cy520520 • 2025-10-28 09:42:46 • views 435
കുമരകം ∙ ഒരു രാഷ്ട്രപതിയെക്കൂടി വരവേൽക്കാൻ കുമരകം ഒരുങ്ങി. രാഷ്ട്രപതി ദ്രൗപദി മുർമു നാളെ വൈകിട്ടാണ് എത്തുന്നത്. പ്രതിഭാ പാട്ടീലാണ് കുമരകത്ത് എത്തിയ ആദ്യ രാഷ്ട്രപതി. 2010 ഓഗസ്റ്റ് 11നാണ് പ്രതിഭാ പാട്ടീൽ കുടുംബ സമേതം എത്തിയത്. രാജ്യത്തിന്റെ രണ്ട് വനിതാ രാഷ്ട്രപതിമാരും എത്തിയ ഇടം എന്നതു കുമരകത്തിന്റെ പെരുമയേറ്റും. ജി– 20 ഉദ്യോഗസ്ഥ തല സമ്മേളനം നടന്നപ്പോൾ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ കുമരകത്ത് എത്തിയിരുന്നു. സുസ്വാഗതം... ചതുർദിന സന്ദർശനത്തിനു കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, ഭാര്യ അനഘ ആർലേക്കർ എന്നിവർ സ്വീകരിക്കുന്നു.
വാജ്പേയിയുടെ വരവ്
പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയിയുടെ വരവാണ് കുമരകത്തിന്റെ തലവര മാറ്റിയത്. ആ സന്ദർശനത്തിന്റെ 25ാം വാർഷികം എത്തുമ്പോഴാണ് രാഷ്ട്രപതി ദ്രൗപദി മുർമു എത്തുന്നത്. 2000 ഡിസംബർ 26ന് കുമരകത്ത് എത്തിയ വാജ്പേയി 2001 ജനുവരി ഒന്നിനാണ് മടങ്ങിയത്. അക്കാലം കുമരകം ഇന്ത്യയുടെ തലസ്ഥാനം പോലെ പ്രവർത്തിച്ചു. വൻസുരക്ഷാ വലയത്തിലായിരുന്നു അന്ന് കുമരകം. ശ്രീലങ്കൻ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗ, ചാൾസ് രാജകുമാരൻ തുടങ്ങിയ വിവിഐപികളും കുമരകത്ത് എത്തിയിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തുന്ന ബിജെപി പ്രതിനിധിസംഘം (Photo: Special Arrangement)
ക്രമീകരണങ്ങൾ
കനത്ത സുരക്ഷയിലാണ് പാലായും കോട്ടയവും കുമരകവും. രാഷ്ട്രപതി കടന്നു പോകുന്ന റോഡിന് ഇരുവശവും ബാരിക്കേഡുകൾ സ്ഥാപിക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. ഇന്നലെ കോട്ടയത്തുനിന്ന് കുമരകത്തേക്ക് രാഷ്ട്രപതിക്കു സഞ്ചരിക്കേണ്ട വാഹന വ്യൂഹത്തിന്റെ ട്രയൽ റൺ നടത്തി. രാഷ്ട്രപതി സഞ്ചരിക്കുന്ന ഹെലികോപ്റ്റർ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ട്, പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ഇറക്കിയും ട്രയൽ നടത്തി.
യാത്രാവഴി
പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽനിന്ന് നാളെ വൈകിട്ട് 5.10ന് ഹെലികോപ്റ്ററിൽ കോട്ടയത്തേക്കു മടങ്ങുന്ന രാഷ്ട്രപതി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഇറങ്ങും. അവിടെനിന്ന് ലോഗോസ് ജംക്‌ഷൻ, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡ്, സീസേഴ്സ് ജംക്‌ഷൻ, ബേക്കർ ജംക്‌ഷൻ വഴി കോട്ടയം– കുമരകം റോഡിൽ എത്തും. ഈ വഴി നേരേ കുമരകം താജ് ഹോട്ടലിൽ എത്തും. 24ന് ഇതേ വഴി തന്നെ കുമരകത്തുനിന്ന് തിരികെ പൊലീസ് പരേഡ് ഗ്രൗണ്ടിൽ എത്തും. 11ന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ കൊച്ചിക്ക് പോകും.
24ാം നമ്പർ മുറി
രാഷ്ട്രപതി ദ്രൗപദി മുർമു താജ് ഹോട്ടലിലെ കായലോരത്തെ 24–ാം നമ്പർ മുറിയിലായിരിക്കും താമസം. പ്രധാനമന്ത്രി വാജ്പേയിയും രാഷ്ട്രപതി പ്രതിഭാ പാട്ടീലും താമസിച്ചിരുന്നത് കായലോരത്തെ 18–ാം നമ്പർ മുറിയിലായിരുന്നു. രാഷ്ട്രപതിക്ക് താജ് ഹോട്ടലിൽ കേരള ഭക്ഷണമാണു വിളമ്പുക. സവാളയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചേർക്കാത്ത കറികളാണു തയാറാക്കേണ്ടതെന്നു നിർദേശിച്ചിട്ടുണ്ട്. പാചകത്തിനായി പുതിയ പാത്രങ്ങളും എത്തിച്ചു.
ഡ്രോൺ നിരോധനം
വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നാളെ ഉച്ചയ്ക്ക് 12 മുതൽ 24ന് ഉച്ചയ്ക്ക് 12 വരെ ഹെലികോപ്റ്ററുകളും ഡ്രോണുകളും, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകളും യുഎവികളും പറത്തുന്നതു കലക്ടർ നിരോധിച്ചു. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ട്, പാലാ സെന്റ് തോമസ് കോളജ്, പാലാ മുനിസിപ്പൽ സ്റ്റേഡിയം, കോട്ടയം സിഎംഎസ് കോളജ് ഗ്രൗണ്ട്, കോട്ടയം നെഹ്റു സ്റ്റേഡിയം, കുമരകം താജ് ഹോട്ടൽ എന്നിവയുടെയും കോട്ടയം ജില്ലയിലെ മറ്റ് ഹെലിപ്പാഡുകളുടെയും സമീപ സ്ഥലങ്ങളുടെയും വ്യോമ മേഖലയിലാണ് നിരോധനം.
ജില്ലയിൽ സ്കൂൾ സമയത്തിൽ മാറ്റം
കോട്ടയം ∙ നാളെയും മറ്റന്നാളും ജില്ലയിൽ സ്കൂൾ പ്രവർത്തന സമയത്തിൽ മാറ്റമുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. നാളെ ജില്ലയിലെ എല്ലാ സ്‌കൂളുകളും മൂന്നിനു മുൻപായി പ്രവർത്തനം അവസാനിപ്പിക്കണം. 24ന് കോട്ടയം താലൂക്കിലെ എല്ലാ സ്‌കൂളുകളും 8.30ന് മുൻപായി പ്രവർത്തനം ആരംഭിക്കണം. English Summary:
President Droupadi Murmu\“s visit to Kumarakom marks a significant event, following in the footsteps of previous presidents like Pratibha Patil and Prime Minister Vajpayee. The area is under heightened security as it welcomes the President, highlighting Kumarakom\“s importance as a destination for high-profile visits and events. |
|