cy520520 • 2025-12-19 04:51:09 • views 741
ബെയ്ജിങ് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ കരാർ തള്ളി തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി സംഘർഷം രൂക്ഷമായതോടെ മധ്യസ്‌ഥത വഹിക്കാൻ ചൈനീസ് നീക്കം. ഏറ്റുമുട്ടലുകൾ ഒഴിവാക്കാനും മേഖലയിൽ ചൈനയുടെ നയതന്ത്രപരമായ പങ്ക് വർധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് ചൈനീസ് ഇടപെടൽ. ഇതോടെ തായ്‌ലൻഡ് – കംബോഡിയ വിഷയത്തിൽ മുൻപ് യുഎസ് വഹിച്ചിരുന്ന നയതന്ത്രപരമായ സ്ഥാനത്തേക്കാണ് ചൈന കടന്നുവരുന്നത്. സംഘർഷം കുറയ്‌ക്കുന്നതിന് തായ്‌ലൻഡ്, കംബോഡിയ നേതൃത്വവുമായി ചർച്ചകൾക്ക് പ്രത്യേക ദൂതൻ ഡെങ് സിജുനെ അയച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ശത്രുത അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ പൂർണമായി പിന്തുണയ്ക്കുമെന്നും ചൈന വ്യക്തമാക്കി.
- Also Read അമേരിക്കൻ സൈന്യത്തിന് ട്രംപിന്റെ ക്രിസ്മസ് സമ്മാനം; വിലക്കയറ്റം കുറയ്ക്കുമെന്നും വാഗ്ദാനം
ജൂലൈയിലുണ്ടായ സംഘർഷം ട്രംപ് ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഏഴിന് രണ്ട് തായ്‌ലൻഡ് സൈനികർക്ക് പരുക്കേറ്റതിനു പിന്നാലെ വീണ്ടും സംഘർഷം ആരംഭിക്കുകയായിരുന്നു. തുടർന്ന് തായ് പ്രധാനമന്ത്രി അനുതിൻ ചാൺവീരാകോൽ, കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റ് എന്നിവരുമായി ട്രംപ് സംസാരിച്ചു. ഇരുവരും വെടിനിർത്തലിന് തയാറായെന്ന് സമൂഹമാധ്യമത്തിലൂടെ ട്രംപ് അറിയിക്കുകയും ചെയ്തു. എന്നാൽ, വെടിനിർത്തൽ നടപ്പാകണമെങ്കിൽ കംബോഡിയ ആദ്യം ആക്രമണം നിർത്തണമെന്നാണ് ട്രംപിനോട് പറഞ്ഞതെന്ന് തായ് പ്രധാനമന്ത്രി അനുതിൻ പറഞ്ഞതോടെ വീണ്ടും പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു. English Summary:
Thailand-Cambodia Conflict: China Mediation is crucial in resolving the Thailand-Cambodia conflict after US efforts failed. China is actively engaging with both countries to de-escalate tensions and promote regional stability. |
|