തിരുവനന്തപുരം∙ വർക്കലയിൽ ട്രെയിനിൽ നിന്നു നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയെ (19) ചവിട്ടി പുറത്തേക്കു തള്ളിയിട്ട കേസിൽ പൊലീസ് അന്വേഷിക്കുന്ന രക്ഷകനായ ചുവന്ന ഷർട്ടുകാരനെ കണ്ടെത്താനായില്ല. സാമ്യമുള്ള 2 പേരെ കണ്ടതായി ഫോൺ സന്ദേശം ലഭിച്ചതല്ലാതെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഇദ്ദേഹം പുറത്തു വരാത്തതാകുമെന്ന നിഗമനത്തിലാണു പൊലീസ്.
പെൺകുട്ടിയെ ചവിട്ടിയിട്ട സംഭവത്തിൽ അറസ്റ്റിലായ സുരേഷ് കുമാർ കോട്ടയത്ത് എത്തിയത് എന്തിനെന്ന് അന്വേഷിക്കാൻ തിരുവനന്തപുരത്തു നിന്നുള്ള പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തി. സുരേഷ് കുമാർ കോട്ടയത്ത് എത്തിയ ശേഷം ആദ്യം കയറിയ അതിരമ്പുഴയിലെ ബാറിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. സുഹൃത്തിനൊപ്പം മദ്യപിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. പിന്നീട് കോട്ടയത്തെ ബാറിലും മദ്യപിച്ചതിനു ശേഷമാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. സുഹൃത്തിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ തേടി.
കോട്ടയത്ത് ഒരു കെട്ടിടത്തിനു പെയിന്റടിക്കുന്നതിന്റെ ക്വട്ടേഷൻ തയാറാക്കാൻ സുഹൃത്ത് വിളിച്ചിട്ടാണ് സുരേഷ് കുമാർ എത്തിയത്. അതേസമയം, മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ റെയിൽവേ പൊലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ മദ്യപിച്ചെത്തിയ 72 പേർക്കെതിരെ കേസെടുത്തു.
English Summary:
Varkala train incident focuses on the search for the red shirt man who witnessed the event where Sreekutty was pushed off a train. The investigation continues into Suresh Kumar\“s activities in Kottayam before the incident, while Sreekutty remains in critical condition. |
|