തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കൈവരിച്ച ആധികാരിക ജയം ചരിത്രപരം മാത്രമല്ല, ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പു നേരിടാൻ മുന്നണിക്കും കോൺഗ്രസിനും വലിയ തോതിൽ ആത്മവിശ്വാസവും ആത്മവീര്യവും പകരുന്നതുമാണ്. അതേസമയം, ഇടതു മുന്നണിയുടെ തോൽവിയാകട്ടെ, ചോദിച്ചുവാങ്ങിയതാണെന്നതിൽ സംശയമില്ല.
ധാർഷ്ട്യത്തിനും അസഹിഷ്ണുതയ്ക്കും സ്വജനപക്ഷപാതത്തിനും അഴിമതിക്കുമൊക്കെ മേലൊപ്പു ചാർത്തിയ സിപിഎമ്മിനും ഇടതുമുന്നണിക്കും നിശിതമായ മറുപടി നൽകാൻ കേരളം കാത്തിരിക്കുകയായിരുന്നുവെന്നു കരുതണം.
- Also Read ‘എനിക്ക് തെറ്റുപറ്റി, അത്തരം പരാമർശം വേണ്ടിയിരുന്നില്ല, സതീശൻ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവ്’
തുടർഭരണത്തിന്റെ ബഹുമുഖ ആഘാതങ്ങളിൽ നാട് ക്ഷമയുടെ നെല്ലിപ്പലക താണ്ടിയെന്നു മനസ്സിലാകാത്തത് സിപിഎമ്മിനു മാത്രമാകും. ശമ്പളവും പെൻഷനും പോലും തങ്ങൾ നൽകുന്ന ഔദാര്യമാണെന്നു വരുത്തിത്തീർത്ത സർക്കാരിന്റെ അഹന്തയ്ക്കു വോട്ടർമാർ നൽകിയ കൃത്യമായ ഉത്തരമാണ് ഈ ജനവിധി. ആശയതലത്തിലെങ്കിലും അധികാര വികേന്ദ്രീകരണത്തിനുവേണ്ടി ശക്തമായ നിലപാടെടുത്തിരുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ, അമിതാധികാരം കേന്ദ്രീകരിച്ച്, ‘തോന്നിയപടി ഞങ്ങൾ ഭരിക്കും’ എന്ന ഭീഷണവിളംബരം കേട്ടുകൊണ്ടിരിക്കുകയായിരുന്നു ജനം.
- മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
- ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
- ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
MORE PREMIUM STORIES
ഒന്നാം പിണറായി സർക്കാരിനു ഭരണത്തുടർച്ച കിട്ടിയപ്പോൾ അഴിമതിയുടെയും പിൻവാതിൽനിയമനങ്ങളുടെയും കെടുകാര്യസ്ഥതയുടെയുമൊക്കെ തുടർലൈസൻസായി അതിനെ തെറ്റിദ്ധരിക്കുകയായിരുന്നു ഇടതു മുന്നണി. ആരോപണങ്ങൾ മുഖ്യമന്ത്രിയിലേക്കുവരെ നീണ്ടപ്പോൾ പാർട്ടിക്കുള്ളിലെങ്കിലും അതെക്കുറിച്ചു വിശദീകരിക്കാൻ അദ്ദേഹം കൂട്ടാക്കിയതുമില്ല. പ്രതിപക്ഷമല്ല, കേരള ഹൈക്കോടതിതന്നെയാണ് കഴിഞ്ഞ മാസം പറഞ്ഞത്– ‘അഴിമതിക്കാരെ സംരക്ഷിക്കുന്നവരായി ഇടതുസർക്കാർ മാറി; ഈ അവസ്ഥ പരിതാപകരം.’ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽനിന്ന്, അഴിമതിക്കെതിരെ വൃഥാ വായ്ത്താരി മുഴക്കുന്ന സർക്കാരിന് അതൊരു കടുത്ത പ്രഹരം തന്നെയായിരുന്നു.
- Also Read ‘യുഡിഎഫ് വിട്ടുപോയവർ ചിന്തിക്കണം, മടക്കത്തിന് ഇതാണ് സമയം’; കേരള കോൺഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്
മലയോര മേഖലയിലെ വന്യമൃഗഭീഷണി ഉൾപ്പെടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ കാതലായ പല പ്രശ്നങ്ങളും പരിഗണിക്കാതെയും റോഡുകളടക്കമുള്ള അടിസ്ഥാന സൗകര്യവികസനത്തിനു വേണ്ട പ്രാധാന്യം നൽകാതെയും സർക്കാർ നോക്കുകുത്തിയായ വർഷങ്ങളാണു കടന്നുപോയത്. തൃശൂർ കരുവന്നൂരിലേതുൾപ്പെടെ സിപിഎം ഭരിക്കുന്ന എത്രയോ സഹകരണ ബാങ്കുകൾ നിക്ഷേപകരെ വഞ്ചിച്ചതിന്റെ കണ്ണീർക്കഥകൾ കേരളം കേട്ടു. കൃഷിക്കാർ സ്വന്തം വിയർപ്പു കൊണ്ടു വിളയിച്ചെടുത്ത നെല്ല് സമയത്തു സംഭരിക്കാതെയും സംഭരിച്ചതിന്റെ ബാധ്യത കൃത്യമായി തീർക്കാതെ അവരുടെ കടമെടുപ്പുശേഷി കെടുത്തിയും ശിക്ഷിച്ച സർക്കാരാണിത്.
സകല സർക്കാർസംവിധാനങ്ങളും ഉപയോഗിച്ച് എതിർസ്വരങ്ങളെ തല്ലിയൊതുക്കി നടത്തിയ നവകേരള സദസ്സും ആഘോഷ ബസ് യാത്രയും പോലെയുള്ള പ്രചാരണ കെട്ടുകാഴ്ചകൾ കൊണ്ടു ജനങ്ങൾക്ക് എന്തെങ്കിലും പ്രയോജനമുണ്ടായോ? സാമ്പത്തിക ഞെരുക്കവും ധൂർത്തും ഒരേസമയം കൊടിയടയാളങ്ങളാക്കി എങ്ങനെയാണ് ഒരു സർക്കാരിനു മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നത്?
- Also Read ‘കോണ്‍ഗ്രസുമായി ചേര്‍ന്ന് തിരുവനന്തപുരം ഭരിക്കാന്‍ ഉദ്ദേശിക്കുന്നില്ല, ബിജെപിക്ക് കാര്യമായ നേട്ടമില്ല’
സമീപകാലത്ത് സെക്രട്ടേറിയറ്റിനുമുന്നിൽ കണ്ട പല സമരങ്ങളെയും തളർത്തുമ്പോൾ എത്രയോ ഹൃദയങ്ങൾക്കാണു മുറിവേൽക്കുന്നതെന്ന് സർക്കാർ ആലോചിച്ചോ? നമ്മുടെ സമൂഹത്തിൽ ജനസേവനത്തിന്റെ പ്രതീകങ്ങളായി മാറിയ ആശാ പ്രവർത്തകർ അടിസ്ഥാന ആവശ്യങ്ങൾക്കു വേണ്ടി നടത്തിയ സമരത്തെ സർക്കാർ നേരിട്ട രീതി ഏകാധിപത്യ രാഷ്ട്രങ്ങളിൽപ്പോലും പതിവില്ലാത്തതാണ്. ജനാധിപത്യത്തിനുവേണ്ടിയും ഫാഷിസത്തിനെതിരായുമാണ് പടവെട്ടലെന്ന് അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന പാർട്ടിയാണെങ്കിലും, തങ്ങൾ ചെയ്താൽ മാത്രമേ ഏതു സമരവും സമരമാവൂ എന്നുകൂടി സിപിഎം പറയുന്നിടത്താണ് യുക്തിഭംഗം.
പിഎം ശ്രീ പദ്ധതിക്കുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടതുപോലെ, ‘ഇതോ ഇടതുനയം’ എന്നു ജനം അമ്പരക്കുന്ന പല തീരുമാനങ്ങളും സിപിഎം അടിച്ചേൽപിച്ചതു മുന്നണിക്കുള്ളിൽത്തന്നെ വിമർശിക്കപ്പെട്ടു. ‘എല്ലാ മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കുമെന്ന്’ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മുന്നണി ഭരിക്കുമ്പോഴാണ് പാർട്ടി നേതാക്കളടക്കം ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായത്. വിവിധ തലങ്ങളിലുള്ള നിരുത്തരവാദിത്തം വഴി പൊതുജനാരോഗ്യ സംവിധാനത്തെ അത്യാസന്ന നിലയിലാക്കിയ ആരോഗ്യ വകുപ്പ് ജനമനസ്സിലുണ്ടാക്കിയ നിരാശ കുറച്ചൊന്നുമല്ല. ദീർഘകാലമായി ജനങ്ങളെ അനിശ്ചിതത്വത്തിന്റെ മഞ്ഞക്കുറ്റിയിൽ തളയ്ക്കുകയും കേസുകളിൽ കുടുക്കുകയും ചെയ്തുപോന്ന കെ റെയിൽ പദ്ധതിയിൽ പ്രതീക്ഷ വച്ചിട്ടു കാര്യമില്ലെന്ന് ഒടുവിൽ മുഖ്യമന്ത്രി തന്നെ ഏറ്റുപറയുന്നതും കഴിഞ്ഞ ദിവസം കേരളം കേട്ടു.
- Also Read പുതുക്കോട് പിടിച്ച് യുഡിഎഫ്; വടക്കഞ്ചേരിയിൽ ഒപ്പത്തിനൊപ്പം
വിജയത്തിലേക്കുള്ള ഈ മടങ്ങിവരവിൽ തീർച്ചയായും കോൺഗ്രസിനും യുഡിഎഫിനും അഭിമാനിക്കാം. നേതൃത്വം തൊട്ടുതുടങ്ങിയ ഏകോപിതവും ആത്മാർഥവുമായ പ്രവർത്തനമാണു വിജയത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന്. കോൺഗ്രസിന്റെ ശാപമായ ഗ്രൂപ്പുകളി മാറ്റിവച്ച്, കൈകോർത്തു മുന്നേറിയാൽ നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ കൂടെയുണ്ടാവുമെന്ന തിരിച്ചറിവ് ആ പാർട്ടിക്കും മുന്നണിക്കും പുതിയ ഊർജം പകരേണ്ടതാണ്.
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി നേടിയ വിജയം ശ്രദ്ധേയമാണ്. കൊല്ലം, കോഴിക്കോട് കോർപറേഷനുകളിൽ നില മെച്ചപ്പെടുത്തിയ അവർ പാലക്കാട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്തു. അതേസമയം, ത്രിതല പഞ്ചായത്തുകളിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ലതാനും.
ജനങ്ങളിൽനിന്ന് ഏറെ അകന്നതിന്റെ തിരിച്ചടിയാണ് തിരഞ്ഞെടുപ്പുഫലത്തിലുള്ളതെന്ന് എല്ലാവർക്കും വ്യക്തമായിക്കഴിഞ്ഞെങ്കിലും ആ പാഠം ഇടതു മുന്നണിക്ക്, പ്രത്യേകിച്ച് സിപിഎമ്മിന് മനസ്സിലാകുമോ എന്നതിലാണു സംശയം. വലിയ വിജയം വലിയ ഉത്തരവാദിത്തം കൂടിയാണെന്നും തദ്ദേശതിരഞ്ഞെടുപ്പു വിജയം നിയമസഭാ വിജയത്തിലേക്കുള്ള ഫ്രീ ടിക്കറ്റല്ലെന്നുമുള്ള പാഠം അതേ രാഷ്ട്രീയ പാഠപുസ്തകത്തിൽ എഴുതിച്ചേർത്തിരിക്കുന്നത് കോൺഗ്രസിനും യുഡിഎഫിനും വായിക്കാൻ വേണ്ടിത്തന്നെയാണ്. English Summary:
Kerala Election Results: A People\“s Mandate Sends UDF Soaring, LDF Crashing |