deltin33 • 2025-10-14 00:50:58 • views 913
എൻജിനീയറിങ് ബിരുദധാരിയായ പുതുപ്പള്ളിക്കാരൻ കണ്ണൻ ഗോപിനാഥൻ മോദി സർക്കാരിന്റെ സാമൂഹിക എൻജിനീയറിങ്ങിനോട് കലഹിച്ചാണ് ഐഎഎസ് വലിച്ചെറിഞ്ഞത്. മലയാളിയായ കണ്ണന്റെ കോൺഗ്രസിലേക്കുള്ള വരവ് സംസ്ഥാന നേതാക്കളാരും അറിഞ്ഞിരുന്നില്ല. കണ്ണൻ ഗോപിനാഥൻ പാർട്ടിയിലേക്ക് വരുമെന്ന അഭ്യൂഹം നേരത്തേ ഉണ്ടായിരുന്നുവെന്നും അദ്ദേഹം മെംബർഷിപ്പ് എടുക്കുന്ന വിവരം അറിഞ്ഞിട്ടില്ലെന്നും ആയിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മനോരമ ഓൺലൈനോട് പറഞ്ഞത്. പൂർണമായും ഡൽഹി കേന്ദ്രീകരിച്ച് നടന്ന ഓപ്പറേഷനൊടുവിലാണ് കണ്ണൻ പാർട്ടിയിലേക്ക് എത്തുന്നത്. തനിക്കു പിന്നാലെ സിവിൽ സർവീസിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്ന ശശികാന്ത് സെന്തിലിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. വോട്ടർ പട്ടിക പരിഷ്കരണത്തിലും വോട്ട് തട്ടിപ്പ് ക്യാംപെയ്ൻ എന്നിവയിൽ അടക്കം കണ്ണനെ പ്രയോജനപ്പെടുത്താം എന്നാണ് പാർട്ടിയുടെ കണക്കുക്കൂട്ടൽ. വൈകാതെ അദ്ദേഹത്തിന് പാർട്ടി പദവിയും നൽകിയേക്കും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ പ്രചാരണ രംഗത്തും അദ്ദേഹം സജീവമാകും.
- Also Read മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ; മോദി സർക്കാരിന്റെ കടുത്ത വിമർശകൻ
∙ കണ്ണൻ മത്സരിക്കുമോ, കേരളത്തിലോ ഹരിയാനയിലോ
സംസ്ഥാനത്ത് കണ്ണൻ മത്സരിക്കാൻ ഇറങ്ങിയാലും അതിശയിക്കേണ്ട കാര്യമില്ലെന്ന് പറയുന്നവരുണ്ട്. സിപിഎം – ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ചില പ്രമുഖർ വരും മാസങ്ങളിൽ കോൺഗ്രസിലേക്ക് എത്തുമെന്നാണ് നേതാക്കൾ പറയുന്നത്. രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലാത്ത ചില പ്രഫഷണലുകളും കോൺഗ്രസ് വേദികളിലേക്ക് എത്തുമെന്നും അംഗത്വം സ്വീകരിക്കുമെന്നും ആണ് വിവരം. അതിന്റെ ആദ്യപടിയാണ് കണ്ണന്റെ വരവ്. കേരളത്തിൽ മത്സരിക്കുമോയെന്ന ചോദ്യത്തിനു ‘‘ഞാൻ കേരളത്തിലാണ് ജനിച്ചത്. അതുകഴിഞ്ഞ് ജാർഖണ്ഡിലാണ് പഠിച്ചത്. നോയിഡയിലും പഠിച്ചു. വിവാഹം കഴിച്ചത് ഹരിയാനയിൽ നിന്നായിരുന്നു. ഡൽഹി, മിസോറാം എന്നിവിടങ്ങളിൽ ജോലി ചെയ്തു, ഇപ്പോൾ താമസം മഹാരാഷ്ട്രയിലെ പുണെയിലാണ്’’ – എന്നായിരുന്നു കണ്ണൻ ഗോപിനാഥന്റെ മറുപടി. സർവീസിൽനിന്ന് ഏറെ നിരാശയോടെയാണ് രാജിവച്ചതെന്നും എന്നാൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും കണ്ണൻ രാജിവച്ച ശേഷം പറഞ്ഞിരുന്നു. ആ പ്രതീക്ഷ കോൺഗ്രസിലാണോ കണ്ണൻ കാണുന്നതെന്നാണ് കണ്ടറിയേണ്ടത്. കോളജിൽ പഠിക്കുന്ന കാലത്ത് താൻ ആർഎസ്എസുകാരനായിരുന്നുവെന്നും സ്ഥിരമായി ശാഖയിൽ പോയിരുന്നുവെന്നും പറഞ്ഞിരുന്ന കണ്ണൻ ആർഎസ്എസിന്റെ വേഷവിധാനങ്ങൾ താൻ ഉപയോഗിച്ചിരുന്നുവെന്നും എന്നാൽ തിരിച്ചറിവ് വന്നതോടെ അതിൽ നിന്നു വിട്ടുവെന്നും ഒരുഘട്ടത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
- Also Read ‘തൃശൂരിൽ പൂരം കലക്കി, കോഴിക്കോട് കോൺഗ്രസ് പരിപാടിയും; റൂറൽ എസ്പി ബൈജു ദല്ലാളാണ്’
∙ ദുരിതാശ്വാസ ക്യാംപിൽ ഐഎഎസ് ചുമട്ടുതൊഴിലാളി
2018ൽ മഹാപ്രളയത്തെ നേരിട്ട സമയത്താണ് കണ്ണൻ ഗോപിനാഥൻ മലയാളികളുടെ മനസ്സിൽ എത്തിയത്. ഐഎഎസ് ഉദ്യോഗസ്ഥനാണ് താനെന്ന് വെളിപ്പെടുത്താതെ കൊച്ചിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകി, മറ്റുള്ളവർക്കൊപ്പം ചാക്ക് ചുമന്ന് നടന്നിരുന്ന ഉദ്യോഗസ്ഥൻ. പിന്നീട് കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ പ്രതിഷേധിച്ച് അദ്ദേഹം സർവീസിൽനിന്ന് രാജിവച്ചു. കേന്ദ്രസർക്കാർ നയങ്ങളോട് അതിശക്തമായ വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്ന കണ്ണൻ ഗോപിനാഥൻ, ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് സിവിൽ സർവീസിൽനിന്നു രാജിവച്ചത്. പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുംബൈയിൽ വച്ചും ആഗ്രയിൽ വച്ചും അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് അലിഗഡ് സർവകലാശാലയിൽ ചർച്ചയിൽ പങ്കെടുക്കാൻ പോയപ്പോഴും കണ്ണൻ പൊലീസ് കസ്റ്റഡിയിലായി. 2019ൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു സംസ്ഥാനത്ത് മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ, ഒരു ജനതയുടെ മുഴുവൻ മൗലികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന് നാളെ എന്നോട് ചോദിച്ചാൽ, ഞാനെന്റെ ജോലി രാജിവച്ചു എന്നെങ്കിലും മറുപടി നൽകാൻ എനിക്ക് സാധിക്കണം എന്നായിരുന്നു രാജിക്ക് ശേഷമുള്ള കണ്ണൻ ഗോപിനാഥന്റെ പ്രതികരണം.
- Also Read മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രത്തിന്റെ അനുമതി; സൗദി യാത്രയ്ക്ക് അനുമതിയില്ല
∙ കോവിഡ് നേരിടാൻ കണ്ണൻ വേണമെന്ന്, പീഡിപ്പിക്കാനാണോ
സർവീസിലേക്ക് തിരികെ പ്രവേശിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിർദേശം കണ്ണൻ ഗോപിനാഥൻ തള്ളിയിരുന്നു. കോവിഡ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരികെ സർവീസിൽ പ്രവേശിക്കാൻ കണ്ണൻ ഗോപിനാഥന് 2020ൽ കേന്ദ്രം നിർദേശം നൽകിയത്. എന്നാൽ തിരികെ സർവീസിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന മറുപടിയാണ് കണ്ണൻ കേന്ദ്രത്തിനു നൽകിയത്. കേന്ദ്രസർക്കാർ കൂടുതൽ പീഡിപ്പിക്കാനാണ് തിരിച്ചുവിളിക്കുന്നതെന്നും പിന്നിൽ പ്രതികാര ബുദ്ധിയാണെന്നും ആയിരുന്നു കണ്ണന്റെ നിലപാട്. ദാദ്രനഗർ ഹവേലിയില്‍ വൈദ്യുത വിതരണ കോര്‍പ്പറേഷന്റെ എംഡിയായി കണ്ണന്‍ വരുമ്പോള്‍ കനത്ത നഷ്ടത്തിലായിരുന്നു കമ്പനി. കമ്പനിയെ ലാഭത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കണ്ണന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞിരുന്നു. മിസോറാമില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കുന്നത് “നിങ്ങളുടെ കണ്ണന്‍ സാറിനെ തിരിച്ചു കൊണ്ടുവരാം” എന്നാണെന്ന് സമൂഹമാധ്യമങ്ങളിൽ പലരും എഴുതിയിരുന്നു.
- Also Read നാട്ടിൽ ഭൂമിയോ വീടോ ഫ്ലാറ്റോ ഉള്ള പ്രവാസിയാണോ നിങ്ങള്‍? ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം കൈവിട്ടു പോകും, അറിയണം ഇക്കാര്യങ്ങൾ
∙ വട്ടിയൂർക്കാവ് സ്ഥാനാർഥി, കമിതാവിനെ അറിയാത്ത കാമുകി
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി കണ്ണൻ ഗോപിനാഥനെ പരിഗണിക്കുന്നുണ്ടെന്ന വാർത്ത ഇടക്കാലത്ത് പരന്നിരുന്നു. സ്ഥാനാർഥിയായി പരിഗണിക്കുന്നുണ്ടെന്ന കാര്യം താൻ അറിഞ്ഞിട്ട് പോലുമില്ലെന്ന് കണ്ണൻ ഗോപിനാഥൻ അന്ന് ട്വിറ്ററിൽ കുറിച്ചു. രസകരമായ ട്വീറ്റിന്റെ അകമ്പടിയോടെയാണ് അന്നത്തെ അഭ്യൂഹങ്ങൾക്ക് കണ്ണൻ വിരാമമിട്ടത്. ‘‘സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമായിരുന്നുവെന്ന് സ്കൂളിൽ എല്ലാവർക്കും അറിയാമായിരുന്നു, ആ കുട്ടിക്കൊഴികെ. അതുപോലെയാണ് വട്ടിയൂർക്കാവിലെ നിയമസഭാ തിരഞ്ഞെടുപ്പും. എനിക്കൊഴികെ എല്ലാവർക്കും അറിയാം’’ – എന്നായിരുന്നു അന്നത്തെ കണ്ണന്റെ ട്വീറ്റ്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Kannan Gopinathan എന്ന ഫെയ്സ്‌ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Kannan Gopinathan\“s entry into the Congress party marks a significant development in Kerala politics. The former IAS officer, known for his strong opinions and resignation in protest against government policies, is expected to play an active role in the upcoming elections and party campaigns. Kannan\“s past experiences and outspoken nature could bring a fresh perspective to the Congress party in Kerala. |
|