ആലപ്പുഴ ∙ ദേശീയപാതയിൽ അരൂർ– തുറവൂർ ഭാഗത്തെ ഗതാഗത നിയന്ത്രണത്തിനു ആലപ്പുഴ ജില്ലയുടെ എല്ലാ ഭാഗത്തു നിന്നുമുള്ള പൊലീസ് ഉദ്യോഗസ്ഥർ. 5–ാം തീയതി മുതലാണു ജില്ലയിലെ എല്ലാ സബ്ഡിവിഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും അരൂരിലേക്കു നിയോഗിച്ചു തുടങ്ങിയത്. നിലവിൽ ജോലി ചെയ്യുന്ന സ്റ്റേഷനിൽ നിന്നു രണ്ടു മണിക്കൂറിലേറെ യാത്ര ചെയ്ത് അരൂരിൽ ജോലിക്കെത്തേണ്ട സ്ഥിതിയിലാണു പല ഉദ്യോഗസ്ഥരും.
രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ, ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് 7 വരെ, രാത്രി 7 മുതൽ രാവിലെ 7 വരെ എന്നിങ്ങനെ മൂന്നു ഷിഫ്റ്റുകളിലായാണു ഡ്യൂട്ടി ക്രമീകരിച്ചിട്ടുള്ളത്. പകൽ ഷിഫ്റ്റുകളിൽ 10 പേർ വീതവും രാത്രി 5 പേരുമാണു ജോലി ചെയ്യേണ്ടത്. രാത്രി ജോലി ചെയ്യുന്നവർക്കു വിശ്രമം അനുവദിക്കണമെന്നു നിർദേശമുണ്ട്. രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ഡ്യൂട്ടിയിൽ ഓരോ ദിവസവും ഓരോ സബ് ഡിവിഷനിൽ നിന്ന് എസ്ഐമാരെ നിയോഗിക്കണമെന്നും നിർദേശമുണ്ട്.
ചെങ്ങന്നൂർ, കായംകുളം സബ് ഡിവിഷൻ പരിധിയിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന പൊലീസുകാർ ഡ്യൂട്ടിക്കായി അരൂരിലെത്തേണ്ടി വരുന്നു. രാവിലെ 7നു ഡ്യൂട്ടി തുടങ്ങുന്നവർ 5 മണിക്കു മുൻപു വീട്ടിൽ നിന്നിറങ്ങേണ്ട സ്ഥിതിയാണ്. മണിക്കൂറുകളോളം റോഡരികിൽ നിന്നു പൊടി ശ്വസിക്കുകയും വേണം. കൂടുതൽ ട്രാഫിക് മാർഷൽമാരെ നിയോഗിക്കുകയോ ഗതാഗതം ഫലപ്രദമായി തിരിച്ചുവിടുകയോ വേണമെന്നാണ് ആവശ്യം. ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്നവർ മഴക്കോട്ട്, മാസ്ക്, കുട തുടങ്ങിയവ കൊണ്ടുവരണമെന്നും നിർദേശമുണ്ട്. വെള്ളം മാത്രമാണ് അരൂർ സ്റ്റേഷനിൽ നിന്നു നൽകുന്നത്.
English Summary:
Alappuzha Traffic experiences changes due to traffic control measures on the national highway between Arur and Thuravoor. This situation requires police officers from all parts of the district to manage traffic flow, causing long commutes and challenging working conditions. |
|