തിരുവനന്തപുരം ∙ ‘കാറ്റാടിത്തണലും തണലത്തര മതിലും’ എന്ന ഹിറ്റ് ഗാനം ക്ലാസ്മേറ്റ്സ് സിനിമയ്ക്ക് വേണ്ടി എഴുതിയപ്പോൾ വയലാർ ശരത്ചന്ദ്ര വർമയുടെ മനസ്സുനിറയെ കാറ്റാടി മരങ്ങൾ നിറഞ്ഞ താൻ പ്രീഡിഗ്രി പഠിച്ച തുമ്പ സെന്റ് സേവിയേഴ്സ് കോളജായിരുന്നു. ക്ലാസ്മേറ്റ്സ് സിനിമയെ പോലെ ക്യാംപസ് രാഷ്ട്രീയത്തിൽ കൊണ്ടും കൊടുത്തും വളർന്നവരാണ് കടലിനോട് ചേർന്നു കിടക്കുന്ന ഈ കലാലയത്തിലെ വിദ്യാർഥികളിൽ പലരും. സെന്റ് സേവിയേഴ്സിൽ ഒരേ കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ ചിലർ തിരുവനന്തപുരത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനിറങ്ങുന്നതാണ് ഇത്തവണത്തെ കൗതുകം.
കോളജിലെ മലയാളം ആന്റ് മാസ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ 2012–15 ബാച്ചിൽ പഠിച്ച സിജി റോബിനാണ് കോളജ് സ്ഥിതി ചെയ്യുന്ന കഠിനംകുളം ഗ്രാമപഞ്ചായത്തിൽ മര്യനാട് സൗത്തിലെ യുഡിഎഫ് സ്ഥാനാർഥി. സിജിയുടെ ക്ലാസിൽ പഠിച്ച അരുൺ കുമാർ കഠിനംകുളം പഞ്ചായത്തിലെ പടിഞ്ഞാറ്റുമുക്കിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നു. ഇതേ കാലയളവിൽ ഇവരുടെ സീനിയറായി കോളജിലെ ചരിത്ര വിഭാഗത്തിൽ പഠിച്ച എയ്ഞ്ചൽ കഠിനംകുളം പഞ്ചായത്തിലേക്ക് എൽഡിഎഫ് സ്ഥാനാർഥി ആയാണ് മത്സരിക്കുന്നത്. ചരിത്ര വിഭാഗത്തിലെ തന്നെ ചിത്തു രാജീവ് നഗരൂർ ഗ്രാമ പഞ്ചായത്തിലെ കോട്ടയ്ക്കൽ വാർഡിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. ചിത്തു 2012–13ലെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ ചെയർപേഴ്സൺ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
സിജിയുടെയും അരുണിന്റെയും ജൂനിയറായി പഠിച്ച രഞ്ജിത്ത് നേമം ബ്ലോക്ക് പഞ്ചായത്തിലെ പുളിയറക്കോണം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയാണ്. രഞ്ജിത്തിന്റെ ക്ലാസിലെ സാൻ ജോസ് കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ഉപനിയൂർ വാർഡിൽ നിന്നും മത്സരിക്കുന്നു. രഞ്ജിത്ത് കോളജിലെ കെഎസ്‌യുവിന്റെ യൂണിറ്റ് പ്രസിഡന്റും സാൻ ജോസ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും ആയിരുന്നു. ഇവരുടെ സഹപാഠികളിലൊരാളായ ആന്റണി സിനു കഠിനംകുളം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥിയാണ്. തോമസ് പി. ജോൺ
വോട്ടർ പട്ടിക വിവാദം കാരണം സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിലെ സ്ഥാനാർഥി വൈഷ്ണ സുരേഷിനു നിയമസഹായം ചെയ്തു നൽകിയതാകട്ടെ ഇതേ സമയത്ത് കോളജിൽ പഠിച്ച അഭിഭാഷകനും കോൺഗ്രസ് നേതാവുമായ ജെ.എസ്. അഖിൽ. തിരുവനന്തപുരം കോർപറേഷനിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽപെട്ട വാർഡുകളുടെ ചുമതല ഡിസിസി നൽകിയിരിക്കുന്നത് അഖിലിനാണ്. ഇവർ വിദ്യാർഥികൾ ആയിരുന്നപ്പോൾ എസ്എഫ്ഐയുടെ ചുമതല ഉണ്ടായിരുന്നത് പൂർവ വിദ്യാർഥിയായ ഡോ. ലെനിൻ എം. ലാലിനാണ്. ലെനിൻ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് മൈതാനി ഡിവിഷനിൽ നിന്ന് ഇത്തവണ മത്സരിക്കുന്നുണ്ട്. ഇവരെല്ലാം മത്സരിച്ച തിരഞ്ഞെടുപ്പുകളിൽ റിട്ടേണിങ് ഓഫിസറുടെ ചുമതല ഉൾപ്പെടെ വഹിച്ച ചരിത്ര വിഭാഗം മേധാവി തോമസ് പി. ജോൺ കോളജിൽ നിന്നും വിരമിച്ച ശേഷം പത്തനംതിട്ട ജില്ലയിലെ മൈലപ്ര ഗ്രാമപഞ്ചായത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. ഇതേ സമയം, കോളജിലെ ലേഡി റെപ്പായിരുന്ന ബിൻഷ ബി. ഷറഫ് നിലവിൽ കല്ലറ ഡിവിഷനിൽ നിന്നും എൽഡിഎഫിന്റെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമാണ്. ഇത്തവണ, ബിൻഷ മത്സരിക്കുന്നില്ല.
ഇവരെ കൂടാതെ തിരുവനന്തപുരം കോർപറേഷനിലെ പള്ളിത്തുറ വാർഡിൽ നിന്നും മത്സരിക്കുന്ന ദീപാ ഹിജിനസ്, കഠിനംകുളം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഷീല ഗ്രിഗറി, പോത്തൻകോട് നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കാർത്തിക തുടങ്ങിയവർ വിവിധ കാലയളവിൽ സെന്റ് സേവിയേഴ്സിൽ നിന്നും പഠിച്ചിറങ്ങിയവരാണ്. വിവിധ ജില്ലകളിൽ നിന്നായി അമ്പതോളം പേരാണ് കോളജിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നത്.
കോളജിലെ ധാരാളം പൂർവിദ്യാർഥികൾ ഇത്തവണ മത്സരിക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് അക്കാലത്തെ കോളജ് പ്രിൻസിപ്പലും നിലവിലെ മാനേജറുമായ ഫാ. സണ്ണി ജോസ് എസ്.ജെ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നാണ് കൂടുതൽ പേരും മത്സരിക്കുന്നത്. അവർക്ക് കോളജിൽ നിന്ന് ലഭിച്ച മൂല്യം തദ്ദേശ സ്ഥാപനങ്ങളിൽ അവരുടെ പ്രവർത്തനങ്ങളിലൂടെ നടപ്പാക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും സണ്ണി ജോസ് പറഞ്ഞു. മുൻ മന്ത്രി ആന്റണി രാജു, എംഎൽഎ ആയ വി.കെ.പ്രശാന്ത്, മുൻ എംഎൽഎ എം.എ. വാഹിദ് ഉൾപ്പെടെയുള്ളവർ കോളജിലെ പൂർവവിദ്യാർഥികളാണ്. English Summary:
Kerala Local Elections 2024 features a unique story about St. Xavier\“s College, Thumba, where many alumni are contesting in local body elections. This highlights the college\“s impact on shaping future political leaders in the region. |