തിരുവനന്തപുരം∙ ശബരിമല സ്വർണക്കവർച്ചയിൽ ഉദ്യോഗസ്ഥർക്കൊപ്പം ദേവസ്വം ബോർഡിനെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തു. ശ്രീകോവിൽ വാതിലിന്റെ കട്ടിളയുടെ സ്വർണം കവർന്ന കേസിലാണ് 2019ലെ ബോർഡിനെ എട്ടാം പ്രതിയാക്കിയത്. പ്രസിഡന്റ് എ.പത്മകുമാർ, കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ എന്നിവരായിരുന്നു അന്ന് അംഗങ്ങൾ. ദ്വാരപാലക ശിൽപപാളിയിലെ സ്വർണക്കവർച്ച, കട്ടിളയിലെ സ്വർണക്കവർച്ച എന്നിവ 2 എഫ്ഐആർ റജിസ്റ്റർ ചെയ്താണ് അന്വേഷിക്കുന്നത്.
- Also Read ‘പിണറായി വിജയന് സ്വർണം വീക്ക്‌നെസ്, വീരപ്പൻ ഇതിലും മാന്യൻ; അയ്യപ്പ സംഗമം പാപക്കറ കഴുകി കളയാൻ’
ദ്വാരപാലകശിൽപ സ്വർണപ്പാളി കേസിൽ 10 പ്രതികളും കട്ടിള കേസിൽ 8 പ്രതികളുമാണ് ഉള്ളത്. സ്വർണം പൂശിയ സ്മാർട്ട് ക്രിയേഷൻസ് നിലവിൽ പ്രതിയല്ല. ഹൈക്കോടതി നിർദേശം പൊലീസ് ആസ്ഥാനത്തിനു കൈമാറിയതിനുസരിച്ചാണു കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് ഡിജിപി നിർദേശം നൽകിയത്. കവർച്ച, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
- Also Read അന്നദാനവും പടിപൂജയും മോഷണം നടത്തി നേടിയ ലാഭത്തിനു പ്രത്യുപകാരമാവാം; സ്വർണപ്പാളി വിവാദത്തിൽ വിജിലൻസ് റിപ്പോർട്ട്
‘ദ്വാരപാലകരുടെ സ്വർണപ്പാളിയിലെ നിറം മങ്ങിയുണ്ടായ കേടുപാടുകൾ പരിഹരിക്കാൻ’ എന്ന തന്ത്രിയുടെ കത്തിലെ പരാമർശം ബോർഡിന്റെ നടപടിക്രമങ്ങളിലേക്ക് എത്തിയപ്പോൾ ചെമ്പ് ആയി മാറുകയായിരുന്നു. ഇതിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സ്വർണം എന്നത് ചെമ്പ് എന്നു മാറ്റിയെഴുതി. അതുകൊണ്ടാണ് കേസിൽ ഉദ്യോഗസ്ഥർ മാത്രം പ്രതിപ്പട്ടികയിൽ വന്നത്. എന്നാൽ കട്ടിളയിൽ പതിച്ച ‘സ്വർണം പൂശിയ ചെമ്പുപാളികൾ’ എന്നത് ഒഴിവാക്കി ‘ചെമ്പുപാളികൾ’ എന്ന് മാത്രം എഴുതി അനധികൃതമായി ഇളക്കി ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയെന്നതാണ് കുറ്റം. ഇത് അന്നത്തെ ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നും ചെമ്പ് എന്നാണ് ബോർഡ് കൈമാറിയ റിപ്പോർട്ടിലുള്ളതെന്നും വന്നതോടെയാണ് ആ കേസിൽ ബോർഡ് അംഗങ്ങളും പ്രതിപ്പട്ടികയിലെത്തിയത്. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്നലെ സന്നിധാനത്തെത്തി ദ്വാരപാലക ശിൽപം, കട്ടിള എന്നിവ പരിശോധിച്ചു അളവുകൾ രേഖപ്പെടുത്തി.
- Also Read ‘ഭഗവാന്റെ ഒരുതരി പൊന്നു പോലും കട്ടുകൊണ്ടു പോകില്ല, തെളിയിച്ചാൽ രാജിവയ്ക്കാം, പെൻഷൻ അടക്കം തടയും’
ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്കു സംഘം ഉടൻ കടക്കും. 2 എസ്പിമാരുടെ നേതൃത്വത്തിൽ 3 സംഘങ്ങളായാണ് അന്വേഷണം.
ഇ.ഡിയും കളത്തിൽ
ശബരിമല സ്വർണക്കവർച്ചയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും (ഇ.ഡി) പ്രാഥമിക വിവരശേഖരണം തുടങ്ങി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പിഎംഎൽഎ നിയമപ്രകാരം കേസെടുക്കാനുള്ള വകുപ്പുകളുണ്ടെന്നാണ് ഇ.ഡിക്ക് ലഭിച്ച നിയമോപദേശം. സ്വർണപ്പാളി മാറ്റിയതിൽ ചിലർ ലാഭമുണ്ടാക്കിയതിനാൽ ഇൗ തുക അഴിമതിപ്പണമായി കരുതാനാകുമെന്നതോടെയാണ് ഇ.ഡി അന്വേഷണത്തിനു വഴി തുറക്കുന്നത്.
തെക്കു –വടക്ക് മൂലകളിലെ പാളികളിലും തട്ടിപ്പ്; ബോർഡിന്റേത് ഗുരുതരവീഴ്ചയെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പതിപ്പിച്ച പാളികൾ പുറത്തു കൊണ്ടു പോയതിൽ 2019 ലെ ദേവസ്വം ബോർഡിനു ഗുരുതരമായ വീഴ്ച പറ്റിയെന്നും തുടർനടപടി വേണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ദേവസ്വം വിജിലൻസ് വ്യക്തമാക്കി. ക്ഷേത്രത്തിലെ തെക്കു–വടക്ക് മൂലകളിലെ സ്വർണം പതിച്ച പാളികളും കൊണ്ടുപോയി തട്ടിപ്പു നടത്തിയതായും റിപ്പോർട്ടിലുണ്ട്.
ദ്വാരപാലകരെ പൊതിഞ്ഞിട്ടുള്ള ‘ചെമ്പുതകിടു’കളിലും തെക്കു–വടക്ക് മൂലകളിലെ ‘ചെമ്പുതകിടു’കളിലും അറ്റകുറ്റപ്പണി പൂർത്തിയാക്കി സ്വർണം പൂശുന്നതിനു ദേവസ്വം കമ്മിഷണർ ബോർഡിനോട് അനുമതി തേടിയിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചെലവിൽ ഈ പണികൾ പൂർത്തിയാക്കാമെന്നും അറിയിച്ചിരുന്നു. പിന്നാലെ, ചെമ്പുതകിടുകൾ എന്നു രേഖപ്പെടുത്തിയ കത്തിന് 2019 ജൂലൈ 3ന് ചേർന്ന ബോർഡ് യോഗം അനുമതി നൽകി.
മുരാരി ബാബു അടക്കമുള്ള 9 ഉദ്യോഗസ്ഥർ പോറ്റിക്ക് അനുകൂലമായി പ്രവർത്തിച്ചതും ഇതനുസരിച്ച് മഹസറുകളിൽ വീഴ്ച വരുത്തിയതും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്. പാളികളുടെ തൂക്കവ്യത്യാസം ബോധ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ നടപടിയെടുക്കുകയോ ഇക്കാര്യങ്ങളിൽ ബോർഡിന്റെ പരിശോധന ഉണ്ടാവുകയോ ചെയ്തില്ല.
നിയമവിരുദ്ധമായി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന ഇടപാട് ദേവസ്വം ബോർഡ് അധികാരികൾ അറിഞ്ഞില്ലെന്നു കരുതാനാവില്ലെന്ന് റിപ്പോർട്ട് പറയുന്നു. പിന്നിൽ ബോർഡ് അധികൃതരുടെ പ്രേരണയോ സമ്മർദമോ നിർദേശമോ ഉണ്ടായിരുന്നോ എന്ന് ഗൗരവമായ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു. English Summary:
Sabarimala Gold Theft: 2019 Devaswom Board Named Eighth Accused by Crime Branch |