തുറവൂർ ∙ അരൂർ –തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചരക്ക് വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന നടപടി കർശനമാക്കി പൊലീസ്. കഴിഞ്ഞ ദിവസം മുഖ്യമന്തിയും ഹൈക്കോടതി ജഡ്ജിയുമടക്കം ഗതാഗതക്കുരുക്കിൽപെട്ടതോടെ പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് കർശന നടപടിയുമായി പൊലീസ് രംഗത്തെത്തിയത്. വടക്ക് നിന്നെത്തുന്ന ചരക്കുവാഹനങ്ങളും 4.5 മീറ്റർ ഉയരമുള്ള വാഹനങ്ങളും അങ്കമാലിയിൽ നിന്നും കോട്ടയം വഴി പോകേണ്ടതാണ്. തിരുവനന്തപുരം ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ ശാസ്തംകോട്ടയിൽ നിന്നു കോട്ടയം ഭാഗത്തു കൂടി വൈറ്റിലയിൽ എത്തുന്നതിനാണ് ക്രമീകരണം. ഇതനുസരിച്ച് നേരത്തെ എടുത്ത തീരുമാനം കർശനമായി നടപ്പാക്കിത്തുടങ്ങി.
ഇതുകൂടാതെ ആലപ്പുഴ ഭാഗത്തേക്കു പോകുന്ന ദീർഘദൂര ചരക്ക് വാഹനങ്ങൾ വൈറ്റില, കുണ്ടന്നൂർ എന്നിവിടങ്ങളിൽ നിന്നു കോട്ടയം വഴിയാണ് വിട്ടത്. ചേർത്തല ഭാഗത്തേക്കു പോയ ചരക്ക് ലോറികൾ കുമ്പളം ടോൾ പ്ലാസയ്ക്കു സമീപം പൊലീസ് തടഞ്ഞു. ഈ വാഹനങ്ങൾ രാത്രി 10ന് ശേഷമാണ് കടത്തിവിട്ടത്. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ എറണാകുളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ചങ്ങനാശേരി– കോട്ടയം വഴിയാണു കടത്തിവിടുന്നത്.
അരൂരിൽ ഗതാഗത നിയന്ത്രണത്തിനായി അരൂർ പൊലീസിന്റെ നേതൃത്വത്തിൽ 30 പേരാണു ട്രാഫിക് നിയന്ത്രിക്കുന്നത്. വൈറ്റില, കുണ്ടന്നൂർ എന്നിവിടങ്ങളിൽ ചരക്ക് വാഹനങ്ങളെ വഴിതിരിച്ചു വിടുന്നതിന് എറണാകുളം ജില്ലയിലെ ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി ദീർഘദൂര ചരക്ക് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത് മുൻപ് കർശനമാക്കിയിരുന്നു. എന്നാൽ ഇടയ്ക്ക് അധികൃതരുടെ ശ്രദ്ധക്കുറവ് മൂലം ഭൂരിഭാഗം ചരക്ക് ലോറികളും അരൂർ തുറവൂർ പാതയിലൂടെ പോയത് വൻ ഗതാഗതക്കുരുക്കിന് ഇടയാക്കി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തുറവൂർ– കുമ്പളങ്ങി, തുറവൂർ– തൈക്കാട്ടുശേരി– അരൂക്കുറ്റി റോഡിന്റെ നവീകരണത്തിനായി ദേശീയപാത അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് 9 കോടിയോളം രൂപ 7 മാസം മുൻപ് കൈമാറിയെങ്കിലും പുനർനിർമാണം ഇഴഞ്ഞു നീങ്ങുകയാണ്.
English Summary:
Aroor Thuravoor flyover construction leads to traffic diversions in Kerala. The police are strictly enforcing these diversions to manage congestion caused by ongoing roadwork. Alternative routes are being used for goods vehicles to bypass the construction area. |