LHC0088 • 2025-10-28 09:24:50 • views 1018
\“ഒരു എംപിയെപ്പോലും ക്രൂരമായി മർദിക്കാൻ മടിയില്ലാത്ത പൊലീസ്, സാധാരണക്കാരോട് എത്രത്തോളം മനുഷ്യത്വരഹിതമായി പെരുമാറുമെന്ന ആശങ്കകൂടിയാണു പേരാമ്പ്ര സംഭവം മുന്നോട്ടുവയ്ക്കുന്നത്. അധികാരരാഷ്ട്രീയത്തോടു പൊലീസിൽ ഒരു വിഭാഗം പുലർത്തുന്ന വിധേയത്വശൈലിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഷാഫി പറമ്പിൽ എംപിക്കടക്കം അവിടെ നേരിടേണ്ടിവന്ന മർദനം എന്നതിൽ സംശയമില്ല.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ യുഡിഎഫ് മാർച്ചിനിടെയുണ്ടായ പൊലീസ് മർദനത്തിൽ എംപി അടക്കമുള്ള യുഡിഎഫ് പ്രവർത്തകർക്കു പരുക്കേറ്റത് വ്യാപക പ്രതിഷേധത്തിനു കാരണമായിരിക്കുന്നു. മൂക്കിന്റെ എല്ലിനു രണ്ടിടത്തു പൊട്ടൽ കണ്ടെത്തിയതോടെ എംപിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. പൊലീസ് ലാത്തിച്ചാർജ് നടന്നിട്ടില്ലെന്നു സംഭവദിവസം പ്രതികരിച്ച വടകര റൂറൽ എസ്പി, പൊലീസിനകത്തെ ചിലർ മനഃപൂർവം കുഴപ്പമുണ്ടാക്കിയെന്നും അതാരാണെന്നു കണ്ടെത്താൻ എഐ (നിർമിതബുദ്ധി) ഉപയോഗിച്ച് അന്വേഷണം നടക്കുകയാണെന്നും ഇന്നലെ വ്യക്തമാക്കിയതോടെ ഇതിനു കൂടുതൽ ഗൗരവമുണ്ടാവുകയും ചെയ്തു. ഷാഫിയുടേതു നാടകമാണെന്ന് ഇടതുമുന്നണി നേതാക്കളും ആരോപിച്ചിരുന്നു. എന്നാൽ, എംപിക്കു ലാത്തിയടിയേൽക്കുന്നതു ക്യാമറദൃശ്യങ്ങളിൽ വ്യക്തമായതോടെ ആരോപണങ്ങളിലെ പൊള്ളത്തരം പുറത്തുവരികയായിരുന്നു.
രാഷ്ട്രീയപ്പക തീർക്കാൻ മനുഷ്യാവകാശ ധ്വംസനങ്ങളുടെയും പൗരാവകാശ ലംഘനങ്ങളുടെയും തുടർവഴികൾ തേടുകയാണു സിപിഎമ്മും സംസ്ഥാന സർക്കാരുമെന്നാണ് ആരോപണം. പ്രതിഷേധിക്കാനും സമരം ചെയ്യാനുമൊക്കെ ജനാധിപത്യപരമായി അവകാശമുള്ള നാടാണിത്. എന്നാൽ, ആ പ്രതിഷേധങ്ങളെ സ്വേച്ഛാധിപത്യത്തിന്റെയും കയ്യൂക്കിന്റെയും ശൈലിയിൽ അടിച്ചമർത്തുന്നതിനു ഫാഷിസം എന്ന വിശേഷണംപോലും മതിയാവില്ല. അധികാര ദുരുപയോഗം സകലസീമകളും ലംഘിക്കുന്ന സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുമ്പോഴും അതെച്ചൊല്ലി പ്രതിഷേധങ്ങൾ അലയടിക്കുമ്പോഴും അതിന്റെ കാരണഭൂതർക്കു കൂസലില്ലതാനും.
പ്രതിപക്ഷ നേതാക്കളോടു കൊടുംഭീകരരോടെന്നവിധം പൊലീസ് പെരുമാറുന്നത് ഏകാധിപത്യരാജ്യങ്ങളിൽ മാത്രമാണെന്നായിരുന്നു നമ്മുടെ ധാരണ. എന്നാൽ, ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് ആണയിടുന്ന സിപിഎം തങ്ങളുടെ ചൊൽപടിയിലുള്ള പൊലീസ് സേനയെ രാഷ്ട്രീയ പ്രതികാരമടക്കമുള്ള നിക്ഷിപ്തതാൽപര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതാണു കേരളം ഇപ്പോൾ കാണുന്നത്. ഒരു സർക്കാർ, സ്വന്തം പൗരർക്കു പൊലീസിലൂടെയും പ്രവർത്തകരിലൂടെയും ക്രൂരമർദനം വിധിക്കുമ്പോൾ അതു ജനാധിപത്യമല്ല; കിരാതമായ സ്വേച്ഛാധിപത്യവാഴ്ചതന്നെയാണ്.
പൊലീസ് എന്ന ഇംഗ്ലിഷ് വാക്കിലെ ‘എൽ’ എന്ന അക്ഷരം വിശ്വസ്തതയെ (ലോയൽറ്റി) കുറിക്കുന്നു. ജനങ്ങളോടും സമൂഹത്തോടും നിയമവ്യവസ്ഥയോടുമൊക്കെയുള്ള വിശ്വസ്തതയാണ് ഉദ്ദേശിക്കുന്നതെങ്കിലും അധികാര രാഷ്ട്രീയത്തോടു വിശ്വസ്തത പുലർത്തുന്ന ചിലരെങ്കിലും നമ്മുടെ പൊലീസിലുണ്ടെന്നത് ആശങ്കാജനകമാണ്. രാജ്യം സ്വതന്ത്രമായി എട്ടു പതിറ്റാണ്ടാവാറായിട്ടും കഴിഞ്ഞിട്ടും പൊലീസ് ജനങ്ങൾക്കുവേണ്ടിയുള്ളതാണെന്ന ബോധം ചിലരിലെങ്കിലും വേരൂന്നിക്കഴിഞ്ഞിട്ടില്ല. രാഷ്‌ട്രീയ മേലാളന്മാരുടെ സേവകരാണു തങ്ങളെന്നു പൊലീസിലെ ഒരു വിഭാഗം ഇപ്പോഴും കരുതുന്നു എന്ന ദുഃഖസത്യം കൂടുതൽ വെളിപ്പെട്ടുവരികയുമാണ്. കാക്കി യൂണിഫോം ധരിക്കുന്നതോടെ അതിരുകളില്ലാത്ത അധികാരം കൈവരുന്നുവെന്നു നമ്മുടെ പൊലീസ് സേനയിലെ ചിലരെങ്കിലും ഇപ്പോഴും വിശ്വസിക്കുന്നുവെന്നതും നിർഭാഗ്യകരംതന്നെ.
എതിർസ്വരങ്ങളെ ഏകാധിപത്യത്തിന്റെയും കയ്യൂക്കിന്റെയും ശൈലിയിൽ അടിച്ചമർത്തുകയും അതിനു നേതൃത്വം നൽകുന്നവർക്കുനേരെ ഭീകരമായൊരു കുറ്റകൃത്യം ചെയ്തവരെന്നമട്ടിൽ പൊലീസ് നടപടിയുണ്ടാവുകയും ചെയ്യുമ്പോൾ കേരളം അതീവഭീഷണമായ സാഹചര്യത്തിലേക്കു പതിക്കുകയാണെന്നുവേണം കരുതാൻ. പൊലീസ് നടത്തുന്ന ഈ തല്ലിച്ചതയ്ക്കലിന് ഇനിയെങ്കിലും അറുതിയുണ്ടായേതീരൂ. മൂന്നാംമുറയും ലോക്കപ്പ് മർദനവും ന്യായീകരിക്കാനാവില്ലെന്നു പലതവണ പറഞ്ഞ പൊലീസ്മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻതന്നെയാണ് ആത്മാർഥതയോടെ ഇതിനു മുൻകൈ എടുക്കേണ്ടത്. English Summary:
Kerala Police Brutality: When the Baton Silences Dissent |
|