ചേർത്തല∙ റിട്ട. പഞ്ചായത്ത് ജീവനക്കാരി ചേർത്തല നെടുമ്പ്രക്കാട് സ്വദേശി ഐഷ(58)യെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യനെ ഐഷ താമസിച്ചിരുന്ന വീട്ടിലും സെബാസ്റ്റ്യന്റെ സുഹൃത്തായ നെടുമ്പ്രക്കാട് സ്വദേശിനിയുടെ വീട്ടിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. നെടുമ്പ്രക്കാട് സ്വദേശിനിയുടെ വീട്ടിൽ സെബാസ്റ്റ്യൻ സ്ഥിരമായി വന്നിരുന്നെന്ന് സമീപവാസികൾ പൊലീസിനു മൊഴി നൽകി.
അതേസമയം സെബാസ്റ്റ്യന്റെ സുഹൃത്തായ സ്ത്രീ പൊലീസിനു നൽകിയ മൊഴികളിൽ സംശയമുള്ളതിനാൽ ഇവരെ വീണ്ടും ചോദ്യം ചെയ്യും. മുൻപ് പൊലീസിനോടു പറഞ്ഞ പല കാര്യങ്ങളും ഇന്നലെ ഇവർ നിഷേധിച്ചു. ഇവരുടെ വീട്ടിലേക്ക് വന്നിരുന്ന വഴികൾ സെബാസ്റ്റ്യൻ പൊലീസിനു കാണിച്ചുകൊടുത്തു. ഈ സുഹൃത്ത് വഴിയാണു സ്ഥലക്കച്ചവടത്തിനായി സെബാസ്റ്റ്യൻ ഐഷയെ പരിചയപ്പെട്ടതെന്നു പൊലീസ് പറയുന്നു. സെബാസ്റ്റ്യനെയും സുഹൃത്തിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തെങ്കിലും സെബാസ്റ്റ്യനെ പരിചയമുണ്ടെന്നു മാത്രമായിരുന്നു സ്ത്രീ സുഹൃത്തിന്റെ മൊഴി.
ഐഷ താമസിച്ചിരുന്ന വീട്ടിലും ചേർത്തല ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടത്തി. ഐഷയെ കാണാതാകുന്നതിന്റെ തലേദിവസം സെബാസ്റ്റ്യൻ ഈ വീട്ടിലെത്തിയതായി അയൽവാസി പൊലീസിനു മൊഴി നൽകിയിരുന്നു. അന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും സെബാസ്റ്റ്യൻ ഐഷയെ മർദിച്ചെന്നും പിറ്റേന്ന് സെബാസ്റ്റ്യനെ കാണാനെന്നു പറഞ്ഞാണു ഐഷ വീട്ടിൽ നിന്നിറങ്ങിയത് എന്നുമായിരുന്നു ഇവരുടെ മൊഴി. ഐഷയുടെ തിരോധാനവുമായി ബന്ധപ്പെട്ടു കൂടുതൽ പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കേസിൽ സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. English Summary:
The Cherthala Aisha murder case is under intensive investigation. Police are gathering evidence and questioning key witnesses, including a friend of the accused, to uncover the truth behind the crime. The investigation continues as the custody period for the accused nears its end. |
|