പന്തളം ∙ ശുചിമുറിയിൽ ചിക്കൻ സൂക്ഷിച്ചതിനും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്തതിനും പിഴ ചുമത്തിയ ഹോട്ടലുകൾ വീണ്ടും തുറന്നതോടെ നഗരസഭാ അധികൃതരെത്തി പൂട്ടി സീൽ ചെയ്തു. കടയ്ക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലേക്കുള്ള റോഡരികിൽ, തോന്നല്ലൂർ സാബു ബിൽഡിങ്ങിൽ ബംഗാൾ സ്വദേശികളായ താജ്മിര ഖാത്തുൻ, എസ്.കെ.സുകുമാർ, ഡെലുവർ ഹുസൈൻ എന്നിവർ നടത്തിയ ഹോട്ടലുകളാണ് നഗരസഭാ സെക്രട്ടറി ഇ.ബി.അനിതയുടെ നേതൃത്വത്തിൽ പൂട്ടിയത്. ശുചിമുറിയിൽ കോഴിയിറച്ചി സൂക്ഷിച്ചതിനടക്കം 10,000 രൂപ വീതം പിഴ ചുമത്തി ചൊവ്വാഴ്ചയാണ് നഗരസഭാ ആരോഗ്യവിഭാഗം നോട്ടിസ് നൽകിയത്.
നോട്ടിസിലെ നിർദേശങ്ങൾ പാലിക്കാതെ അന്നുരാത്രി തന്നെ തുറന്നു പ്രവർത്തിച്ചത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഇന്നലെ രാവിലെ അധികൃതരെത്തി ഹോട്ടലുകൾ പൂട്ടിയത്. ഹെൽത്ത് സൂപ്പർവൈസർ എസ്.എൽ.സോൺ സുന്ദർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത എസ്.പിള്ള, അമൽ പി.നായർ എന്നിവർ നേതൃത്വം നൽകി. കെട്ടിട ഉടമ കുരമ്പാല സ്വദേശി അൻവറിനെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുത്തെന്നും ഷാഫി, സാബു എന്നിവർക്ക് നോട്ടിസ് നൽകിയെന്നും മെഡിക്കൽ ഓഫിസർ ഡോ.ആർ.ഹരികുമാർ പറഞ്ഞു. English Summary:
Restaurant closure occurred after repeated hygiene violations were discovered. The Pandalam municipality sealed the restaurants due to unsanitary cooking conditions and improper food storage, emphasizing public health and safety. |
|