search
 Forgot password?
 Register now
search

ഇന്ത്യ തോൽക്കാതിരിക്കാൻ ശാസ്ത്രം ജയിക്കട്ടെ

LHC0088 2025-10-28 09:12:57 views 675
  



യുഎസിലെ ട്രംപ് ഭരണകൂടത്തിന്റെ ഇരട്ടിത്തീരുവയും എച്ച്1ബി വീസയ്ക്കു പ്രഖ്യാപിച്ച കുത്തനെയുള്ള ഫീസ് വർധനയും ഇന്ത്യയ്ക്കു ഗുരുതര പ്രതിസന്ധിയാണു സൃഷ്‌ടിച്ചിരിക്കുന്നത്. യുഎസിലും യുകെയിലും യൂറോപ്യൻ രാജ്യങ്ങളിലും ശക്തമാകുന്ന വലതുപക്ഷ രാഷ്ട്രീയവും സ്വദേശിവൽക്കരണ ആഹ്വാനങ്ങളും പ്രതിസന്ധി ദൂരവ്യാപകമാണെന്നും വ്യക്തമാക്കുന്നു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിയന്തര പുനഃക്രമീകരണത്തിന്റെ ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്. നാം കയറ്റുമതി ചെയ്യുന്ന വസ്തുക്കൾക്കും സേവനങ്ങൾക്കും ആഭ്യന്തരവിപണി കണ്ടെത്തുന്നതിലൂടെയും സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സാമ്പത്തികപ്രതിസന്ധിയും തൊഴിലില്ലായ്മയും ഒരുപരിധിവരെയെങ്കിലും മറികടക്കാമെന്നു സർക്കാരും സാമ്പത്തികവിദഗ്‌ധരും കണക്കുകൂട്ടുന്നു. എന്നാൽ,ആ മാറ്റത്തിൽ നിർണായകമായ ഘടകത്തെക്കുറിച്ചു കാര്യമായ ചർച്ചകൾ നടക്കുന്നില്ല - നമ്മുടെ ശാസ്‌ത്ര ഗവേഷണ മേഖലയുടെ ശാക്തീകരണം.

ശാസ്ത്രനേട്ടങ്ങളിൽ പിന്നിൽ
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വികസിതരാജ്യങ്ങളിൽനിന്നുള്ള സാങ്കേതികവിദ്യാ കൈമാറ്റത്തിന്റെ സഹായത്തോടെ വ്യവസായങ്ങൾ വളർന്നെങ്കിലും ഉൽപന്നങ്ങളുടെ പരിഷ്കാരത്തിനുതകുന്ന തരത്തിലുള്ള ശാസ്ത്രീയ കണ്ടെത്തലുകൾ പരിമിതമായിരുന്നു. ഇതിന്റെ ഫലമായി ആഗോള വ്യവസായ വിപണിയിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ സാന്നിധ്യം നാമമാത്രമായി. ടെലിവിഷൻ, മൊബൈൽ ഫോൺ, വാച്ച്, റഫ്രിജറേറ്റർ തുടങ്ങി നമ്മൾ ഉപയോഗിക്കുന്ന ഏതാണ്ട് എല്ലാറ്റിന്റെയും കാര്യത്തിൽ ഇതു വ്യക്തം.

രാജ്യാന്തരബന്ധങ്ങളിലെ ഉലച്ചിലും യുഎസിന്റെ ഇപ്പോഴത്തെ പ്രതികൂല സമീപനവും സാങ്കേതികവിദ്യാ കൈമാറ്റത്തിൽവരെ പ്രതിഫലിക്കാമെന്നിരിക്കെ, സർവകലാശാലകളുടെ ശാക്തീകരണത്തിലൂടെ ശാസ്ത്രരംഗത്തു പുരോഗതിയും അതുവഴി സാങ്കേതികവിദ്യാരംഗത്തു സ്വയംപര്യാപ്തതയും നാം ഉറപ്പാക്കേണ്ടതാണ്.

ശാസ്ത്രവും സാങ്കേതികതയും രണ്ടാണ്. ശാസ്ത്രം എന്നതു കണ്ടുപിടിത്തങ്ങളാണ്. അതിന്റെ പ്രയോഗവത്കരണമാണ് സാങ്കേതികത. ശാസ്ത്ര പുരോഗതിയില്ലെങ്കിൽ സാങ്കേതികവിദ്യാ മുന്നേറ്റം സാധ്യമല്ല. ഉന്നതനിലവാരമുള്ള വസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിനാവശ്യമായ  ശാസ്ത്രനേട്ടങ്ങൾ കൈവരിക്കുന്നതിൽ നമ്മുടെ സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും പിന്നാക്കം പോയി. അതുകൊണ്ടുതന്നെ സ്വദേശിവൽക്കരണം ആശയമെന്ന നിലയിൽ ശ്ലാഘനീയമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് എത്രത്തോളം പ്രായോഗികമാണെന്നു കണ്ടറിയണം.

വളർച്ച തടയുന്ന അസമത്വങ്ങൾ
വ്യാവസായിക പുരോഗതിക്ക് അടിസ്ഥാനം ഉൽപാദിപ്പിക്കപ്പെടുന്ന വസ്തുക്കൾ വാങ്ങാൻ കെൽപുള്ള ഒരു ഉപഭോഗ സമൂഹത്തിന്റെ വളർച്ചയാണ്. സമ്പത്തിന്റെ സമതുലിതമായ വിതരണത്തിലൂടെ മാത്രമേ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന വസ്തുക്കൾക്കു വലിയ വിപണി കണ്ടെത്താനാകൂ.

രണ്ടുമൂന്നു പതിറ്റാണ്ടിനിടെ ഇന്ത്യയിൽ ശക്തമായ മധ്യവർഗം വളർന്നുവന്നു എന്നതു സത്യമാണ്. എന്നാൽ, 10% പോലുമില്ലാത്ത അതിസമ്പന്നർ ജിഡിപിയുടെ എൺപതു ശതമാനത്തോളം കയ്യാളുന്ന രാജ്യം കൂടിയാണ് ഇന്ത്യ. സാമ്പത്തികവും സാമൂഹികവുമായ അസമത്വം ഉപഭോഗത്തെയും അതുവഴി ഉൽപാദനത്തെയും വലിയതോതിൽ പരിമിതപ്പെടുത്തുന്നുണ്ട്.  

സാമ്പത്തികവും വ്യാവസായികവുമായി അഭിവൃദ്ധി പ്രാപിച്ച രാജ്യങ്ങളൊക്കെത്തന്നെ ആ മുന്നേറ്റം സാധ്യമാക്കിയത് ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിച്ചാണ്.   

ചൈന തരുന്ന പാഠങ്ങൾ
പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ വിപണിയുടെ വളർച്ച സാധ്യമാകൂ. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ചൈന. 1970കളുടെ അവസാനംവരെ മറ്റേതൊരു ഏഷ്യൻ രാജ്യത്തെയുംപോലെ ചൈനയും സാമ്പത്തികമായി പിന്നാക്കമായിരുന്നു. ഇന്ത്യയെക്കാൾ ഒരു പതിറ്റാണ്ടു മുൻപാണ് അവർ സാമ്പത്തിക ഉദാരവൽക്കരണ നടപടികൾക്കു തുടക്കം കുറിച്ചത്. എന്നാൽ, ഇന്ന് ഇന്ത്യയുടെയും ചൈനയുടെയും വളർച്ച താരതമ്യപ്പെടുത്തിയാൽ അകലം കേവലം ഒരു പതിറ്റാണ്ടിന്റേതല്ല, അതിന്റെ പലമടങ്ങാണ്.  

സാമ്പത്തികനേട്ടത്തിന്റെ ഗുണങ്ങൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുന്നതിൽ നമ്മെക്കാൾ കൂടുതൽ അവർ വിജയിച്ചു. അങ്ങനെ കൂടുതൽ ശക്തമായ ആഭ്യന്തരവിപണി വളർത്തിയെടുക്കാനായി.

ശാസ്ത്ര, സാങ്കേതികരംഗത്ത് അവർ കൈവരിച്ച മുന്നേറ്റവും പഠിക്കേണ്ടതാണ്. ഒരുകാലത്ത് കുറഞ്ഞ ഉൽപാദനച്ചെലവിനെ അനുകൂല ഘടകമാക്കി ‘ലോകത്തിന്റെ ഫാക്ടറി’യാകാൻ ചൈനയ്ക്കു കഴിഞ്ഞു. സാമ്പത്തികമുന്നേറ്റത്തിനൊപ്പം ഇന്നു ചൈനയിൽ ഉൽപാദനച്ചെലവു കൂടി. അപ്പോഴേക്കും അവർ അടുത്തഘട്ടത്തിലേക്കു പ്രവേശിച്ചു. അവിടത്തെ കോളജുകളും സർവകലാശാലകളും ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളായി വളർന്നു. അങ്ങനെ സാങ്കേതികവിദ്യയ്ക്കപ്പുറം, ശാസ്ത്രരംഗത്തും അവർ മികച്ച അടിത്തറയൊരുക്കിക്കഴിഞ്ഞു.  

അതേസമയം, ഇന്ത്യയോ? അമിതമായ രാഷ്ട്രീയ ഇടപെടലുകൾ, അതിനനുസൃതമായ അധ്യാപകനിയമനങ്ങൾ, ഗവേഷണരംഗത്തെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത, ഗവേഷണവിഷയങ്ങളിൽ പോലുമുള്ള മുൻവിധികൾ, വിദ്യാർഥികൾ ഉന്നയിക്കുന്ന ജാതിവിവേചനം പോലെയുള്ള പ്രശ്നങ്ങൾ, സംശയനിഴലിലാകുന്ന പ്രവേശനപരീക്ഷകൾ തുടങ്ങിയ പ്രശ്നങ്ങൾക്കു നടുവിലാണു നാം. ദേശീയ വിദ്യാഭ്യാസനയം പോലുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങളിൽ പാരമ്പര്യവാദം ഇടം നേടുമ്പോൾ കാലിടറുന്നത് ശാസ്ത്രയുക്തിക്കു തന്നെയാണ്. കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ കൈവരിച്ച അടിസ്ഥാനസൗകര്യ നേട്ടങ്ങൾക്കനുസൃതമായി നിലവാരത്തിൽ ഗുണപരമായ മാറ്റമുണ്ടായിട്ടുണ്ടോ എന്നും ആത്മപരിശോധന വേണ്ടതാണ്.

കുറുക്കുവഴികളില്ല

എങ്ങനെ ശക്തമായ ശാസ്ത്രഗവേഷണ മേഖല കെട്ടിപ്പടുക്കുകയും അതുവഴി സാങ്കേതികരംഗത്ത് സ്വയംപര്യാപ്തത നേടുകയും ചെയ്യാമെന്നതാണ് ആഗോളരംഗത്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളി. മാന്ത്രിക പോംവഴികൾ സ്വപ്നം കണ്ടിട്ടു കാര്യമില്ല. മിടുക്കരായ വിദ്യാർഥികളെ വിവേചനമില്ലാതെ ഗവേഷണരംഗത്തേക്കു കൊണ്ടുവരാനും സർവകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുമുള്ള നടപടികളാണു വേണ്ടത്. പതിറ്റാണ്ടുകളുടെ കഠിനാധ്വാനമല്ലാതെ അതിനു കുറുക്കുവഴികളുമില്ല.

(ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ)

നാം പിന്നിലായതിന്റെ കാരണങ്ങൾ

പരമ്പരാഗതമായ വിദ്യാഭ്യാസ-ഗവേഷണ സമ്പ്രദായത്തിന്റെ ശോഷണത്തിനു വഴിവച്ച കാരണങ്ങൾ പലതാണ്.

1) സാമ്പത്തിക സാഹചര്യങ്ങൾ: തൊണ്ണൂറുകളിൽ നടപ്പാക്കിയ ഉദാരവൽക്കരണം ആഗോളതലത്തിൽ പുതിയ തൊഴിൽസാധ്യതകൾ തുറന്നുതന്നു; പ്രത്യേകിച്ച് സോഫ്റ്റ്‌വെയർ രംഗത്ത്. ഇന്ത്യയിൽ വ്യാപകമായി എൻജിനീയറിങ് പഠനകേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടു. ഇവ സാങ്കേതികപഠന സ്ഥാപനങ്ങളാണ്; ഗവേഷണാധിഷ്ഠിത പഠനത്തിനു പകരം തൊഴിലധിഷ്ഠിത പഠനത്തിന് ഊന്നൽ നൽകുന്നവ. ഇത്തരത്തിലുള്ള സാങ്കേതികവിദ്യാഭ്യാസത്തെ ശാസ്ത്രപഠനമെന്നു തെറ്റിദ്ധരിച്ചതാണ് നമുക്കു സംഭവിച്ച തെറ്റ്. പുതിയ വിദ്യാഭ്യാസരീതികളോടും അവ ഉറപ്പാക്കിയ തൊഴിൽസാധ്യതകളോടുമുള്ള വർധിച്ച ആഭിമുഖ്യം നമ്മുടെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിൽ മികച്ച വിദ്യാർഥികൾ വരാനുള്ള സാധ്യതയെ ഗണ്യമായി തടഞ്ഞു. തൊണ്ണൂറുകളുടെ അവസാനം വരെ വിദേശത്തെ ഏറ്റവും മികച്ച ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലുണ്ടായിരുന്ന ഇന്ത്യൻ സാന്നിധ്യം ഈ നൂറ്റാണ്ടിൽ നാമമാത്രമായി മാറിക്കൊണ്ടിരിക്കുന്നു.

2) സാമൂഹ‌ിക സാഹചര്യങ്ങൾ: ഇന്ത്യയിൽ വിദ്യാഭ്യാസം വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക ഉന്നതിയും അധികാരവും പ്രശസ്തിയുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. അതുകൊണ്ടാണ് എയിംസ്, ഐഐടി പോലുള്ള സ്ഥാപനങ്ങളിൽനിന്നു പഠിച്ചിറങ്ങുന്നവർപോലും സിവിൽ സർവീസസ് പോലുള്ള മത്സരപ്പരീക്ഷകൾക്കു പോകുന്നത്. മത്സരപ്പരീക്ഷകളോടുള്ള വിദ്യാർഥികളുടെ ആഭിമുഖ്യത്തിനു പൂരകമായി കോളജുകൾപോലും സിവിൽ സർവീസസ് പരിശീലന സൗകര്യമൊരുക്കുന്നു. കോളജുകളുടെയും സർവകലാശാലകളുടെയും ചുമതല വിദ്യാർഥികളെ മത്സരപ്പരീക്ഷകൾക്കു സജ്ജരാക്കുകയല്ല, അവർ തിരഞ്ഞെടുക്കുന്ന വിഷയം ആഴത്തിൽ പഠിപ്പിക്കുകയാണ്. എങ്കിൽ മാത്രമേ ഏതു വിഷയത്തിലും യഥാർഥ ഗവേഷണം നടക്കുകയും അതുവഴി പുതിയ കണ്ടെത്തലുകളും സിദ്ധാന്തങ്ങളും രൂപപ്പെടുകയും ചെയ്യുകയുള്ളൂ.  പെട്ടെന്നുള്ള സാമൂഹിക ഉന്നതിക്കും സാമ്പത്തികനേട്ടത്തിനുമുള്ള മാർഗമാണ് വിദ്യാഭ്യാസമെന്ന ധാരണ ഊട്ടിയുറപ്പിച്ചതോടെ, വർഷങ്ങൾ നീളുന്ന ആഴത്തിലുള്ള പഠനത്തിനും ഗവേഷണത്തിനും വിദ്യാർഥികൾ തയാറാകാതെയായി.   

3) സമീപനം: ജ്ഞാനത്തോടുള്ള തീവ്രമായ അഭിനിവേശവും അതനുസരിച്ചു മുൻവിധികളില്ലാതെയുള്ള അന്വേഷണവും പഠനവും ഗവേഷണവും വഴിയാണ് ജ്ഞാനസമൂഹം സൃഷ്ടിക്കപ്പെടുന്നത്. എന്നാൽ, ഇന്ത്യയിൽ മതാത്മകതയിൽ അധിഷ്ഠിതമായ പരമ്പരാഗത അധികാരഘടനയിലൂടെയും അതനുസരിച്ചുള്ള വിശ്വാസഘടനയിലൂടെയുമാണ് നാം ശാസ്ത്രത്തെയും സമീപിക്കുന്നത്. ഇതു ശാസ്ത്രയുക്തിയോടുള്ള പ്രതിബദ്ധതയെ സാരമായി ബാധിച്ചിട്ടുണ്ട്.  

ഇന്ത്യയിൽ ശാസ്ത്രഗവേഷണ മേഖല ശക്തമാകണമെങ്കിൽ നമ്മെ പിന്നോട്ടടിക്കുന്ന സാമൂഹിക, സാമ്പത്തിക വെല്ലുവിളികൾ തിരിച്ചറിഞ്ഞുള്ള തിരുത്തലുകളും ശാസ്ത്രത്തോടുള്ള നമ്മുടെ സമീപനത്തിൽ അടിമുടി പൊളിച്ചെഴുത്തും ആവശ്യമാണ്. English Summary:
Scientific research empowerment is crucial for India\“s economic growth and self-reliance: Strengthening our scientific research sector is essential for addressing economic challenges and fostering technological independence. It requires sustained effort and strategic investments in research and development to achieve long-term self-sufficiency.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com