cy520520 • 2025-10-28 09:35:06 • views 1255
ജറുസലം ∙ ഗാസയിൽ രാജ്യാന്തര സേനയെ നിയോഗിക്കുന്നതിനുള്ള യുഎൻ പ്രമേയം തയാറാക്കിവരുന്നതായി ഫ്രാൻസ് അറിയിച്ചു. ബ്രിട്ടനും യുഎസുമായി ചേർന്നാണു പ്രമേയം അവതരിപ്പിക്കുക. യുഎൻ അംഗീകാരത്തോടെ വേണം രാജ്യാന്തര സേനയെ നിയോഗിക്കാനെന്ന് അറബ് രാജ്യങ്ങൾ നിലപാടെടുത്തിരുന്നു. വെടിനിർത്തൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇസ്രയേലിലേക്ക് 200 യുഎസ് സൈനികരെ അയയ്ക്കുമെന്ന് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നു. യുഎസ് സേന ഗാസയിൽ പ്രവേശിക്കില്ലെന്ന് അധികൃതർ പിന്നീടു വ്യക്തമാക്കി.
- Also Read ‘ടോമാഹോക്ക് മിസൈൽ എന്ന് കേട്ടയുടനെ റഷ്യയ്ക്ക് തിടുക്കം; ശക്തിയുടെയും നീതിയുടെയും ഭാഷ അനിവാര്യം’
വെടിനിർത്തൽ ഒരാഴ്ച പിന്നിടുമ്പോഴും ഗാസയിൽ ആവശ്യത്തിനു സഹായമെത്താത്ത സ്ഥിതിയാണെന്ന് യുഎൻ ഏജൻസികൾ പറഞ്ഞു. ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് കൈമാറാൻ വൈകുന്നതിന്റെ പേരിൽ സഹായവണ്ടികൾ തടയുമെന്ന ഭീഷണിയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമൻ നെതന്യാഹു ഉയർത്തി.
വെടിനിർത്തലിനുശേഷം പ്രതിദിനം 560 ടൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ചുവെങ്കിലും ഗാസയിലെ ആവശ്യത്തിന് ഇതു മതിയാവില്ലെന്ന് യുഎൻ ഫുഡ് പ്രോഗ്രാം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ 339 ട്രക്കുകൾ മാത്രമാണ് എത്തിയത്. ചില മേഖലകളിൽ പട്ടിണി പടരുന്ന സാഹചര്യത്തിൽ, സഹായവിതരണം വേഗത്തിലാക്കേണ്ടതുണ്ട്.
- Also Read ഒരു അസുഖം മതി സമ്പാദ്യം തീരാൻ...! വേണം പ്രവാസിക്ക് നാട്ടിലും ഹെൽത്ത് ഇൻഷുറൻസ്; ഇങ്ങനെ പോളിസി എടുത്താല്‍ ‘പണമടയ്ക്കാതെയും’ ചികിത്സ
ക്ഷാമം രൂക്ഷമായ വടക്കൻ മേഖലയിലേക്കുള്ള 2 വഴികൾ ഇസ്രയേൽ ഇനിയും തുറന്നിട്ടില്ല. തെക്കൻ ഗാസയിൽനിന്ന് തകർന്നടിഞ്ഞ ഹൈവേയിലൂടെ ഭക്ഷ്യധാന്യങ്ങളുമായി വടക്കോട്ടുള്ള യാത്ര ദുഷ്കരമാണെന്നും യുഎൻ വ്യക്തമാക്കി. വടക്കൻ മേഖലയിൽ പ്രതിദിനം 100 ട്രക്കുകളെങ്കിലും എത്തിയാലേ ധാന്യവിതരണം ആവശ്യത്തിനാകൂ.
അതിനിടെ, വെടിനിർത്തൽ കരാർ നടപ്പാക്കാൻ പ്രതിജ്‍ഞാബദ്ധമാണെന്നു ഹമാസ് വ്യക്തമാക്കി. മൃതദേഹങ്ങൾ കൈമാറാൻ വൈകിയാൽ ആക്രമണം പുനരാരംഭിക്കാൻ ഇസ്രയേലിനെ അനുവദിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കുപിന്നാലെയാണ് ഹമാസ് പ്രസ്താവന. ഇസ്രയേൽ ബോംബിട്ടു തകർത്ത തുരങ്കങ്ങളിലാണ് ചില മൃതദേഹങ്ങളെന്നും തിരച്ചിലിനു യന്ത്രങ്ങൾ ആവശ്യമാണെന്നും ഹമാസ് വിശദീകരിച്ചു.
മഹ്മൂദ് ഖലീലിന്റെ വിലക്ക് നീക്കി
ന്യൂയോർക്ക് ∙ പലസ്തീൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിന് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് യുഎസ് കോടതി പിൻവലിച്ചു. യുഎസിലെങ്ങും യാത്ര ചെയ്യാനും റാലികളിൽ പ്രസംഗിക്കാനും അനുമതി നൽകി. കൊളംബിയ സർവകലാശാലയിലെ പലസ്തീൻ അനുകൂല സമരങ്ങൾക്കു നേതൃത്വം നൽകിയതിനു ട്രംപ് ഭരണകൂടം ജയിലിൽ അടച്ച ഖലീലിനെ നാടുകടത്താനുള്ള ഉത്തരവ് കോടതി നേരത്തേ തടഞ്ഞിരുന്നു. ജൂണിലാണു ജയിൽ മോചിതനായത്. English Summary:
Gaza: France proposes a UN resolution for an international force in Gaza amid a severe aid crisis and Netanyahu\“s threats. Separately, Palestinian activist Mahmoud Khalil\“s travel ban is lifted. |
|