തിരുവനന്തപുരം ∙ ബാലരാമപുരം– വിഴിഞ്ഞം ഭൂഗർഭ റെയിൽവേ പദ്ധതിയുടെ കരാർ ക്ഷണിക്കാൻ തടസ്സമായിരുന്ന കുരുക്കഴിയുന്നു. നിയമവകുപ്പിന്റെ അഭിപ്രായം കാത്തുകിടന്ന ഫയൽ ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് ഇതു പരിശോധിച്ചു കൈമാറിയാൽ നിർമാണച്ചുമതലയുള്ള കൊങ്കൺ റെയിൽവേ പദ്ധതിയുടെ കരാർ ക്ഷണിക്കും. വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ 10.76 കിമീ ദൂരത്തിലാണു റെയിൽപാത നിർമിക്കേണ്ടത്. ഇതിൽ 9.02 കിമീ ഭൂമിക്കടിയിലൂടെയാകും. 2025 മാർച്ചിലാണു പദ്ധതിക്ക് 1482 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയത്. കൊങ്കൺ മേയിൽ കരാർ രേഖകൾ വിഴിഞ്ഞം തുറമുഖ കമ്പനിക്കു (വിസിൽ) കൈമാറി.
വിസിൽ തീരുമാനമെടുക്കാതെ കരാർരേഖ പരിശോധിക്കാൻ വിദഗ്ധസമിതിയെ ഏൽപിച്ചു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും കരാർ ക്ഷണിക്കാൻ അനുമതി ലഭിച്ചില്ല. കരാറിലെ ആർബ്രിട്ടേഷൻ വ്യവസ്ഥ സംബന്ധിച്ചാണു തർക്കമുണ്ടായത്. വയനാട് തുരങ്കപാത കരാറിൽ ആർബ്രിട്ടേഷൻ വ്യവസ്ഥ അംഗീകരിച്ച ശേഷമാണു വിഴിഞ്ഞം കരാറിൽ അതു പറ്റില്ലെന്ന നിലപാട് ധനവകുപ്പ് സ്വീകരിച്ചത്. കേന്ദ്ര ടെൻഡറുകളിൽ എല്ലാമുള്ള വ്യവസ്ഥ ഒഴിവാക്കാൻ കഴിയില്ലെന്നു കൊങ്കൺ റെയിൽവേയും അറിയിച്ചിരുന്നു. ധനമന്ത്രി ഇടപെട്ടെങ്കിലും നിയമവകുപ്പിന്റെ അംഗീകാരത്തിനു വിട്ടതോടെ വീണ്ടും ഫയൽ അവിടെ കുരുങ്ങി. 2 ദിവസം മുൻപാണു നിയമവകുപ്പിന്റെ അംഗീകാരം ലഭിച്ചത്. അന്തിമ അംഗീകാരം ലഭിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ പദ്ധതിയുടെ കരാർ ക്ഷണിക്കുമെന്നു കൊങ്കൺ റെയിൽവേ അധികൃതർ പറഞ്ഞു.
പാത കടന്നുപോകുന്ന മേഖലയിൽ ഒൗട്ടർ റിങ് റോഡുമായി ബന്ധപ്പെട്ട അലൈൻമെന്റ് പ്രശ്നം ദേശീയപാത അതോറിറ്റിയുമായി ചർച്ച ചെയ്തു പരിഹരിച്ചിട്ടുണ്ട്. അടുത്ത കടമ്പ ഭൂമിയേറ്റെടുക്കലാണ്. തുരങ്കപാതയുടെ തുടക്കത്തിലും അവസാന ഭാഗത്തുമായി 5.52 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഫെബ്രുവരിയിൽ ഭൂമി കൈമാറുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല. ഭൂമിയേറ്റെടുക്കാൻ 193 കോടി രൂപ റവന്യുവകുപ്പിന്റെ കൈവശമുണ്ടെങ്കിലും പദ്ധതി തുടങ്ങേണ്ട ബാലരാമപുരം മേഖലയിൽ പോലും നഷ്ടപരിഹാരം വിതരണം ചെയ്തിട്ടില്ല. വിഴിഞ്ഞം ഭൂഗർഭപാതയ്ക്കും തിരുവനന്തപുരം–നെയ്യാറ്റിൻകര റെയിൽപാത ഇരട്ടിപ്പിക്കലിനും 2022ൽ മാസങ്ങളുടെ ഇടവേളയിലാണു ഭൂമിയേറ്റെടുക്കാനുള്ള 4(1) വിജ്ഞാപനം പുറപ്പെടുവിച്ചത്. പാത ഇരട്ടിപ്പിക്കലിനു വേണ്ട ഭൂമി ഏറ്റെടുത്തു പണി തുടങ്ങിയിട്ടും വിഴിഞ്ഞം പാതയുടെ കാര്യത്തിൽ റവന്യുവകുപ്പ് അനങ്ങുന്നില്ല. English Summary:
The Balramapuram-Vizhinjam underground railway project is moving forward as the legal hurdles are being cleared. With the Chief Minister\“s office reviewing the file, the tender for the construction is expected to be invited soon, bringing renewed hope for improved connectivity in the region. |
|