കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന തകർച്ചയുടെ ആഴം ഈ നാടിന്റെ വളർച്ച സ്വപ്നംകാണുന്നവരെയെല്ലാം അസ്വസ്ഥരാക്കുകതന്നെ ചെയ്യും. ഇക്കാര്യം ചർച്ച ചെയ്യുന്ന ‘ഉന്നതപതനം’ പരമ്പരയോടനുബന്ധിച്ചു മലയാള മനോരമ ലേഖകർ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതായി. കേരള സർവകലാശാലയുടെ 4 വർഷ ബിഎ ഇംഗ്ലിഷ് ഒന്നാം സെമസ്റ്ററിൽ കവി പാബ്ലോ നെരൂദയുടെ പേരിൽ പഠിക്കാനുണ്ടായിരുന്നത് എഐ ജനറേറ്റഡ് വ്യാജ കവിത! ബോർഡ് ഓഫ് സ്റ്റഡീസിൽ ഇൻഡസ്ട്രിയൽ എക്സ്പർട്ട് വേണമെന്ന യുജിസി നിർദേശം പാലിക്കാൻ മറ്റൊരു സർവകലാശാല ഹോസ്പിറ്റാലിറ്റി പ്രോഗ്രാമിന്റെ ബോർഡിൽ ഉൾപ്പെടുത്തിയത് ക്യാംപസിനടുത്ത് ഹോട്ടൽ നടത്തുന്നയാളെ!
- Also Read വരട്ടെ, ക്ലസ്റ്ററും ജോയിന്റ് ഡിഗ്രിയും
നാലു വർഷ ബിരുദ പ്രോഗ്രാം പോലെയുള്ള മാറ്റങ്ങൾ നടപ്പാക്കിയിട്ടും കേരളത്തിലെ ഏറ്റവും വലിയ സർവകലാശാലയായ കാലിക്കറ്റിനു കീഴിലെ കോളജുകളിൽ കഴിഞ്ഞവർഷം 34,574 സീറ്റുകൾ ഒഴിഞ്ഞുകിടന്നതിനു കൂടുതൽ കാരണങ്ങൾ തേടേണ്ടതില്ല. ഈ ദുഃസ്ഥിതിയിൽനിന്നു കരകയറാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ പരമ്പരയുടെ തുടർച്ചയായി മനോരമ സംഘടിപ്പിച്ച ആശയക്കൂട്ടായ്മയിൽ കേരളത്തിലും പുറത്തുമുള്ള വിദ്യാഭ്യാസ വിദഗ്ധർ ഭാവനാപൂർണമായ പല നിർദേശങ്ങളും മുന്നോട്ടുവയ്ക്കുകയുണ്ടായി. നിലവിലെ വിദ്യാഭ്യാസ അന്തരീക്ഷം മാറാതെ 4 വർഷ ബിരുദ പ്രോഗ്രാം അടക്കമുള്ള പരിഷ്കാരങ്ങൾകൊണ്ട് ഒരുകാര്യവുമില്ലെന്നാണ് അവർ ഒന്നടങ്കം വിലയിരുത്തിയത്.
വൈവിധ്യമാർന്ന വിഷയ കോംബിനേഷനുകൾ, മൾട്ടിഡിസിപ്ലിനറി പഠനം തുടങ്ങിയ സാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് നാലു വർഷ ബിരുദ പ്രോഗ്രാം ആരംഭിച്ചതെങ്കിലും ഇക്കാര്യത്തിൽ നാം മാതൃകയാക്കുന്ന ഹാർവഡും കൊളംബിയയും പോലെയുള്ള യുഎസ് സർവകലാശാലകളിൽ വിദ്യാർഥികളുടെ എണ്ണം മുപ്പതിനായിരത്തിലേറെ വീതമാണ്. കേരളത്തിൽ മുൻനിര കോളജുകളിൽപോലും 2000–2500 വിദ്യാർഥികൾ മാത്രം. മൂന്നോ നാലോ കോളജുകൾ ചേർന്നുള്ള ക്ലസ്റ്റർ രൂപീകരിച്ച് പഠനസൗകര്യമൊരുക്കിയാൽ പ്രതിസന്ധി പരിഹരിക്കാമെന്നാണു വിദഗ്ധരുടെ നിർദേശം. കേരളത്തിലെ സർവകലാശാലകൾ സഹകരിച്ചു ജോയിന്റ് ഡിഗ്രി പ്രോഗ്രാമുകൾ ആരംഭിക്കുകയെന്ന നിർദേശവും പ്രസക്തം.Malayala Manorama Online News, Kerala News Malayalam, Ayyappa Sangamam, Sabarimala News, Kerala Politics, Current Affairs Kerala, Malayalam News Today, Kerala Government, Hindu Aikya Vedi, Pinarayi Vijayan, Pampa Sangamam, Pamba Ayyappa Sangamam, editorial, aazhchakurippukal, vimathan, opinion, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
- Also Read വഴികാട്ടണം ഗവേഷണസ്ഥാപനങ്ങൾ
മലയാളി വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും പഠിക്കാൻ പോകുമ്പോൾ പരിചയിക്കുന്ന ബഹുസ്വര സംസ്കാരത്തിലൂടെ അവരുടെ ബന്ധങ്ങളും ജീവിതവീക്ഷണവും പതിന്മടങ്ങു വിശാലമാകുന്നുണ്ട്. വിദ്യാർഥികൾ പുറത്തേക്ക് ഒഴുകുന്നതിനെ ആശങ്കയോടെ കാണുകയല്ല, അതേപോലെ പുറത്തുനിന്നുള്ള വിദ്യാർഥികളെ കേരളത്തിലേക്കും ആകർഷിച്ച് നമ്മുടെ ക്യാംപസുകളും ബഹുസ്വരമാക്കുകയാണു ചെയ്യേണ്ടത്.
പുറത്തുനിന്നുള്ള അധ്യാപകരും കേരളത്തിലെത്തണം. മികവിന്റെ അടിസ്ഥാനത്തിലാണോ നിലവിൽ കേരളത്തിലെ അധ്യാപക നിയമനമെന്ന ആത്മപരിശോധനകൂടി ആവശ്യമാണ്. കോളജ് അധ്യാപക നിയമനത്തിനു പ്രത്യേക കമ്മിഷൻ രൂപീകരിക്കണമെന്നും എയ്ഡഡ് കോളജുകളിലും നിയമനം കമ്മിഷൻ തയാറാക്കുന്ന പാനലിൽനിന്നാകണമെന്നും നിർദേശമുയർന്നതു ശ്രദ്ധേയമാണ്.
- Also Read പൊലീസ് സ്റ്റേഷൻ ഇടിക്കൂടാകരുത്
മികച്ച അടിസ്ഥാനസൗകര്യങ്ങളില്ലെങ്കിൽ വിദ്യാഭ്യാസരംഗത്തെ ഏതു പരിഷ്കാരവും പാഴ്‌വേലയാകും. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 0.53% മാത്രമാണ് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു നീക്കിവയ്ക്കുന്നതെന്ന നിതി ആയോഗിന്റെ കണക്കിന് എന്തു മറുപടിയാണു സർക്കാരിനു പറയാനുള്ളത്? സർക്കാർ നിക്ഷേപം കുറയ്ക്കുകയും കൂടുതൽ പ്രോഗ്രാമുകൾ സ്വാശ്രയരീതിയിലാക്കുകയും ചെയ്യുമ്പോൾ മികവിനെക്കാൾ പ്രധാനം പണമെന്ന ധാരണയാണു പരോക്ഷമായി ഊട്ടിയുറപ്പിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും ദുർബലരായ വിഭാഗങ്ങൾ അവഗണിക്കപ്പെടുകയും ചെയ്യും.
പരമ്പരയോടനുബന്ധിച്ച് വായനക്കാർക്കിടയിൽ മനോരമ നടത്തിയ സർവേയിലെ ഒരു പ്രധാനചോദ്യം ഇങ്ങനെയായിരുന്നു – ‘കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നുണ്ടോ?’ 90.67% പേരുടെയും മറുപടി ‘ഇല്ല’ എന്നായിരുന്നു. സർവകലാശാലാ ഭരണത്തെച്ചൊല്ലി തമ്മിൽത്തല്ലുന്ന ഗവർണറും സർക്കാരും അക്കാദമിക നിലവാരത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിക്കുന്നുണ്ടോ? വിദ്യാഭ്യാസമേഖലയെ സ്വന്തം താൽപര്യങ്ങൾക്കുള്ള ചട്ടുകമാക്കുന്ന രാഷ്ട്രീയ നേതൃത്വവും അവരുടെ ആജ്ഞാനുവർത്തികളായി ചുരുങ്ങിപ്പോകുന്ന അക്കാദമിക നേതൃത്വവും സൃഷ്ടിക്കുന്ന മടുപ്പുകൊണ്ടു കൂടിയാണ് നമ്മുടെ വിദ്യാർഥികൾ മെച്ചപ്പെട്ട ഇടങ്ങൾ തേടി പുറത്തുപോകുന്നത്. ആ തിരിച്ചറിവിൽനിന്നു കൂടിയാണ് തിരുത്തിന്റെ പാഠങ്ങൾ നാം തുടങ്ങേണ്ടതും. English Summary:
Editorial: Kerala Education Crisis focuses on the concerning state of higher education in Kerala, highlighting issues like declining standards and outdated practices. The article suggests reforms, including collaborative programs and increased investment, to attract students and improve the overall quality of education. It emphasizes the need for better infrastructure and a shift away from prioritizing profit over academic excellence. |