‘‘ഞാനൊരു വിമാനാപകടത്തെ അതിജീവിച്ചു!’’ അതായിരുന്നു കണ്ണുതുറന്നപ്പോൾ ഉയരത്തിലെ വൃക്ഷത്തലപ്പുകൾ കണ്ട് അവൾ ആദ്യം ചിന്തിച്ചത്. പക്ഷേ, ആ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 50 ലക്ഷം ചതുരശ്രകിലോമീറ്ററിൽ ആറുരാജ്യങ്ങളിലായി പരന്നുകിടക്കുന്ന ആമസോൺ വനാന്തരങ്ങളിൽ ഒറ്റപ്പെട്ടുപോവുകയെന്നത് മരണതുല്യമാണെന്ന ചിന്ത മനസ്സിലെത്താൻ അധികം വൈകിയില്ല. ഭൂമിയിലെ ഏറ്റവും വലിയ പാമ്പായ അനാക്കോണ്ടയും ഉഗ്രവിഷമുള്ള അനേകം പാമ്പുകളും മാംസദാഹികളായ പിരാന മത്സ്യങ്ങളും മനുഷ്യനെ കൊല്ലാൻ ശേഷിയുള്ള വിഷചിലന്തികളും വിഷത്തവളകളും വിഷക്കൂണും മരണക്കെണിയൊരുക്കി കാത്തിരിക്കുന്ന ചതുപ്പുകളുമുള്ള ആമസോണിൽ ഒറ്റപ്പെട്ടുപോവുകയെന്നത് വന്യമായ സ്വപ്നങ്ങളിൽ പോലും കാണാൻ ആരും ആഗ്രഹിക്കുന്നില്ല.  |