കൊല്ലം ∙ പാരിപ്പള്ളി കടമ്പാട്ടുകോണത്ത് നിന്ന് ആരംഭിക്കുന്ന ഗ്രീൻ ഫീൽഡ് പാതയ്ക്ക് (ദേശീയപാത –744) ഭൂമി വിട്ടുകൊടുത്തവർ നഷ്ടപരിഹാരം ലഭിക്കാതെ വലയുന്നു. വില നിർണയം നടത്തി ഒരു വർഷം മുൻപു നഷ്ടപരിഹാര തുക നിശ്ചയിച്ചവർക്കു പോലും പണം ലഭിച്ചിട്ടില്ല. തെന്മല, ആര്യങ്കാവ് വഴി തമിഴ്നാട്ടിലേക്ക് പോകുന്ന പാത കേരളത്തിൽ രണ്ടു മേഖലകളായി തിരിച്ചാണ് നിർമാണം, കടമ്പാട്ടുകോണം – ഇടമൺ, ഇടമൺ –ആര്യങ്കാവ് മേഖലകളാണ് ഇത്. കേരളത്തിൽ 13 വില്ലേജുകളിൽ നിന്ന് 252 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിൽ 9 വില്ലേജുകൾ കൊല്ലം ജില്ലയിലും 4 വില്ലേജുകൾ തിരുവനന്തപുരം ജില്ലയിലുമാണ്.
കൊല്ലം ജില്ലയിൽ നിലമേൽ, ഇട്ടിവ, കോട്ടുക്കൽ, ചടയമംഗലം, അലയമൺ, അഞ്ചൽ, ഏരൂർ, അയിരനല്ലൂർ, ഇടമൺ, തെന്മല, ആര്യങ്കാവ്, തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ, മടവൂർ, കുടവൂർ നാവായിക്കുളം വില്ലേജുകളിലൂടെയും ആണ് പാത കടന്നു പോകുന്നത്. രണ്ടായിരത്തോളം പേരുടെ 118.24 ഹെക്ടർ ഭൂമി ഏറ്റെടുക്കും. ജില്ലയിൽ 54 ഹെക്ടരർ ഭൂമി ഏറ്റെടുത്തു കൊണ്ട് 2023 മാർച്ചിൽ 3 ഡി വിജ്ഞാപനം മാർച്ചിൽ പുറപ്പെടുവിച്ചതോടെ അധികൃതർ ആവശ്യപ്പെട്ട മുഴുവൻ രേഖകളും റവന്യു അധികൃതർക്ക് സമർപ്പിച്ചു. നഷ്ടപരിഹാര തുക ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല.
ഭൂമി വിട്ടു നൽകുന്നവർ സമരം ആരംഭിച്ചതിനെ തുടർന്നു കഴിഞ്ഞ വർഷം നവംബറിൽ കൊല്ലം ഡപ്യൂട്ടി കലക്ടർ ഓഫിസിൽ ഭാഗികമായി നഷ്ടപരിഹാര തുക നിശ്ചയിച്ചു. നിലമേൽ വില്ലേജിൽ 93 പേർക്കും ഇട്ടിവയിൽ 95 പേർക്കും കഴിഞ്ഞ വർഷം നവംബറിൽ നഷ്ടപരിഹാര തുക നിശ്ചയിച്ചു ദേശീയപാത അതോറിറ്റിക്കു കൈമാറി. രണ്ടാഴ്ചയ്ക്കകം തുക ലഭിക്കുമെന്നു അധികൃതർ ഉറപ്പു നൽകിയെങ്കിലും ഇതുവരെ ലഭിച്ചില്ല. ദേശീയപാത അതോറിറ്റിക്കു പണം അനുവദിക്കാത്തതാണു കാരണം എന്നു പറയുന്നു. 2022 നവംബറിൽ ആണ് വസ്തു ഏറ്റെടുക്കുന്നതിനുള്ള 3എ വിജ്ഞാപനം ദേശീയപാത അതോറിറ്റി പുറപ്പെടുവിച്ചത്. വിജ്ഞാപനത്തിൽ ഉൾപ്പെട്ട വസ്തു വിൽക്കാനോ പണയപ്പെടുത്താനോ ഇതിനുശേഷം കഴിയാതെയായി.
മക്കളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് പണം കണ്ടെത്താനാകാതെ ഒട്ടേറെ കുടുംബങ്ങൾ വലഞ്ഞുകൊണ്ടിരിക്കുകയാണ്. പണം ലഭിക്കുമെന്ന് പ്രതീക്ഷയിൽ മക്കളുടെ വിവാഹം നിശ്ചയിച്ച പലരും വിവാഹത്തീയതി മാറ്റിയിരിക്കുകയാണ്. ഇതിനിടയിൽ, അലൈൻമെന്റ് സംബന്ധിച്ചും വനഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു തീരുമാനം ഉണ്ടാകുന്നതിലും കാലതാമസം നേരിട്ടു. ഇടമൺ – ആര്യങ്കാവ് പാക്കേജിൽ 60 ഹെക്ടറും ഇടമൺ –കടമ്പാട്ടുകോണം പാക്കേജിൽ 16 ഹെക്ടറുമാണ് വനഭൂമി ഏറ്റെടുക്കേണ്ടി വരുന്നത്.
വനത്തിലൂടെ കടന്ന പോകുന്ന ഭാഗത്ത് 4 തുരങ്കപ്പാത നിർമിക്കാനാണ് തീരുമാനം. 40 കിലോമീറ്റർ വേഗപരിധി ഒഴിവാക്കാനും ദൂരം കുറയ്ക്കാനുമാണ് തുറങ്കപാത നിർമിക്കുന്നത്. തെന്മല, കഴുതുരുട്ടി, ഇടപ്പാളയം കോട്ടവാസൽ എന്നിവിടങ്ങളിലാണ് തുരങ്കപ്പാത. 30 മീറ്റർ വീതിയിൽ 4 വരി പാതയുടെ തുരങ്കത്തിലുണ്ടാവുക. തെന്മലയ്ക്കും ആര്യങ്കാവിനും ഇടയിൽ 3 കിലോമീറ്റർ ദൈർഘ്യമുള്ള 2 തുരങ്കങ്ങളും മറ്റിടങ്ങളിൽ 1.5 കിലോമീറ്റർ വീതമാണ് തുരങ്കപ്പാത. കൊല്ലം ജില്ലയിൽ നിലമേൽ, ഇട്ടിവ, കോട്ടുക്കൽ, ചടയമംഗലം, അലയമൺ, അഞ്ചൽ, ഏരൂർ , അയിരനല്ലൂർ, ഇടമൺ, തെന്മല, ആര്യങ്കാവ്, തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ, മടവൂർ, കുടവൂർ, നാവായിക്കുളം വില്ലേജുകളിലുടെയാണ് പാത കടന്നു പോകുന്നത്. English Summary:
Greenfield highway compensation delays plague landowners in Kollam. Landowners who gave up their land for the Paripally Greenfield Highway (National Highway 744) are struggling without compensation. Despite the determination of compensation amounts a year ago, payments have not been disbursed, causing significant hardship. |