തിരുവനന്തപുരം∙ ശബരിമല ശ്രീകോവിൽ വാതിൽ കട്ടിളകളിലെ പാളികൾ ഇളക്കിയെടുത്ത് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള തീരുമാനം ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിന്റേതു മാത്രമായിരുന്നുവെന്ന് അന്നത്തെ ബോർഡ് അംഗങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) മൊഴി നൽകിയെന്നു സൂചന. ബോർഡ് അംഗങ്ങളായിരുന്ന കെ.പി.ശങ്കരദാസും എൻ.വിജയകുമാറുമാണു തങ്ങൾ നിരപരാധികളാണെന്നു മൊഴി നൽകിയത്.
‘‘ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം പാളികൾ കൊടുത്തുവിടാനുള്ള തീരുമാനം ബോർഡ് യോഗത്തിന്റെ മിനിറ്റ്സിൽ എങ്ങനെയാണ് കടന്നുകൂടിയതെന്ന് അറിയില്ല. അപേക്ഷ ബോർഡിനു മുൻപാകെ വന്നപ്പോൾ വിശദമായി ചർച്ച നടത്തിയ ശേഷം തീരുമാനം പിന്നീട് എടുക്കാമെന്ന നിലപാടാണു യോഗത്തിൽ സ്വീകരിച്ചത്. പാളികൾ പോറ്റിക്കു കൈമാറാമെന്ന തീരുമാനം പിന്നീട് മിനിറ്റ്സിൽ എഴുതിച്ചേർത്ത നിലയിലാണു കണ്ടത്’’– ഇരുവരും നൽകിയ മൊഴികളിലെ വാദം ഇങ്ങനെ. എന്നാൽ ബോർഡ് കൂട്ടായി എടുക്കാത്ത തീരുമാനമായിരുന്നെങ്കിൽ അതറിഞ്ഞിട്ടും ഇവർ എന്തെങ്കിലും വിയോജിപ്പ് രേഖപ്പെടുത്തിയതായി രേഖയില്ല.
ദ്വാരപാലക ശിൽപങ്ങളിൽനിന്ന് ഇളക്കിയെടുത്ത പാളികൾ 39 ദിവസത്തിനു ശേഷം മാത്രം ചെന്നൈയിൽ എത്തിച്ചതിലും പിന്നീട് തിരിച്ചു കൊണ്ടുവന്നപ്പോൾ ഭാരം തിട്ടപ്പെടുത്താതെ സ്ഥാപിച്ചതിലുമടക്കം ബോർഡിന്റെ ഭാഗത്തുനിന്നു ദുരൂഹമായ അലംഭാവം ഉണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ബോർഡിന് കൂട്ടുത്തരവാദിത്തമാണെങ്കിലും അതിൽ ബോർഡ് അംഗങ്ങൾ എന്തു വിശദീകരണം നൽകിയെന്നു വ്യക്തമല്ല. പത്മകുമാറിനെ കസ്റ്റഡിയിൽ എടുക്കും മുൻപ് കഴിഞ്ഞ ദിവസമാണ് ശങ്കരദാസിനെയും വിജയകുമാറിനെയും എസ്ഐടി രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തത്. എന്നാൽ അന്വേഷണ സംഘത്തിന് മൊഴി നൽകിയതിനെപ്പറ്റി ഇരുവരും പ്രതികരിച്ചില്ല.
1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
MORE PREMIUM STORIES
വാസുവിന് കട്ടിൽ; പത്മകുമാർ തടവുകാർക്കൊപ്പം
തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ പ്രതികളിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന് മാത്രം കട്ടിലിൽ കിടക്കാം. മുൻ പ്രസിഡന്റ് എ.പത്മകുമാർ ഉൾപ്പെടെ ബാക്കിയെല്ലാവരും സെല്ലുകളിൽ മറ്റു തടവുകാർക്കൊപ്പമാണ് താമസം. കൊട്ടാരക്കര സബ് ജയിലിലായിരുന്ന എൻ.വാസു ഹൃദ്രോഗബാധിതനാണെന്നതിനാൽ ചികിത്സ നൽകണമെന്ന ഡോക്ടറുടെ നിർദേശ പ്രകാരം പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു.
ഇവിടെ ആശുപത്രി സെല്ലിലാണ് 74 വയസ്സുള്ള വാസുവിനെ താമസിപ്പിച്ചിരിക്കുന്നത്. മുറിയിൽ കട്ടിലും ഫാനും ഉണ്ട്. ഡോക്ടർമാർക്ക് പരിശോധിക്കാനും അവസരമുണ്ട്. എന്നാൽ വ്യാഴാഴ്ച അറസ്റ്റിലായ എ.പത്മകുമാറും കേസിൽ മുൻപ് അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു, ഡി.സുധീഷ്കുമാർ, കെ.എസ്.ബൈജു എന്നിവരും സ്പെഷൽ ജയിലിലാണ്. ഇവർ ഓരോരുത്തരും വെവ്വേറെ സെല്ലിൽ മറ്റു തടവുകാർക്കൊപ്പമാണ് താമസം. പത്മകുമാറിന് മുൻ എംഎൽഎ എന്ന നിലയിൽ പ്രത്യേക സൗകര്യം കൊടുക്കേണ്ടതുണ്ട്. അതുകൊണ്ട് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് ഉടനെ മാറ്റിയേക്കും. English Summary:
Sabarimala gold theft case: Allegations against A. Padmakumar concerning decisions made during his tenure as Devaswom Board President. The investigation reveals discrepancies in the handling of temple artifacts, leading to his arrest and raising questions about board procedures and responsibilities.