cy520520 • 2025-10-19 01:21:29 • views 1261
പാലക്കാട് പോത്തുണ്ടിയിലെ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചതും കണ്ണൂർ കൂത്തുപറമ്പിൽ പട്ടാപ്പകൽ വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ സിപിഎം നഗരസഭാ കൗൺസിലറെ അറസ്റ്റു ചെയ്തതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. മൊസാംബിക് ബോട്ട് അപകടത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനും ഉണ്ടെന്ന വിവരവും ഇന്നാണ് പുറത്തുവന്നത്. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ നാമനിർദേശ പത്രിക നൽകാനുള്ള സമയം ഇന്ന് അവസാനിച്ചപ്പോൾ 1250ലേറെ പേരാണ് മത്സരരംഗത്തുള്ളത്. ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതും പ്രധാന വാർത്തയായി.
പോത്തുണ്ടി സജിത വധക്കേസിൽ പാലക്കാട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) ആണ് പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം വിധിച്ചത്. മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി പരാമർശിച്ചു. ജസ്റ്റിസ് കെന്നത്ത് ജോർജാണ് ശിക്ഷ വിധിച്ചത്. സജിത വധക്കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെ ചെന്താമര ഇരട്ട കൊലപാതകം നടത്തിയെന്ന കാര്യം സാക്ഷികൾക്ക് ഭീഷണിയാണെന്നു പറഞ്ഞ പ്രോസിക്യൂഷൻ, പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊലപാതകം, അതിക്രമിച്ചു കടക്കൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. 2019 ഓഗസ്റ്റ് 31നാണു സജിതയെ ചെന്താമര വെട്ടിക്കൊന്നത്.
കൂത്തുപറമ്പിൽ വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ കൂത്തുപറമ്പ് നഗരസഭ പാലാപ്പറമ്പ് വാർഡിലെ സിപിഎം കൗൺസിലർ പി.പി.രാജേഷിനെയാണു പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കണിയാർകുന്ന് കുന്നുമ്മൽ ഹൗസിൽ പി.ജാനകിയുടെ ഒന്നേകാൽ പവൻ മാല കവർന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
മൊസാംബിക്കിൽ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞ് കൊല്ലം തേവലക്കര നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണനെയാണു (35) കാണാതായത്. സീ ക്വസ്റ്റ് എന്ന കപ്പലിലാണ് ശ്രീരാഗ് ജോലി ചെയ്യുന്നത്. ഏഴു വർഷമായി കപ്പലിലാണ് ജോലി. മൊസാംബിക്കിൽ ജോലിക്കു കയറിയിട്ട് മൂന്നു വർഷമായി. ആറുമാസമായി നാട്ടിലുണ്ടായിരുന്നു. തിങ്കളാഴ്ചയാണ് വീണ്ടും മൊസാംബിക്കിലേക്കു പോയത്. ഇതേ അപകടത്തിൽ പിറവം വെളിയനാട് പോത്തംകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മകൻ ഇന്ദ്രജിത്തിനെയും (22) കാണാതായിട്ടുണ്ട്.
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ നാമനിർദേശ പത്രിക നൽകാനുള്ള സമയം അവസാനിച്ചപ്പോൾ രംഗത്തുള്ളത് 1250ലേറെ സ്ഥാനാർഥികളാണ്. അന്തിമ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന സമയം. രണ്ടുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 121 മണ്ഡലങ്ങളിലാണ് നവംബർ 6ന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.
ഡൽഹിയിൽ എംപിമാർ താമസിക്കുന്ന ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് ഇന്ന് തീ പിടിത്തമുണ്ടായത്. നാശനഷ്ടമുണ്ടെങ്കിലും ആളപായമില്ലെന്നാണ് വിവരം. ഫ്ലാറ്റിലെ ബേസ്മെന്‍റ് ഭാഗത്താണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. ഉച്ചയ്ക്ക് 12.30ഓടെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. കേരളത്തിൽ നിന്നുള്ള ജെബി മേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവർ ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. English Summary:
Today\“s Recap 18-10-2025 |
|