ചെന്നൈ ∙ തിരുത്തണിയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊകൊണ്ടു കടിപ്പിച്ചു കൊന്ന കേസിൽ 2 മക്കൾ ഉൾപ്പെടെ 5 പേർ പിടിയില്‍. സർക്കാർ സ്കൂൾ ലാബ് അസിസ്റ്റന്റായിരുന്ന ഇ.പി.ഗണേശന്റെ (56) മരണമാണ് 2 മാസത്തിനു ശേഷം ആസൂത്രിത കൊലപാതകമാണെന്നു കണ്ടെത്തിയത്. സംഭവത്തിൽ മക്കളായ ജി.മോഹൻ രാജ്, ഹരിഹരൻ എന്നിവരെയും വാടകഗുണ്ടാ സംഘങ്ങളെയുമാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 22നാണു ഗണേശൻ പാമ്പുകടിയേറ്റു മരിച്ചത്. പിതാവിന്റെ മരണത്തിനു പിന്നാലെ മക്കൾ ഇൻഷുറൻസ് തുക കിട്ടാൻ അസാധാരണ വേഗത്തിൽ നടപടികൾ ആരംഭിച്ചു.
- Also Read യാത്രക്കാരനെ പൈലറ്റ് ആക്രമിച്ചത് സിഐഎസ്എഫ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ; അക്രമം കണ്ടിട്ടും ഇടപെട്ടില്ലെന്ന് ആരോപണം
3 കോടിയോളം രൂപയുടെ ഇൻഷുറൻസാണ് ഗണേശന്റെ പേരിലുണ്ടായിരുന്നത്. ചെറിയ കുടുംബമായിട്ടും 13 ഇൻഷുറൻസുകൾ കുടുംബാംഗങ്ങൾക്കുണ്ടായിരുന്നു. ഗണേശനു മാത്രം 3 ഇൻഷുറൻസാണുണ്ടായിരുന്നത്. കുടുംബാംഗങ്ങൾ ഉന്നയിച്ച അവകാശവാദങ്ങളിൽ സംശയം തോന്നിയ ഇൻഷുറൻസ് കമ്പനി പൊലീസിനു നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി ആദ്യം മൂർഖനെ എത്തിച്ച് ഗണേശന്റെ കാലിൽ കടിപ്പിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. എന്നാൽ, ഒക്ടോബർ 22നു പുലർച്ചെ വിഷപ്പാമ്പിനെയെത്തിച്ച് ഗണേശന്റെ കഴുത്തിൽ കടിപ്പിക്കുകയായിരുന്നു. ബഹളത്തിനിടെ മക്കൾ ഇരുവരും ചേർന്നു പാമ്പിനെ തല്ലിക്കൊന്നു. ഗണേശനെ ആശുപത്രിയിലെത്തിക്കുന്നതു മനഃപൂർവം വൈകിച്ചതായും കണ്ടെത്തി. തുടർന്നാണു പാമ്പിനെ കൈമാറിയവരെ അറസ്റ്റ് ചെയ്തത്. English Summary:
Sons Arrested for Killing Father : Two sons in Tamil Nadu were arrested for murdering their father, a lab assistant, with a venomous snakebite to claim ₹3 crore in insurance money. Read about the elaborate plot and police investigation. |
|