്ടികയിൽ ഉണ്ടായിരുന്ന പത്താം പ്രതി വിഷ്ണുവിനെ പ്രോസിക്യൂഷൻ മാപ്പുസാക്ഷിയാക്കി. അഭിഭാഷകരായ പതിനൊന്നാം പ്രതി പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയാണു വിചാരണ തുടങ്ങിയത്. നടീനടന്മാരും സംവിധായകരും ഉൾപ്പെടെ 261 സാക്ഷികളെയാണു വിസ്തരിച്ചത്. സാക്ഷി വിസ്താരത്തിന് മാത്രം 438 ദിവസമെടുത്തു. മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 294 ദിവസം കൂടി വേണ്ടിവന്നു. കേസിൽ പ്രോസിക്യൂഷൻ 833 രേഖകൾ ഹാജരാക്കി. കേസിന്റെ ഭാഗമായി 68 രേഖകൾ കോടതി ഫയലിൽ സ്വീകരിച്ചു.
142 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ മൊഴിമാറ്റി. പീഡനം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയത്. രഹസ്യ വിചാരണയാണു കോടതി നടത്തിയത്.
തിരയിളക്കങ്ങൾക്ക് തിരികൊളുത്തിയ കേസ്
കൊച്ചി∙ ഇന്ത്യൻ സിനിമാരംഗത്തു സ്ത്രീപക്ഷ നിലപാടുകൾക്കും ചിന്തകൾക്കും വഴിയൊരുക്കിയ കേസാണ് 2017ലെ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്. കേസിലെ അതിജീവിതയും പ്രതികളിലൊരാളും കേരളത്തിലെ മുൻനിര താരങ്ങളായതും കേസിനു ദേശീയ ശ്രദ്ധകിട്ടാൻ കാരണമായി. അതിജീവിത സ്വീകരിച്ച ശക്തമായ നിലപാടുകളാണു മലയാള സിനിമാമേഖലയിൽ വിമൻ കലക്ടീവ് ഇൻ സിനിമ എന്ന ശക്തമായ ഇടപെടലിനും കാരണമായത്.
ഇതിന്റെ തുടർച്ചയായിരുന്നു സിനിമ നിർമാണ രംഗത്തു വനിതകളുടെ സുരക്ഷ ഉറപ്പാക്കാനും അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള ശുപാർശകൾ സർക്കാരിനു സമർപ്പിക്കാനുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ രൂപീകരണത്തിനു വഴിയൊരുക്കിയത്. ഇതരഭാഷ സിനിമ നിർമാണമേഖലയിലും ഇതിന്റെ അലയൊലികൾ എത്തി. നിർമാണരംഗത്തും ഷൂട്ടിങ് ലൊക്കേഷനുകളിലും വനിതാ ചലച്ചിത്രപ്രവർത്തകരെ കൂടുതൽ സുരക്ഷിതമാക്കുന്നതായിരുന്നു ഈ നീക്കങ്ങൾ.
കോടതിരേഖകൾ കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്നു നഷ്ടപ്പെട്ടതും. കോടതി മുദ്രവച്ച കവറിൽ സൂക്ഷിച്ചിരുന്ന കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തുറന്നു പരിശോധിക്കപ്പെട്ടതും നിയമസംവിധാനത്തിന്റെ ദൗർബല്യം തുറന്നു കാട്ടി.
കേസിൽ വിധി ഡിസംബർ 8 ന്
കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8ന് വിധി പറയും. കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്. നടിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി) അടക്കം ഒൻപത് പ്രതികളാണു വിചാരണ നേരിട്ടത്. കേസിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണു സാക്ഷി വിസ്താരം പൂർത്തിയാക്കിയത്.
English Summary:
Actress Assault Case in Kerala is a sensitive case that caught the attention of many. The incident occurred after the actress completed a shoot in Thrissur and was on her way to Ernakulam for dubbing, highlighting the legal proceedings, key figures involved, and latest developments surrounding the case. |
|