ലോകത്തിന്റെ ശാക്തിക ക്രമം ബഹുധ്രുവമാകുന്നതിന്റെ സൂചനകളായിരുന്നു 2025 ൽ കണ്ടത്. പഴയ കൂട്ടുകെട്ടുകൾ അയഞ്ഞു, വൻ ശക്തികൾ സ്വന്തം നിലപാടുകൾ തിരുത്തി, പ്രാദേശിക ചേരികൾ രൂപപ്പെട്ടു. അമേരിക്കയുടെയും ചൈനയുടെയും ആധിപത്യം തുടരുമ്പോഴും, ഇന്ത്യ ഒരു പ്രധാന ശക്തിയായി ഉയർന്നുവന്നു. പഴയ സൗഹൃദങ്ങൾ നിലനിർത്തിയും പുതിയ ബന്ധങ്ങൾ സ്ഥാപിച്ചും തന്ത്രപരമായ സന്തുലനം പാലിക്കുന്നതിൽ ഇന്ത്യ ശ്രദ്ധാലുവായി.
- Also Read ആദ്യം സമാധാനം, പിന്നെ തിരിച്ചടി; തീരുവ വർധിപ്പിച്ച മെക്സിക്കോയ്ക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ ഇന്ത്യ
ജിഡിപിയിൽ നാലാം സ്ഥാനത്തും ഏഷ്യയിൽ (ഏഷ്യാ പവർ ഇൻഡെക്സ് പ്രകാരം) മൂന്നാം സ്ഥാനത്തുമാണ് ഇന്ത്യ. ദാരിദ്ര്യം അടക്കമുള്ള ആഭ്യന്തര വെല്ലുവിളികൾ രാജ്യം നേരിടുന്നുണ്ടെങ്കിലും സങ്കീർണവും നിരന്തരം മാറ്റങ്ങളുണ്ടാകുന്നതുമായ ആഗോള രാഷ്ട്രീയ പശ്ചാത്തലത്തിൽ, കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള ഒരു നിർണായക ശക്തിയായി ഇന്ത്യ നിലകൊള്ളുന്നു. സ്വന്തം സ്വാതന്ത്ര്യം ആർക്കും അടിയറവു വയ്ക്കാതെ, വൻശക്തികൾ അടക്കമുള്ളവരുമായി ഇടപെടാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. യുഎസ് മുതൽ റഷ്യ വരെയുള്ളവരുമായി നടത്തിയ നയതന്ത്ര കൂടിക്കാഴ്ചകൾ ഒരു കാര്യം വ്യക്തമാക്കി – ലോകത്തെ പ്രധാന ശക്തിയാകാൻ ആരു ശ്രമിച്ചാലും അവർക്ക് ഇന്ത്യയുടെ പിന്തുണ വേണം. നെഹ്റുവിന്റെ കാലം മുതൽ പിന്തുടരുന്ന ചേരിചേരാ നയത്തിൽനിന്ന് അണുവിട മാറാതെയുള്ള ഇന്ത്യയുടെ നയതന്ത്രം അത് ഊട്ടിയുറപ്പിച്ചു. അതേസമയം, സ്വന്തം താൽപര്യങ്ങൾക്കനുസരിച്ചു നീങ്ങാൻ ഇന്ത്യ മടിക്കില്ലെന്നും 2025 തെളിയിച്ചു.
- Also Read തായ്‌ലൻഡ്– കംബോഡിയ സംഘർഷം; ട്രംപിന്റെ ഇടപെടൽ ഫലം കണ്ടില്ല
∙ പക്ഷം ചേരേണ്ട, ഫലം കിട്ടിയാൽ മതി
യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, അമേരിക്കയും ചൈനയുമായുള്ള കിടമത്സരം, വിതരണ ശൃംഖലകളിലെ പ്രശ്‌നങ്ങൾ – 2025 ആരംഭിച്ചതുതന്നെ ഇത്തരം സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ്. എന്നാൽ ഈ വർഷം പകുതിയോടെ ഒരു കാര്യം വ്യക്തമായി. ഒരു ശക്തിക്കും ലോകകാര്യങ്ങൾ ഒറ്റയ്ക്കു തീരുമാനിക്കാൻ കഴിയില്ല. ഇതോടെ, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ശബ്ദം ഉയർത്താൻ അവസരം ലഭിച്ചു. അതുകൊണ്ട് ജൂലൈയിൽ വാഷിങ്ടനിൽ ചേർന്ന ക്വാഡ് (യുഎസ്, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ) ഉച്ചകോടിയിലും പിന്നാലെ റിയോ ഡി ജനീറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുത്തു നിലപാടുകൾ അറിയിക്കാനും ബദൽ അജൻഡകൾ മുന്നോട്ടുവയ്ക്കാനും ഇന്ത്യയ്ക്കു കഴിഞ്ഞു. സമുദ്ര സുരക്ഷ, വിതരണ ശൃംഖലകൾ, നിർണായക സാങ്കേതിക വിദ്യകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത ഇന്ത്യ, ഇന്തോ-പസഫിക് ഏകോപനത്തിൽ നമ്മുടെ പങ്ക് ഊട്ടിയുറപ്പിക്കാനാണ് ശ്രമിച്ചത്. ബ്രിക്സ് ഉച്ചകോടിയിൽ ഗ്ലോബൽ സൗത്ത് സഹകരണം, വികസന – ധനകാര്യ പരിഷ്കരണം, ഡീ-ഡോളറൈസേഷൻ സംബന്ധിച്ച ചർച്ചകൾ എന്നിവയുൾപ്പെടെ ഒരു ബദൽ അജൻഡ മുന്നോട്ടുവയ്ക്കാനും ഇന്ത്യയ്ക്കു സാധിച്ചു. ചേരികളിലല്ല, സ്വന്തം നേട്ടങ്ങൾ തിരഞ്ഞെടുക്കുക എന്ന നയത്തിലാണ് ഇന്ത്യ ശ്രദ്ധിച്ചത്.
- രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
- കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
- ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
MORE PREMIUM STORIES
∙ റഷ്യ: ഇന്ത്യയുടെ പരമ്പരാഗത കൂട്ടുകെട്ട്
ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനം ലോകം ഉറ്റുനോക്കിയ ഒന്നായിരുന്നു. ഊർജം, പ്രതിരോധ നിർമാണം, നിർണായക ധാതുക്കൾ തുടങ്ങി ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്ക് അത്യാവശ്യമായ മേഖലകളിൽ കരാറുകൾ ഒപ്പിട്ടു. ആഗോള വിപണിയിലെ വിലക്കയറ്റത്തിനിടയിലും കുറഞ്ഞ നിരക്കിൽ റഷ്യൻ ക്രൂഡ് ഓയിൽ ലഭിച്ചത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ താങ്ങി നിർത്തിയിരുന്നു. നിലവിലുള്ള ആയുധങ്ങൾ പ്രവർത്തനക്ഷമമായി നിലനിർത്താനും ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ഉൽപാദനം ഇന്ത്യയിൽ തന്നെ തുടങ്ങാനും റഷ്യൻ സഹായം ഉറപ്പാക്കി. റഷ്യയിൽനിന്ന് അകലം പാലിക്കാനുള്ള പാശ്ചാത്യ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങിയില്ല. എന്നാൽ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കാൻ സാധ്യതയുള്ളത്ര അടുപ്പത്തിലേക്കും ഇന്ത്യ പോയില്ല. താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, സ്വന്തം സാധ്യതകളെ പരിമിതമാക്കുന്ന നടപടികളെടുക്കാതിരിക്കാനും ഇന്ത്യ ശ്രദ്ധിച്ചു.
- Also Read പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ 123 പേരെ മോചിപ്പിച്ച് ബെലാറസ്; നീക്കം ഉപരോധത്തിൽ ഇളവിന് യുഎസ് തീരുമാനത്തിനു പിന്നാലെ
∙ ക്വാഡ്: ഇന്ത്യയുടെ ഭാവി നയതന്ത്രം
സമുദ്ര സുരക്ഷ, സെമി – കണ്ടക്ടറുകൾ, സൈബർ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുക ലക്ഷ്യമിട്ടു നടന്ന ക്വാഡ് ഉച്ചകോടിയിൽസ്വന്തം താൽപര്യങ്ങൾ സംരക്ഷിച്ചു പങ്കെടുക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. എന്നാൽ ഈ കൂട്ടായ്മ ഒരു സൈനിക സഖ്യമായി മാറുന്നില്ലെന്നും ഇന്ത്യ ഉറപ്പാക്കി. ഇന്തോ-പസഫിക്കിൽ ചൈനയെ നേരിടുക, നൂതന സാങ്കേതികവിദ്യകൾ നേടുക, വിതരണ ശൃംഖലകൾ കൂടുതൽ ശക്തമാക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചു. എന്നാൽ തങ്ങളുടെ താൽപര്യങ്ങൾക്കു പുറത്തുള്ള, സംഘർഷങ്ങളിൽ പെടാൻ സാധ്യതയുള്ള ഒരു ഉറപ്പും ഇന്ത്യ നൽകിയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുറമേനിന്നുള്ള സഹായങ്ങൾ ശാശ്വതമല്ലെന്നും സ്വയംപര്യാപ്തത അത്യാവശ്യമാണെന്നുമുള്ള നയമാണ് ഇന്ത്യയുടേത്. അതുകൊണ്ടുതന്നെ ക്വാഡ് രാജ്യങ്ങളായ ജപ്പാനും ഓസ്‌ട്രേലിയയും സഖ്യ സംവിധാനങ്ങളെ കൂടുതൽ ആശ്രയിച്ചപ്പോൾ ഇന്ത്യയാകട്ടെ, സാധ്യതകൾ തുറന്നിടുന്ന സമീപനമാണ് തിരഞ്ഞെടുത്തത്.
- Also Read 450 ഡ്രോണുകൾ 30 മിസൈലുകൾ; യുക്രെയ്നിൽ റഷ്യൻ ആക്രമണം; വൈദ്യുതി വിതരണം തടസ്സപ്പെട്ടു
∙ ചൈന: സംഘർഷം വർധിപ്പിക്കാതെയുള്ള മത്സരം
ഇന്ത്യ – ചൈന ബന്ധത്തിൽ ജാഗ്രതയോടെയുള്ള പുരോഗതിയാണ് 2025ൽ കണ്ടത്. അതിർത്തിയിലെ സംഘർഷങ്ങൾ തുടർന്നെങ്കിലും നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ഇരുരാജ്യങ്ങളും ശ്രദ്ധിച്ചു. ഉന്നതതല നയതന്ത്ര ഇടപെടലുകൾ, വ്യാപാരം അടക്കമുള്ള മേഖലകളിലെ സാമ്പത്തിക ബന്ധങ്ങൾ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ, അതിർത്തി സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള കരാറുകൾ എന്നിവ ഈ വർഷമുണ്ടായി. അതേസമയം, ക്വാഡ്, ദക്ഷിണ ചൈനാക്കടൽ വിഷയങ്ങളിൽ തന്ത്രപരമായ മത്സരം തുടരുകയും ചെയ്തു. ഇരു രാജ്യങ്ങളും സുരക്ഷാ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനൊപ്പം സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാനും ശ്രമിച്ചു. ഇത് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഒരു ഹെഡ്ജിങ് തന്ത്രത്തെയാണ് (ഇൻഷുറൻസ് പോളിസി തന്ത്രം) അടയാളപ്പെടുത്തുന്നത്. ഓഗസ്റ്റിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി, ഡിസംബറിലെ ഇന്ത്യൻ ജോയിന്റ് സെക്രട്ടറിയുടെ സന്ദർശനം, വ്യാപാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അതിർത്തി തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനും നടന്ന ചർച്ചകൾ എന്നിവ ഇതിലെ സുപ്രധാന നാഴികക്കല്ലുകളായിരുന്നു.
- Also Read നവാസ് ഷെരീഫിന്റെ 2017 ലെ പുറത്താക്കലിന് കാരണം ഐഎസ്ഐ മേധാവിയായിരുന്ന ഫായിസ് ഹമീദ്: പാക്ക് പ്രതിരോധ മന്ത്രി
∙ ഗ്ലോബൽ സൗത്ത്: സ്ഥാനം ഉറപ്പിച്ച് ഇന്ത്യ
ഗ്ലോബൽ സൗത്തിന്റെ നേതാവ് എന്ന നിലയിൽ ഇന്ത്യ സ്ഥാനം ഊട്ടിയുറപ്പിച്ച വർഷമായിരുന്നു ഇത്. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, ഐക്യരാഷ്ട്ര സംഘടനയിൽ ഉൾപ്പെടെ ബഹുമുഖ പരിഷ്കരണം തുടങ്ങിയവയ്ക്കുവേണ്ടി നിലകൊള്ളുന്നതിനൊപ്പം, ‘വോയിസ് ഓഫ് ദ ഗ്ലോബൽ സൗത്ത് സമ്മിറ്റ്’, ‘സൗത്ത്-സൗത്ത് സഹകരണം’ തുടങ്ങിയ സംരംഭങ്ങളെ പ്രയോജനപ്പെടുത്തി കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക അസമത്വം, ലോകക്രമം രൂപപ്പെടുത്തുന്നതിന് വളർന്നുവരുന്ന രാജ്യങ്ങളെ ശാക്തീകരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യ നിർണായക നേതൃസ്ഥാനം വഹിച്ചു. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്‌ചർ വികസിപ്പിക്കൽ, ഉത്തരവാദിത്തമുള്ള നിർമിത ബുദ്ധി (എഐ) വികസിപ്പിക്കുക, കാലാവസ്ഥാ നയതന്ത്രത്തിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ കാഴ്ചപ്പാടുകൾക്കു മുൻഗണന നൽകുക എന്നിവയിലൂടെ വികസിത രാജ്യങ്ങൾക്കും വികസ്വര രാജ്യങ്ങൾക്കും ഇടയിലുള്ള ഒരു നിർണായക പാലമായി ഇന്ത്യ മാറുകയാണ്.
∙ ഇന്ത്യയുടെ തന്ത്രം
സഖ്യങ്ങളുണ്ട്, പക്ഷേ, പങ്കാളിത്തം ആവശ്യത്തിനു മതി - പല തത്വങ്ങളും ആശയങ്ങളും ഉണ്ടെങ്കിലും സ്വന്തം താൽപര്യങ്ങൾക്കു പ്രാധാന്യം നൽകിയുള്ള ഈ നയതന്ത്രമാണ് ഇന്ത്യ സ്വീകരിച്ചത്. യുക്രെയ്നോട് സഹതാപമുണ്ടെങ്കിലും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങി. പലതരം സഖ്യങ്ങളിലൂടെ തന്ത്രപരമായ സ്വാശ്രയത്വം കൈവരിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചത്. യുഎസ്, റഷ്യ, ചൈന തുടങ്ങിയ വൻശക്തികളുമായുള്ള ബന്ധം സന്തുലിതമാക്കുന്നതിനൊപ്പം, ‘വികസിത് ഭാരത്’ എന്ന ലക്ഷ്യം മുൻനിർത്തി സാമ്പത്തിക വളർച്ചയ്ക്കും ഇന്ത്യ മുൻഗണന നൽകി. ഗ്ലോബൽ സൗത്ത് (ആഫ്രിക്ക, ഗൾഫ്) രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുക, സാമ്പത്തിക ശക്തിക്കായി ഇന്ത്യൻ പ്രവാസി സമൂഹത്തെ പ്രയോജനപ്പെടുത്തുക, ശക്തമായ തീവ്രവാദ വിരുദ്ധ നടപടികളിലൂടെ സുരക്ഷ ഉറപ്പിക്കുക, മാറിക്കൊണ്ടിരിക്കുന്ന ബഹുധ്രുവ ലോകത്ത് സ്വന്തം സ്വതന്ത്ര പാത നിലനിർത്തി പാശ്ചാത്യ രാജ്യങ്ങളുമായുള്ള സംഘർഷങ്ങൾ (യുഎസ് താരിഫ് പോലെ) സമർഥമായി കൈകാര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഇന്ത്യ ചെയ്തു. 2025ൽ ഇന്ത്യ ഒരു പ്രമുഖ ആഗോള ശക്തിയെന്ന നിലയിൽ പ്രായോഗികവും ബഹുമുഖവുമായ സമീപനം സ്വീകരിച്ചു. ഒരു സ്വതന്ത്ര പാത രൂപപ്പെടുത്തുകയും ചെയ്തു.
∙ വരുന്നു, ഇന്ത്യയുടെ അവസരം
സാമ്പത്തിക, ഭൗമരാഷ്ട്രീയ വികസനത്തിൽ ഒരു നിർണായക ഘട്ടത്തിലാണ് ഇന്ത്യയിപ്പോൾ. എല്ലാ പ്രധാന ശക്തികളും ഇന്ത്യയുടെ സഹകരണം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ആർക്കും ഇന്ത്യയെ പൂർണ്ണമായും നിയന്ത്രിക്കാൻ കഴിയില്ല. ഇത് ഇന്ത്യയുടെ അവസരമാണ്. ഇന്ത്യ ആരുടെയും പക്ഷം ചേരുന്നില്ല. എന്നാൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ഇടം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ഈ സാഹചര്യം ഉപയോഗരപ്പെടുത്താനുള്ള നിർണായക അവസരമാണ് ഇന്ത്യയ്ക്ക് 2026.
ഭാവിയിലെ വളർച്ചയ്ക്കായി, രാജ്യത്തിനകത്തും പുറത്തുമുള്ള വെല്ലുവിളികളെയും സങ്കീർണ സാഹചര്യങ്ങളെയും മറികടക്കാൻ നയരൂപീകരണത്തിലും മറ്റും രാജ്യം മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. 2025 ൽ ഇന്ത്യ പക്ഷം ചേരുന്നതിനു പകരം പ്രവർത്തിക്കാനുള്ള ഇടം ആണ് തിരഞ്ഞെടുത്തത്. അനിശ്ചിതത്വങ്ങളുടെ ഇക്കാലത്ത്, ആ ഇടമാണ് ഇന്ത്യയുടെ കരുത്ത്. English Summary:
India\“s Strategic Balancing Act in 2025: India\“s geopolitical strategy in 2025 involved balancing relations with major global powers while prioritizing its own interests. The nation navigated a multipolar world by maintaining key partnerships and asserting its independence. |