കോട്ടയം ∙ കവർച്ചയ്‌ക്കിടെ അതിഥിത്തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ പെട്ടിക്കട ഉടമയായ സ്ത്രീ ആശുപത്രി വിട്ടു. നാഗമ്പടം പനയക്കഴിപ്പ് റോഡ് ഭാഗത്തു പെട്ടിക്കട നടത്തുന്ന രത്നമ്മ (70) കഴിഞ്ഞ ദിവസമാണ് ആക്രമിക്കപ്പെട്ടത്. തലയിൽ ആഴത്തിലുള്ള 3 മുറിവുകളുണ്ട്. വലത്തേ കൈയുടെ തള്ളവിരലിനു പൊട്ടലുമുണ്ട്. വീട്ടിലെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം തോന്നിയതിനെത്തുടർന്നു വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീടു വീട്ടിലേക്കു മടങ്ങി. രത്നമ്മയുടെ 2 പവന്റെ മാല അക്രമി കവർന്നു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ് പറഞ്ഞു.
- Also Read യുഎസിനെ നടുക്കിയ കൂട്ടക്കൊലക്കേസിലെ പ്രതി ജയിലിൽ മരിച്ചു; കൊലപ്പെടുത്തിയത് 4 മക്കൾ ഉൾപ്പെടെ 13 പേരെ
സംഭവത്തെക്കുറിച്ച് രത്‌നമ്മ പറയുന്നതിങ്ങനെ: കടയിൽ മീൻകറി തയാറാക്കുന്നതിനിടെ പിന്നിലൂടെയെത്തിയ അതിഥിത്തൊഴിലാളി കഴുത്തിൽ പിടിച്ചു. കുതറി മാറുന്നതിനിടെ പ്രാർഥിക്കുന്ന സ്ഥലത്തുവച്ചിരുന്ന നിലവിളക്ക് എടുത്ത് തലയ്‌ക്കടിച്ചു. ഇതിനിടെ മാല വലിച്ചുപൊട്ടിച്ചു. തടയാൻ ശ്രമിച്ചപ്പോൾ വീണ്ടും നിലവിളക്ക് കൊണ്ട് കൈയിൽ അടിച്ചു. സമീപത്തെ തയ്യൽ കടക്കാരനും നഗരസഭയിലെ ശുചീകരണ തൊഴിലാളിയും എത്തിയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. നേരത്തേ 2 തവണ കടയിൽ വന്നയാളാണ് അതിഥിത്തൊഴിലാളി എന്ന സംശയവും രത്‌നമ്മ പൊലീസിനെ അറിയിച്ചിട്ടുണ്ട്. English Summary:
Kottayam: Elderly Shop Owner Recounts Brutal Migrant Worker Attack in Kottayam |
|