പുതുപ്പള്ളി ∙ ആരോഗ്യകരമായ വികസന സ്വപ്നങ്ങളോടെ ജനവിധി തേടാൻ ബോഡി ബിൽഡർ ചക്കലേത്തു കിഴക്കേതിൽ രഞ്ജു ചെറിയാൻ ഇക്കുറി രംഗത്ത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വീടിരിക്കുന്ന 17–ാം വാർഡിലാണ് യുഡിഎഫ് സ്ഥാനാർഥിത്വം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതു തരംഗം ഉണ്ടായപ്പോഴും 17–ാം വാർഡും ബ്ലോക്കും, ജില്ലാ പഞ്ചായത്ത് സീറ്റിലും സ്ഥാനാർഥികളെ വിജയിപ്പിക്കാൻ വാർഡ് പ്രസിഡന്റുകൂടിയായ രഞ്ജു ഇറങ്ങിയിരുന്നു. ഇക്കുറി കോൺഗ്രസ് കോട്ടയിൽ മത്സരിക്കാൻ ഈ 52കാരന് നറുക്ക് വീഴുകയായിരുന്നു.
ഉമ്മൻ ചാണ്ടി തന്നെയാണു രാഷ്ട്രിയത്തിലെ തന്റെ ആദർശ ഗുരുവെന്നു രഞ്ജു പറയുന്നു. പുതുപ്പള്ളി ബോയ്സ് ഗ്രൗണ്ടിന് സമീപം 32 വർഷമായി യൂണിവേഴ്സ് ജിം എന്ന പേരിലാണ് ഫിറ്റ്നസ് സെന്റർ പ്രവർത്തിക്കുന്നത്. പുരുഷന്മാർക്കും, സ്ത്രീകൾക്കുമുള്ള പുതുപ്പള്ളിയിലെ ആദ്യ ഫിറ്റ്നസ് സെന്ററാണ് ഇത്. ആദ്യം ഫുട്ബോൾ പ്ലെയർ അയിരുന്ന രഞ്ജു കാലിന്റെ മുട്ടിനെറ്റ പരുക്കിനെ തുടർന്നാണ് ബോഡി ബിൽഡിങ്ങിൽ എത്തിയത്. ഒളിംപ്ക്സ് ജിമ്മിലെ ജോൺ ജോസഫിന്റെ കീഴിൽ ആദ്യം പരിശീലനം. പിന്നീട് സ്വന്തമായി ഫിറ്റ്നസ് സെന്റർ ആരംഭിച്ചു.
റാഗി, പഞ്ഞപുല്ല്, സോയബീൻ തുടങ്ങി നാച്വറൽ ആയിട്ടുള്ള ഭക്ഷണക്രമം നിർബന്ധം. പൊലീസ് ടീമിനെ സെലക്ട് ചെയ്ത് നൽകിയതും രഞ്ജുവിന്റെ നേതൃത്വത്തിലാണ്. തദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ചു വീടുകൾ കയറി തുടങ്ങിയതായും വിജയം ഉറപ്പെന്നും രഞ്ജു പറഞ്ഞു. റെവിനയാണ് ഭാര്യ, മക്കൾ; കെസിയ, കെരൻ.
ഉമ്മൻ ചാണ്ടിയുമായുള്ള അടുപ്പം?
അദ്ദേഹത്തിന്റെ വീടിനടുത്തായിരുന്നു എന്റെ വീട്. ചാണ്ടി സാറിന്റെ രാഷ്ട്രീയ പ്രവർത്തനം കണ്ട് ഞാൻ ആകൃഷ്ടനായി എന്നു പറയാം. നമുക്കൊക്കെ വലിയ പ്രചോദനമായിരുന്നു അദ്ദേഹം. പലപ്പോഴും അദ്ദേഹത്തിന് കാറിൽ ഇരിക്കാൻ സ്ഥലം പോലും കാണില്ല. അതൊക്കെ കൗതുകത്തോടെ നോക്കി നിന്നു. അദ്ദേഹം മരിക്കും മുമ്പ് എന്നെ കോൺഗ്രസ് വാർഡ് പ്രസിഡന്റാക്കിയിരുന്നു. ജിമ്മിനെക്കുറിച്ചൊക്കെ ചോദിക്കുമായിരുന്നു. പ്രോട്ടീൻ പൗഡറൊന്നും യുവാക്കൾക്ക് കൊടുക്കരുതെന്ന് പറയും. കോവിഡ് കാലത്ത് ജനങ്ങളെ ഒക്കെ ഞാൻ എന്നെക്കൊണ്ടാവുന്ന വിധം സഹായിക്കുന്നത് കണ്ട് അദ്ദേഹം എന്നെ അഭിനന്ദിച്ചിരുന്നു.
ജിം പ്രവർത്തനം?
പുതുപ്പള്ളിയിലെ ആദ്യ ജിം ആണ്. 32 വർഷം എങ്കിലും ആയിക്കാണും തുടങ്ങിയിട്ട്. എനിക്ക് ഇപ്പോൾ 52 വയസായി. ആദ്യകാലത്ത് ഫുട്ബോൾ കളിക്കാരൻ ആയിരുന്നു. പിന്നീട് ഒരു പരുക്ക് പറ്റി കളിക്കാൻ സാധിക്കാതെ വന്നതോടെയാണ് ജിം തുടങ്ങുന്നത്. കോട്ടയത്തെ മൂന്നാമത്തെ ജിം ആയിയിരിക്കും നമ്മുടേത്. ജില്ലാ ജയിലിലെ തടവുകാർക്ക് ക്ലാസുകൾ എടുക്കാൻ പോകാറുണ്ട്. പൊലീസിന്റെയും എക്സൈസ് വകുപ്പുകളുടെയും ബോഡി ബിൽഡിങ് മത്സരങ്ങളുടെ വിധികർത്താവായും പോകാറുണ്ട്.
കുടുംബം?
വീട്ടിൽ അമ്മയും ഭാര്യയും രണ്ട് പെൺമക്കളുമാണുള്ളത്. ഭാര്യ റെവീന അധ്യാപികയാണ്. മുത്തമൾ കെസിയ എംഎസ്‍സിക്ക് പഠിക്കുന്നു. രണ്ടാമത്തെ മകൾ കെരൻ ബിസിഎ പഠിക്കുന്നു.