ന്യൂഡൽഹി∙ ദീപാവലിക്കു പിന്നാലെ ഡൽഹിയിലെ വായു ശ്വസിക്കുന്നതിനെ ആരോഗ്യ വിദഗ്ധർ വിശേഷിപ്പിച്ചതിങ്ങനെ: 10 സിഗരറ്റ് ഒന്നിച്ചുവലിക്കുന്നതിനു തുല്യം. ഹരിതപടക്കങ്ങൾ മാത്രമേ പൊട്ടിക്കാവൂ എന്ന സുപ്രീം കോടതി നിബന്ധന ലംഘിച്ച്, അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച സാധാരണ പടക്കങ്ങൾ വ്യാപകമായി പൊട്ടിച്ചതോടെ ഡൽഹി – എൻസിആറിലെ വായുനിലവാര സൂചിക (എക്യുഐ) ഇന്നലെ രാവിലെ 420 കടന്നു.
- Also Read കനത്ത പുകമഞ്ഞ്, 38ൽ 36 കേന്ദ്രങ്ങളും റെഡ് സോൺ; ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ
ഡൽഹിയിൽ ഏകദേശം 500 കോടി രൂപയുടെ പടക്ക വിൽപന നടന്നെന്നാണ് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ബ്രിജേഷ് ഗോയൽ പറഞ്ഞത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിൽപന 40% വർധിച്ചെന്നു സദർ ബസാർ ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പരംജിത് സിങ് പമ്മ പറഞ്ഞു. ‘ആഘോഷം പരിസ്ഥിതി സൗഹൃദമാക്കാൻ പരമാവധി ശ്രമിച്ചു, പക്ഷേ ആളുകളുടെ പ്രതികരണം മോശമായിരുന്നു’– യുണൈറ്റഡ് റസിഡന്റ്സ് ജോയിന്റ് ആക്‌ഷൻ പ്രസിഡന്റ് അതുൽ ഗോയൽ പറഞ്ഞു.
- Also Read അട്ടിമറി ‘ക്രമീകരിച്ചത്’ ചൈന? ഇന്ത്യയുടെ ഉപഗ്രഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വരുന്നത് 52 ‘അംഗരക്ഷകർ’, ഉടൻ തിരിച്ചടി
ആരോഗ്യം മോശമാകും
ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ വായുനിലവാരം ഏറെ മോശമായതു ബവാനയിലാണ്: എക്യുഐ– 423. ജഹാംഗിർപുരി– 407, വസിർപുർ– 408, ആനന്ദ്‌വിഹാർ– 358, അശോക് വിഹാർ– 389, ബുറാഡി– 399, ചാന്ദ്‌നിചൗക്ക്– 350, രാജ്യാന്തര വിമാനത്താവളം– 302, ഐടിഒ– 342, ലോധി റോഡ്– 322, മുണ്ട്‌ക– 366, നജഫ്ഗഡ്– 336, നരേല– 358, പഞ്ചാബിബാഗ്– 376 എന്നിങ്ങനെയായിരുന്നു മറ്റു സ്ഥലങ്ങളിൽ രാവിലെ 8ന് എക്യുഐ. 38 വായുനിലവാര പരിശോധനാ കേന്ദ്രങ്ങളിൽ 36 എണ്ണവും റെഡ് സോണിലായി.
ദീപാവലി ആഘോഷത്തിനു ഹരിതപടക്കത്തിന് അനുമതി നൽകിയ സുപ്രീം കോടതി നടപടിയെ നിതി ആയോഗ് മുൻ സിഇഒ അമിതാഭ് കാന്ത് അപലപിച്ചു. ജീവിക്കാനും ശ്വസിക്കാനുമുള്ള അവകാശത്തിനു മീതെ പടക്കം പൊട്ടിക്കാനുള്ള അവകാശത്തിനു കോടതി മുൻതൂക്കം നൽകിയെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
- Also Read മുംബൈ തീപിടിത്തം: അപകടം എസിയിൽനിന്ന് തീപടർന്ന്, മരിച്ചത് തിരുവനന്തപുരം സ്വദേശികൾ
ശ്വാസകോശത്തെ അപകടകരമായി ബാധിക്കുന്ന അന്തരീക്ഷത്തിലെ പാർട്ടിക്കുലേറ്റ് മാറ്ററിന്റെ (പിഎം 2.5, പിഎം 10) അളവ് 20 ഇരട്ടിയായി. ഒരു ക്യുബിക് മീറ്ററിൽ 1800 മൈക്രോ ഗ്രാം എന്ന നിലയിലായിരുന്നു ദ്വാരക സെക്ടർ 8 ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വായുവിലെ പിഎം ലവൽ. ആനന്ദ്‌വിഹാർ, പട്പട്ഗഞ്ച്, ജഹാംഗിർപുരി എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമായി. അതേസമയം ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയം നെഹ്റു നഗർ, ഓഖ്‌ല ഫേസ് 2 തുടങ്ങിയ സ്ഥലങ്ങളിലെ മലിനീകരണത്തിന്റെ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല.
‘നിയന്ത്രണങ്ങളുണ്ടായിട്ടും ഇത്രയധികം പടക്കം പൊട്ടിച്ചെന്നതാണു പ്രധാന പ്രശ്നം. ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല, സമൂഹം ഒന്നാകെ ഉത്തരവാദിത്തമെടുത്തു നടപ്പാക്കേണ്ട കാര്യമാണ്. പല പരിശോധനാകേന്ദ്രങ്ങളിലും രാത്രി 11 മുതൽ രാവിലെ 6 വരെയുള്ള വായുമലിനീകരണ കണക്കുകൾ കാണുന്നില്ല. ഇതു ശരിയല്ല, തങ്ങൾ എന്താണു ശ്വസിച്ചതെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്.’
∙ ഡോ.മോഹൻ ജോർജ് (ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി, മുൻ അഡിഷനൽ ഡയറക്ടർ) English Summary:
Delhi\“s Air Quality Plummets After Diwali : Delhi Air Pollution levels soared after Diwali celebrations due to widespread bursting of regular crackers, violating the green cracker mandate. This resulted in severe health concerns, with air quality reaching hazardous levels across Delhi NCR. |