തിരുവനന്തപുരം ∙ രണ്ടു വയസ്സുള്ള നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ഹസൻകുട്ടിക്കു കടുത്ത ശിക്ഷ വിധിക്കവേ കോടതി നടത്തിയ പരാമർശം ഇങ്ങനെ – ‘നീതി നടപ്പായാൽ മാത്രം പോരാ; അതു നടപ്പാക്കിയെന്ന് സമൂഹത്തിനു ബോധ്യപ്പെടുകയും വേണം’. പോക്സോ അടക്കം, ഇയാൾക്കു മേൽ ചുമത്തിയ വിവിധ വകുപ്പുകളിലായാണ് 65 വർഷത്തെ കഠിന തടവ് വിധിച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ ഒന്നര വർഷം പിന്നിടുമ്പോഴാണ് കോടതിയുടെ വിധിയെത്തുന്നത്. 2024 മാർച്ചിൽ പിടിയിലായ ഹസൻകുട്ടി അന്നു മുതൽ ജയിൽശിക്ഷ അനുഭവിക്കുകയാണ്.
പോക്സോ കേസിലും മോഷണക്കേസുകളിലുമായി ഇതിനു മുൻപും ഇയാൾ മൂന്നര വർഷം ജയിലിൽ കിടന്നിട്ടുണ്ട്. വർക്കലയിൽ പതിനൊന്നുകാരിയെ ഉപദ്രവിച്ച കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയതിനു പിന്നാലെയാണ് നാടോടി പെൺകുട്ടിയെ ചാക്കയിൽ വച്ചു പീഡിപ്പിച്ചത്. സംഭവ ദിവസം കൊല്ലത്തു നിന്ന് വർക്കലയിലേക്കു ട്രെയിനിൽ കയറിയ ഇയാൾ ഉറങ്ങിപ്പോയതിനാൽ പേട്ട സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. അവിടെ നിന്ന് നടന്ന് ചാക്കയിൽ എത്തിയപ്പോഴാണ് കുട്ടിയെ കണ്ടത്.
കുട്ടിയുടെ മാതാപിതാക്കൾ ഉറങ്ങാൻ വേണ്ടി ഏറെനേരം അവിടെ ചുറ്റിത്തിരിഞ്ഞ ഇയാൾ, പിന്നീട് കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മരിച്ചെന്നു കരുതി കുട്ടിയെ ഓടയിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞു. പൊലീസും നാട്ടുകാരും ഒരു പകൽ മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിലാണു കുട്ടിയെ കണ്ടെത്തിയത്.കുട്ടിയെ വിശദ മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കിയപ്പോഴാണു പീഡനത്തിനിരയായ വിവരം സ്ഥിരീകരിച്ചത്. തുടർന്ന് പോക്സോ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തി പൊലീസ് അന്വേഷണമാരംഭിച്ചു.
സംഭവം നടന്ന സ്ഥലത്തിനു സമീപമുള്ള ബ്രഹ്മോസ് സ്ഥാപനത്തിലെ സിസിടിവിയിൽ നിന്നാണ് ഇയാളുടെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചത്. മുൻപ് ശിക്ഷയനുഭവിച്ചിട്ടുള്ള ഹസൻകുട്ടിയെ കൊല്ലം ജയിലധികൃതരാണു തിരിച്ചറിഞ്ഞത്. ഇതോടെ, ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയ പൊലീസ് കൊല്ലം ചിന്നക്കടയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിയിലാകുമ്പോൾ തല മൊട്ടയടിച്ച നിലയിലായിരുന്നു.
വഴിത്തിരിവായത് സാഹചര്യത്തെളിവുകൾ
ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. സംഭവദിവസം ഹസൻകുട്ടി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് കുട്ടിയുടെ തലമുടി കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി.സംഭവസ്ഥലത്തു നിന്നും പ്രതിയുടെ വസ്ത്രത്തിൽ നിന്നും ശേഖരിച്ച സാംപിളുകൾ ശാസ്ത്രീയ പരിശോധനയിൽ യോജിച്ചു.
മുൻപ് മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാൾ ജയിൽശിക്ഷയനുഭവിച്ചതു കോടതിയിൽ ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ, പ്രതിക്കു കടുത്ത ശിക്ഷ നൽകണമെന്നു വാദിച്ചു.പേട്ട പൊലീസ് ഇൻസ്പെക്ടറായിരുന്ന കെ.ശ്രീജിത്താണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്. 41 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. ശാസ്ത്രീയ, സാഹചര്യ തെളിവുകളുമായി ബന്ധപ്പെട്ട 62 രേഖകളും 11 തൊണ്ടിമുതലും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ്, അഭിഭാഷകയായ വി.സി.ബിന്ദു എന്നിവർ ഹാജരായി. English Summary:
POCSO case verdict highlights the importance of justice being served and perceived by society. Hasan Kutty received a 65-year sentence for the aggravated sexual assault of a two-year-old girl. The investigation relied heavily on circumstantial and scientific evidence due to the absence of eyewitnesses. |
|