നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച അതീവ നിർണായകമായൊരു പദ്ധതി കൂടിയാലോചനകളില്ലാതെയും ഭരണമുന്നണിയിലെ ഘടകകക്ഷികൾ പോലുമറിയാതെയും ഒപ്പിട്ടതിനെച്ചൊല്ലിയുള്ള രാഷ്ട്രീയവിവാദം നീറിപ്പുകയുകയാണിപ്പോൾ. സർക്കാരിന്റെ കൂട്ടുത്തരവാദിത്ത സങ്കൽപത്തിനു വിരുദ്ധമായ തീരുമാനമാണ് ഇക്കാര്യത്തിലുണ്ടായതെന്ന് പൊതുഭരണരംഗത്തെ വിദഗ്ധർതന്നെ പറയുമ്പോൾ കാണാമറയത്തെ കാര്യങ്ങളറിയാതെ അമ്പരന്നുനിൽക്കുകയാണു ജനം.
രാജ്യത്തിന്റെ കുതിപ്പിനുതകുന്ന വിദ്യാഭ്യാസമായിരിക്കണം വിദ്യാർഥികൾക്കു നൽകേണ്ടതെന്നതിൽ സംശയമില്ല. പിഎം ശ്രീ പദ്ധതിയുടെയും ദേശീയ വിദ്യാഭ്യാസ നയ(എൻഇപി)ത്തിന്റെയും ഗുണദോഷ താരതമ്യങ്ങൾക്കപ്പുറം, കരാർ ഒപ്പിട്ടതിൽ സുതാര്യത ഇല്ലാതെപോയതിനെക്കുറിച്ചും ദുരൂഹമായ ധൃതി ഉണ്ടായതിനെക്കുറിച്ചുമാണ് സംശയങ്ങൾ ഉയരുന്നത്. ഭരണമുന്നണിയുടെ കെട്ടുറപ്പിനെത്തന്നെ ബാധിക്കുമെന്ന് അറിയാമായിരുന്നിട്ടും, മുന്നണിയുടെ എല്ലാ തലത്തിലുമുള്ളവർ തുടർച്ചയായി എതിർത്തിരുന്ന ഒരു സംഗതി സംബന്ധിച്ച് രഹസ്യസ്വഭാവത്തോടെ അതിവേഗം കേന്ദ്ര സർക്കാരുമായുള്ള ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാൻ പാകത്തിൽ എന്താണ് സംഭവിച്ചതെന്ന് മുന്നണിക്കകത്തുനിന്നുൾപ്പെടെ ചോദ്യമുയരുന്നു.
മുന്നണിക്കു ചില പൊതുതത്വങ്ങളുണ്ടെന്നും മുന്നണിമര്യാദ ഒരു പാർട്ടിക്കു മാത്രമായി ലംഘിക്കാനാകില്ലെന്നും സിപിഐതന്നെ സിപിഎമ്മിനെ ഓർമിപ്പിക്കേണ്ടിവന്നതു കൗതുകകരമാണ്. കഴിഞ്ഞ ഡിസംബറിലും മേയിലും മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഈ വിഷയം വന്നെന്നും പാർട്ടി മന്ത്രിമാർ എതിർപ്പറിയിച്ചതിനാൽ മാറ്റിവച്ചുവെന്നുമാണു സിപിഐയുടെ വാദം.
ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനു തലേന്നു നടന്ന മന്ത്രിസഭാ യോഗത്തിൽവരെ വിഷയം പരാമർശിക്കപ്പെട്ടതാണുതാനും. ഇതിനിടെ, പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ ഒന്നര വർഷം മുൻപുതന്നെ കേരളം സന്നദ്ധത അറിയിച്ചിരുന്നുവെന്ന വിവരം കൂടി പുറത്തുവന്നിരിക്കുന്നു.
കേന്ദ്രസർക്കാരുമായി സംസ്ഥാനം ഒരു പ്രധാനവിഷയത്തിൽ കരാറിലേർപ്പെടുമ്പോൾ കേന്ദ്രസർക്കാർതന്നെ സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം ഉറപ്പാക്കാറുണ്ട്. എന്നാൽ, ഇവിടെ അതിനു ശ്രമിച്ചില്ലെന്നതു ദുരൂഹമാണ്. പരസ്യമായും മന്ത്രിസഭയ്ക്കുള്ളിലും പാർട്ടി എതിർപ്പ് ഉന്നയിക്കുകയും തുടർന്നു തീരുമാനം മാറ്റിവയ്ക്കുകയും ചെയ്ത പ്രശ്നം എൽഡിഎഫിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെ നടപ്പാക്കിയതിലെ പ്രതിഷേധമാണ് സിപിഐക്ക്.
‘ഇതെന്തു സർക്കാർ?’ എന്ന ചോദ്യംപോലും ആ പാർട്ടിയിൽനിന്നുണ്ടായിരിക്കുന്നു. ചർച്ച കൂടാതെ പിഎം ശ്രീ പദ്ധതിക്കുള്ള ധാരണാപത്രത്തിൽ സർക്കാർ ഒപ്പിട്ടതു സംബന്ധിച്ച് സിപിഎമ്മിലും അസ്വസ്ഥതയുയരുന്നുണ്ടെന്നാണു സൂചനകൾ. മന്ത്രിസഭയിലും ഇടതുമുന്നണിയിലും ചർച്ച ചെയ്യാതെ ഒപ്പുവയ്ക്കാൻ എന്തു സമ്മർദമാണ് ഉണ്ടായതെന്നു വ്യക്തമാക്കണമെന്നു പ്രതിപക്ഷവും ആവശ്യപ്പെടുന്നു.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കുന്നതോടെ ധാരണാപത്രം അനുസരിച്ച് 2020ലെ ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്തു പൂർണതോതിൽ നടപ്പാക്കേണ്ടിവരുമെന്നുവേണം ഇപ്പോൾ കരുതാൻ. കരാർ ഒപ്പിട്ടശേഷം സംസ്ഥാനം പിന്തിരിഞ്ഞാൽ അതു പുതിയ സംഘർഷത്തിനാകും വഴിവയ്ക്കുക. നിയമപരമായും സംസ്ഥാനം പ്രതിരോധത്തിലാകും. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടാലും എൻഇപിയിലെ കേരളത്തിനു താൽപര്യമില്ലാത്ത വ്യവസ്ഥകൾ ഇവിടെ നടപ്പാക്കില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും സിപിഎം നേതൃത്വവും പറയുന്നത്. എന്നാൽ, പിഎം ശ്രീ പദ്ധതിക്കായി സംസ്ഥാനവും കേന്ദ്രസർക്കാരും തമ്മിലുള്ള ധാരണാപത്രത്തിന്റെ ആദ്യ ഉപാധിയായി പറയുന്നതുതന്നെ ദേശീയ വിദ്യാഭ്യാസ നയത്തിലെ മുഴുവൻ നിബന്ധനകളും നടപ്പാക്കണമെന്നാണ്.
സംസ്ഥാനം മുഴുവൻ തിടുക്കത്തിൽ നടപ്പാക്കേണ്ടിവരില്ലെങ്കിലും പദ്ധതിയിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ നടപ്പാക്കിയേ മതിയാകൂ എന്നാണ് കേന്ദ്ര നിബന്ധന. കേരളം മികച്ച അടിസ്ഥാനസൗകര്യങ്ങളോടെ കെട്ടിപ്പടുത്ത സ്കൂളുകളെ എൻഇപി നടപ്പാക്കാനുള്ള കേന്ദ്രങ്ങളായി കേന്ദ്രത്തിനു വിട്ടുനൽകേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഇടതുമുന്നണിക്കുള്ളിൽത്തന്നെ ഉയരുന്നത്. പിഎം ശ്രീ ധാരണാപത്രം റദ്ദാക്കണമെന്നു സിപിഐയും പിന്നോട്ടില്ലെന്നു സിപിഎം ഭരിക്കുന്ന വിദ്യാഭ്യാസവകുപ്പും ശഠിക്കുമ്പോൾ ഉരുത്തിരിയുന്ന രാഷ്ട്രീയ പ്രതിസന്ധി ഇടതുമുന്നണിയിൽ ഉലച്ചിലുണ്ടാക്കുമ്പോഴും ഈ ഒപ്പ് ഇട്ട നിലപാടിൽത്തന്നെയാണ് സിപിഎമ്മിലെ ധാരണാപത്ര അനുകൂലികൾ. തുടർവഴി തീരുമാനിക്കാനുള്ള സിപിഐയുടെ നിർണായക സംസ്ഥാന നിർവാഹകസമിതി യോഗം ഇന്നു ചേരുകയാണ്.
കേന്ദ്ര ഫണ്ടിനുവേണ്ടി പാർട്ടിയുടെ അടിസ്ഥാന നിലപാടുകൾ മാറ്റിവയ്ക്കുന്നത് കമ്യൂണിസ്റ്റ് രീതിയാണോയെന്ന ചോദ്യവും മുന്നണിക്കുള്ളിൽ ഉയരുന്നു. ഭാവിതലമുറകളെ ബാധിക്കുന്ന ഒരു സുപ്രധാന വിഷയം സംബന്ധിച്ച കരാർ ഒപ്പിട്ടതിൽ സുതാര്യത ഇല്ലാതെ പോയതെന്ത് എന്ന ചോദ്യം ജനം ചോദിക്കുമ്പോൾ അതിനു മറുപടി ഉണ്ടായേതീരൂ. ഒളിച്ചുവയ്ക്കാൻ അതൊരു രഹസ്യ പാർട്ടിരേഖയൊന്നുമല്ലല്ലോ. English Summary:
PM SHRI Controversy: CPM Under Fire for Secret Education Deal in Kerala