‘ഞാനും നിങ്ങളുമെല്ലാം യുഗങ്ങളായി കാത്തിരിക്കുകയായിരുന്നു. കാലത്തിന്റെ പാറക്കെട്ടുകളിൽ മഞ്ഞുവീഴുന്നു, ഉരുകുന്നു. വീണ്ടും മഞ്ഞിൻപടലങ്ങൾ തണുത്തുറഞ്ഞു കട്ട പിടിക്കുന്നു. നാമെല്ലാം കാത്തിരിക്കുന്നു...’
∙ മഞ്ഞ്– എം.ടി.വാസുദേവൻ നായർ
- Also Read തലമുറകളുടെ സാക്ഷ്യം; ഒ.വി. വിജയനും കൽപാത്തി സമരവും തമ്മിലെന്ത്? സമരത്തിന്റെ ശതാബ്ദിവേളയിൽ ഒരു ചരിത്രാന്വേഷണം
കൽക്കട്ട ബിഷപ്പായിരുന്ന റവ. ഡാനിയൽ വിൽസൻ (ദ് ലൈഫ് ഓഫ് ദ് റൈറ്റ് റവ. ഡാനിയൽ വിൽസൻ എന്ന പുസ്കത്തിലേത്)
കാത്തിരുന്നു നടത്തിയ യാത്ര ഒരദ്ഭുതത്തിലേക്കു വഴിമാറിയെത്തിയ അനുഭൂതി. നൈനിറ്റാളിൽ നൈനാദേവിയെ കണ്ടിറങ്ങിയ ശേഷം ചെന്നെത്തിയതു ചരിത്രകഥകളുറങ്ങുന്നൊരു പള്ളിയിൽ–സെന്റ് ജോൺസ് വിൽഡേർനസ് ചർച്ച്. അവഗണന കൊണ്ടാകാം, നൈനിറ്റാളിന്റെ സ്വച്ഛതയിൽ കൂടുതൽ നിശ്ശബ്ദമായിപ്പോയ പള്ളിമുറ്റം. ചെവികൂർപ്പിച്ചാൽ കേൾക്കുന്നതാകട്ടെ ആധുനികതയിലേക്കു നൈനിറ്റാൾ നടത്തിയ സഞ്ചാരത്തിന്റെ മണിമുഴക്കം.
കാടും മേടും കടന്ന്, കുന്നും പുഴയും താണ്ടി പണ്ട് ഇവിടേക്കു വന്നെത്തിയ ഒരാളെയും അദ്ദേഹത്തിന്റെ യാത്രയെയും കുറിച്ചു പറയാതെ ഈ പള്ളിയുടെ കഥ പൂർണമാകില്ല. കൽക്കട്ടയിലെ അഞ്ചാമത്തെ ആംഗ്ലിക്കൻ ബിഷപ്പായിരുന്ന റവ.ഡാനിയൽ വിൽസൻ ഇന്ത്യയുടെയും സിലോണിന്റെയും ആദ്യ മെട്രോപ്പൊലിറ്റനായി നിയമിതനായ കാലം. 1842–1845 വർഷങ്ങളിൽ അദ്ദേഹം തന്റെ ആദ്യ മെട്രോപ്പൊലിറ്റിക്കൽ വിസിറ്റേഷൻ നടത്തിയെന്നാണു ഡയറിക്കുറിപ്പുകളിലുള്ളത്.
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
ആ യാത്രയ്ക്കിടെ 1843 ജനുവരിയിൽ അദ്ദേഹം തിരുവനന്തപുരത്ത് എത്തിയിരുന്നു. അവിടെ നിന്നു കൊല്ലം വഴി കോട്ടയം എത്താൻ 14 മണിക്കൂറെടുത്തെന്നു രേഖകളിലുണ്ട്. ജലമാർഗവും കുതിരപ്പുറത്തും പല്ലക്കിലുമൊക്കെയുള്ള ആ ദീർഘയാത്ര നമ്മുടെ നാടും മദ്രാസും ഗോവയും ബോംബെയും ഫത്തേഗഡും ബറേലിയിലും പിന്നിട്ടൊരിടത്തെത്തി.
ആ സ്ഥലത്തെക്കുറിച്ചു ബിഷപ് ഡാനിയൽ തന്റെ ഡയറിയിൽ ഇങ്ങനെയെഴുതി:
‘നൈനി-താൽ,
സമുദ്രനിരപ്പിൽ നിന്ന് 6200 അടി ഉയരെ.
ഫെബ്രുവരി 28, 1844.
ഇന്നലെ ഞങ്ങൾ ഇവിടെ എത്തി. പതിനാലു മൈൽ ദൂരമുണ്ട്, കാറ്റുവീശുന്ന, ചെങ്കുത്തായ, വിചിത്ര വഴികളിലൂടെയായിരുന്നു യാത്ര. പർവതനിബിഡമായ രാജ്യങ്ങളിൽ ഇതു പൊതുവെയുള്ളതാണല്ലോ? കാറ്റ് തീക്ഷണമാണ്, തുളച്ചുകയറുന്നു. ഹിമാലയനിരകളുടെ മനോഹര കാഴ്ചയെത്തുന്നൊരിടമാണിത്. പാറക്കെട്ടുകളും നിറഞ്ഞുതിങ്ങിയ മരങ്ങളും ശാന്തമായ തടാകവും (താൽ) ഇതിന്റെ പ്രത്യേകതയാണ്. സിംലയിലും മസൂറിയിലുമെന്ന പോലെ തടാകത്തിനു ചുറ്റും പ്രഭുക്കന്മാരുടെ വീടുകൾ ഉയരുന്നു. ഇതിപ്പോൾ കണ്ടാൽ, റാസ്സെലാസിലെ ആനന്ദ താഴ്‌വര പോലെ തോന്നും. അൽമോറയിലേക്കുള്ള ഈ യാത്രാമധ്യേ പതിവിനു വിപരീതമായി ഇവിടെ ഞങ്ങൾക്കു കുറച്ചുകൂടി തങ്ങേണ്ടി വന്നിരിക്കുന്നു. സൈനികനീക്കം നടക്കുന്നതിനാലാണിത്. അതിനിടെ പള്ളിക്കായി സ്ഥലം കണ്ടെത്തി. അതിന്റെ ശിലാന്യാസ കർമമാണു പ്രത്യേക നിയോഗം. പേടിപ്പെടുത്തുംവിധം കടുവകൾ, പുള്ളിപ്പുലികൾ എന്നിവ ഇവിടെ നിറഞ്ഞിരിക്കുന്നു. തോക്കും കുന്തവുമേന്തിയ വഴികാട്ടികളില്ലാതെ ഒരു നീക്കവും സാധ്യമല്ല.’
സൈനിക നീക്കത്തെ തുടർന്നു വൈകിയ ബിഷപ്പിന്റെ യാത്ര കൂടുതൽ വൈകാൻ മറ്റൊരു കാരണം കൂടിയുണ്ടായി. ഫെബ്രുവരിയിലെ അതിശൈത്യം മനസ്സിലാക്കാതെയുള്ള യാത്രയായിരുന്നു അതെന്നു അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ ജോസിയ ബെയ്ത്‌മാൻ രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥയെക്കുറിച്ചു ബോധ്യമുള്ള ഇംഗ്ലിഷുകാർ അപ്പോഴേക്കും സ്ഥലം കാലിയാക്കിയിരുന്നു.
ബിഷപ്പിനു ജലദോഷവും പനിയും കലശലായി. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള അൽമോറയിലേക്കു മാറുംവരെയും കാടിന്റെ വന്യതയിൽ കഴിച്ചുകൂട്ടേണ്ടി വന്നു. അതും പാതിമാത്രം പൂർത്തിയായ കോട്ടജിന്റെ അസൗകര്യങ്ങളിൽ. അപ്രതീക്ഷിതമായി തങ്ങിയ കാടിനുള്ളിലാണു പുതിയ പള്ളിക്കു കുമാവോൺ കമ്മിഷണറായിരുന്ന സർ ജോൺ ഹാലറ്റ് സ്ഥലം കണ്ടെത്തി നൽകിയത്. കാടിന്റെ വന്യതയും ലണ്ടൻ ബ്ലൂംസ്ബറി ബെഡ്ഫോർഡ് റോയിലെ സെന്റ് ജോൺസ് പള്ളിയിൽ അസിസ്റ്റന്റ് ക്യൂറേറ്ററായി പ്രവർത്തിച്ച കാലവും മനസ്സിലോർത്ത്, പുതിയ പള്ളിക്കു സെന്റ് ജോൺസ് വിൽഡേർനസ് എന്നു പേരു നൽകി. രോഗാവസ്ഥയിൽ ബിഷപ് കല്ലിട്ടു വാഴ്ത്തിയ പള്ളിയുടെ നിർമാണം തീരാൻ പിന്നെയും രണ്ടു വർഷത്തോളമെടുത്തു.
നൈനിറ്റാളിൽ എക്സിക്യൂട്ടീവ് എൻജിനീയറായി പ്രവർത്തിച്ചിരുന്ന ക്യാപ്റ്റൻ യങ്ങാണു രൂപകൽപന തയാറാക്കിയത്. അക്കാലത്തെ 15,000 രൂപ രൂപ ചെലവിലായിരുന്നു നിർമാണം.
ബിഷപ് ഡാനിയൽ ഇവിടേക്ക് എത്തുന്നതിനു നാലോ അഞ്ചോ വർഷം മുൻപു മാത്രമാണു നൈനിറ്റാളിനെക്കുറിച്ചു ചിലരെങ്കിലും ശ്രദ്ധിച്ചു തുടങ്ങിയത്. കുമാവോണിൽ 1815 മുതൽ 1835 വരെ കമ്മിഷണറായിരുന്ന ജോർജ് വില്യം ട്രെയിലിനു സമീപത്തെ ഒരു നാട്ടുൽസവത്തിനിടെ ഇങ്ങനൊരു നാടിനെക്കുറിച്ചു തദ്ദേശീയരിൽ നിന്നു വിവരം കിട്ടിയെങ്കിലും പഹാഡികളുടെ സംസ്കാരത്തെ സ്നേഹിച്ച അദ്ദേഹം അത് രഹസ്യമാക്കി വച്ചു. എന്നാൽ, പഞ്ചസാര, വൈൻ വ്യവസായിയായ പീറ്റർ ബാരൻ സ്ഥലത്തെക്കുറിച്ചറിയുകയും അതിന്റെ ഭംഗിയെക്കുറിച്ച് ‘ആഗ്ര ഗസ്റ്റിയറിൽ’ ലേഖനമെഴുതുകയും ചെയ്തു. അതോടെ നൈനിറ്റാളിനു പുറംനാട്ടുകാർക്കിടയിൽ കീർത്തി ലഭിച്ചു.
ബിഷപ് ഡാനിയൽ എത്തുമ്പോൾ കാടുമൂടിക്കിടന്ന നൈനിറ്റാളിൽ നിന്ന് ഇന്നത്തെ നൈനിറ്റാളിലേക്കുള്ള ദൂരത്തിനൊപ്പം സഞ്ചരിച്ചൊരു വനിതയുടെ ഓർമകളും ഈ പള്ളിയിലുണ്ട്– മേരി ജെയിൻ. പേരുകൊണ്ടു പെട്ടെന്നു മനസ്സിലാകണമെന്നില്ല. ലോകമറിയുന്ന വേട്ടക്കാരനിൽ നിന്നു പ്രകൃതിസ്നേഹത്തിന്റെ പര്യായമായ ജിം കോർബറ്റ് എന്ന എഡ്വേർഡ് ജെയിംസ് കോർബറ്റിന്റെ അമ്മയായിരുന്നു മേരി ജെയിൻ. ഭർത്താവ് ക്രിസ്റ്റഫർ വില്യം ഒന്നാം അഫ്ഗാൻ, സിഖ് യുദ്ധങ്ങളിൽ പങ്കെടുത്തിരുന്നു. 1840കളിലെ യുദ്ധാനന്തരം ആ സൈനികനു നൈനിറ്റാളിലെ തപാലാപ്പീസിൽ പോസ്റ്റ്മാസ്റ്ററായി നിയമനം കിട്ടിയതായിരുന്നു മാറ്റങ്ങളുടെ തുടക്കം; 1862ലായിരുന്നു അത്.
വിവാഹിതരാകും മുൻപു ക്രിസ്റ്റഫറിനും മേരിക്കും അവരുടെ ആദ്യ പങ്കാളികളിൽ മൂന്നു വീതം മക്കളുണ്ടായിരുന്നു. ഈ ബന്ധത്തിൽ 9 മക്കളും. അതിൽ ജിം കോർബറ്റിന്റെ ജനനം നൈനിറ്റാളിലായിരുന്നു. തപാലാപ്പീസിൽ നിന്നു മാത്രം കിട്ടുന്ന വരുമാനം കൊണ്ടുമാത്രം 15 മക്കളെ എങ്ങനെ പോറ്റും? ഈ ചോദ്യത്തിൽ നിന്നാണു വീടിന്റെ പകുതിഭാഗം മേരി അവിടേക്ക് എത്തിയവർക്കു താമസിക്കാൻ നൽകിയത്. ആ വലിയ കുടുംബത്തിന് അതു വരുമാനവും നൈനിറ്റാളിനു അതിന്റെ ടൂറിസം ഭൂമികയിൽ പുതിയ തുടക്കവുമായി. നൈനിറ്റാളിലെ അൽമ കുന്നുകളിലെ അവരുടെ രണ്ടുനില വീടും അതിനോടു ചേർന്നു കോട്ടജും പണിതിരുന്നുവെന്ന കാര്യം ജിം കോർബറ്റിന്റെ തന്നെ എഴുത്തുകളിലുണ്ട്. സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ ഭർത്താവിന്റെ കുഴിമാടത്തിന് അരികെ മേരി ജെയിൻ അന്ത്യവിശ്രമം കൊള്ളുന്നു.
1880–ൽ നൈനിറ്റാളിനെ പിടിച്ചുലച്ച ഉരുൾപൊട്ടൽ ഏറ്റവുമധികം ബാധിച്ചത് അൽമ കുന്നുകളെയായിരുന്നു. നൂറിൽപരം ആളുകളെയാണ് ആ ഉരുൾപൊട്ടലുകളിൽ നഷ്ടമായത്. അന്നു മരിച്ചവരുടെ ഓർമയ്ക്കായി ഒരു പിച്ചള സ്മാരകം പള്ളിയിൽ സ്ഥാപിച്ചത് ഇപ്പോഴും കാണാം. അവരുടെ പേരുകൾ അതിൽ പതിച്ചിരിക്കുന്നു.
അന്നത്തെ ഉരുൾപൊട്ടലുകളെക്കുറിച്ചു പഠിച്ച ജിയോളജിസ്റ്റ് റിച്ചഡ് ഒൽഹാം നിർദേശിച്ചതു പ്രകാരം നിർമിച്ച 62 സ്റ്റോം വാട്ടർ ഡ്രെയിനുകൾ നൈനിറ്റാളിനെ ഇന്നും സുരക്ഷിതമാക്കുന്നു. ഹിമാലയത്തിലെ ഏറ്റവും ഉറപ്പുള്ള മലഞ്ചെരുവായി നൈനിറ്റാളിനെ ജിയോളജിസ്റ്റുകൾ വാഴ്ത്തുന്നതിനുള്ള കാരണവും ഈ ഡ്രെയിനുകളാണ്.
ഗതകാലത്തിന്റെ അടയാളമുദ്രകൾ പലതും അവഗണിക്കപ്പെട്ടും മറഞ്ഞും കിടക്കുന്നുവെന്ന സങ്കടം യാത്ര കഴിഞ്ഞുപോരുമ്പോൾ കൂടെയുണ്ടാകും. വല്ലപ്പോഴുമെത്തുന്ന സഞ്ചാരികളുടെ ആളനക്കമേയുള്ളു. ടൂറിസം പദ്ധതികളുടെ ഛായമടിക്കലും ഇവിടെ ഇല്ല. മുച്ചീട്ടുകളിക്കും ലഹരി ഉപയോഗത്തിനും വരെയുള്ള സങ്കേതമായി ചിലർ ഈ ചരിത്ര ഭൂമിയെ കാണുന്നു. നൈനിറ്റാളിന്റെ തേജസായ നൈനാദേവി ക്ഷേത്രത്തിൽ നിന്നു കഷ്ടിച്ച് ഒരു കിലോ മീറ്റർ ദൂരമാണു സെന്റ് ജോൺസ് വിൽഡേർനസ് പള്ളിയിലേക്ക്; മല്ലിത്താലിന്റെ വടക്കേ അറ്റത്ത്. തടിയിൽ തീർത്ത പഴഞ്ചൻ ഇരിപ്പിടങ്ങളും ചില്ലുജാലകങ്ങളും മങ്ങിപ്പോയ പെയിന്റിങ്ങുകളുമെല്ലാം അവിടെ അപൂർവ കാഴ്ചയൊരുക്കുന്നു.
നൈനിറ്റാളിലെ പൈൻമരക്കാടുകൾക്കു നടുവിൽ ഇതുപോലെ പല അദ്ഭുതങ്ങളുണ്ട്. അവ നമ്മെ കാത്തിരിക്കുന്നു..അതിനിടെ മഞ്ഞുവീഴുന്നു, ഉരുകുന്നു. വീണ്ടും മഞ്ഞിൻപടലങ്ങൾ തണുത്തുറഞ്ഞു കട്ട പിടിക്കുന്നു English Summary:
St. John in the Wilderness Church: Uncovering Nainital\“s Historical Gem |
|