cy520520 • The day before yesterday 11:45 • views 918
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി ചോദ്യം ചെയ്ത ഡി.മണിയും സംഘവും കേരളത്തില്‍ ലക്ഷ്യമിട്ടത് 1,000 കോടിയുടെ കവർച്ചയാണെന്നും ശബരിമല കൂടാതെ പത്മനാഭസ്വാമി ക്ഷേത്രവും ലക്ഷ്യമിട്ടെന്നും സൂചന. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി നേതാവ് വി.വി.രാജേഷ് മേയറാകും. തൃശൂരിൽ ഡിസിസി വൈസ് പ്രസിഡന്റ് ഡോ.നിജി ജസ്റ്റിൻ മേയറാകും. മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വിവാദമായി. ഫോട്ടോ പോസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. പാലാ നഗരസഭയിൽ പുളിക്കക്കണ്ടം കുടുംബം യുഡിഎഫിനെ പിന്തുണച്ചതും പ്രധാന വാർത്തയായി. മുഖ്യമന്ത്രി പോറ്റിക്കൊപ്പമുള്ള ചിത്രം എഐ നിർമിതമെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. കണ്ണൂരിൽ ട്രെയിൻ നിർത്തിച്ച് റീൽസ് ചിത്രീകരിച്ച രണ്ട് പ്ലസ് ടു വിദ്യാർഥികൾ അറസ്റ്റിലായി. കൂടുതൽ കേരള വാർത്തകൾ വായിക്കാം.
സ്വർണക്കവർച്ച: ഡി.മണിയും സംഘവും ലക്ഷ്യമിട്ടത് 1,000 കോടിയുടെ കൊള്ള
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ‘ഡി.മണി’ എന്നയാളെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്താണ് വ്യാഴാഴ്ചയിലെ പ്രധാന വാർത്തകളിലൊന്ന്. ഇയാളുടെ യഥാര്‍ഥ പേര് ബാലമുരുകൻ എന്നാണെന്നും ഇയാളും സംഘവും കേരളത്തില്‍ ലക്ഷ്യമിട്ടത് 1,000 കോടിയുടെ കവർച്ചയാണെന്നും ശബരിമല കൂടാതെ പത്മനാഭസ്വാമി ക്ഷേത്രവും ലക്ഷ്യമിട്ടതായും സൂചനകളുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയാണ് ഡി.മണിയെക്കുറിച്ചും വിഗ്രഹക്കടത്ത് സംഘത്തെക്കുറിച്ചും എസ്ഐടിക്ക് മൊഴി നല്‍കിയത്. നിജി ജസ്റ്റിൻ, എ.പ്രസാദ് (Photo: Arranged)
ഡോ.നിജി ജസ്റ്റിൻ തൃശൂർ മേയറാകും
ഡിസിസി വൈസ് പ്രസിഡന്റ് ഡോ.നിജി ജസ്റ്റിൻ തൃശൂർ മേയറാകും. കെപിസിസി സെക്രട്ടറി എ.പ്രസാദ് ഡപ്യൂട്ടി മേയറാകും. നിജി ജസ്റ്റിൻ, സുബി ബാബു, ലാലി ജയിംസ് എന്നിവരെയാണ് കോൺഗ്രസ് പരിഗണിച്ചിരുന്നത്. മൂന്നുപേർക്കായും വിട്ടുവീഴ്ചയില്ലാതെ ഓരോ വിഭാഗം നിലയുറപ്പിച്ചതോടെ ചർച്ചകൾ നീണ്ടു. ആദ്യ ടേമിൽ നിജി ജസ്റ്റിൻ മേയറാകുമെന്ന തീരുമാനം ഇന്നലെ രാവിലെ കെപിസിസി തലത്തിൽനിന്ന് വന്നെങ്കിലും ഉച്ചയോടെ ചിത്രം മാറി. ലാലി ജയിംസിനെ അനുകൂലിച്ച് ഏതാനും കൗൺസിലർമാർ രംഗത്തുവന്നതാണ് ഭിന്നത ഉടലെടുക്കാൻ കാരണമായത്. കൊച്ചിയിലേതിനു സമാനമായി പാർലമെന്ററി പാർട്ടിയിൽ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം ഇവർ മുന്നോട്ടുവച്ചു.
- ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
- ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
- 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
MORE PREMIUM STORIES
ക്രിസ്മസ് തലേന്ന് മോഷണം; 60 പവന്‍ നഷ്ടമായി
ക്രിസ്മസ് തലേന്ന് രാത്രിയില്‍ തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ വന്‍ മോഷണം. കാട്ടാക്കട കൊറ്റംകുഴി തൊഴുക്കല്‍ കോണം ഷൈന്‍ കുമാറിന്റെ വീട്ടില്‍നിന്ന് 60 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. ക്രിസ്മസ് ആഘോഷത്തിന് കുടുംബം പള്ളിയില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. മുന്‍വശത്ത് വാതില്‍ പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ (ചിത്രം∙മനോരമ)
മുഖ്യമന്ത്രിയും പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു
മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്. സംഘർഷമുണ്ടാകണമെന്ന ഉദ്ദേശ്യത്തോടെ ചിത്രം പങ്കുവച്ചെന്ന് കാട്ടിയാണ് കേസ്.
കണ്ണൂരിൽ ട്രെയിൻ നിർത്തിച്ച് റീൽസ് ചിത്രീകരണം; രണ്ട് പ്ലസ് ടു വിദ്യാർഥികൾ അറസ്റ്റിൽ
റീൽസ് ചിത്രീകരണത്തിനായി ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച രണ്ട് പ്ലസ് ടു വിദ്യാർഥികൾ അറസ്റ്റിൽ. വ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ വച്ചാണ് എറണാകുളം- പുണെ എക്സ്പ്രസ് നിർത്തിച്ച് വിദ്യാർഥികൾ റീൽസ് ചിത്രീകരിച്ചത്. ട്രാക്കിൽ ചുവപ്പ് വെളിച്ചം കത്തിച്ചു കാട്ടിയാണ് ഇവർ ട്രെയിൻ നിർത്തിച്ചത്. അപായ സിഗ്നലാണെന്നു കരുതി ട്രെയിൻ നിർത്തുകയായിരുന്നു. തോൽക്കാൻ ഇത്തിരി ‘പുളിക്കും’ !! പാലാ നഗരസഭയിലേക്ക് ഒരു കുടുബത്തിൽനിന്നു മത്സരിച്ചു വിജയിച്ച ബിനു പുളിക്കക്കണ്ടം (വലത്ത്) മകൾ ദിയ ബിനുവിന് സ്നേഹചുംബനം നൽകുന്നു. സഹോദരനും വിജയിയുമായ ബിജു പുളിക്കക്കണ്ടം സമീപം. പാലാ നഗരസഭ 13, 14, 15 വാർഡുകളിൽ സ്വതന്ത്രരായി മത്സരിച്ചാണ് ഇവർ വിജയിച്ചത്. ചിത്രം: മനോരമ
യുഡിഎഫിനെ പിന്തുണച്ച് പുളിക്കക്കണ്ടം കുടുംബം; 21 കാരി ദിയ ചെയർപഴ്സൻ
കാത്തിരിപ്പിനൊടുവിൽ പാലാ നഗരസഭയിൽ ഏത് മുന്നണിയെ പിന്തുണയ്ക്കണമെന്ന് പുളിക്കക്കണ്ടം കുടുംബം തീരുമാനിച്ചു. യുഡിഎഫിനു പിന്തുണ നൽകാനാണ് തീരുമാനം. എൽഡിഎഫിനും യുഡിഎഫിനും തനിച്ചു ഭരിക്കാൻ ഭൂരിപക്ഷമില്ലാത്ത പാലാ നഗരസഭയിൽ മൂന്നു സ്വതന്ത്രർ വിജയിച്ച പുളിക്കക്കണ്ടം കുടുംബത്തിന്റെ തീരുമാനം നിർണായകമായിരുന്നു. ബിനു പുളിക്കക്കണ്ടവും മകൾ ദിയയും സഹോദരൻ ബിജുവുമാണ് ഒരു കുടുംബത്തിൽനിന്ന് സ്വതന്ത്രരായി മത്സരിച്ചു വിജയിച്ചത്.
മുഖ്യമന്ത്രി പോറ്റിക്കൊപ്പമുള്ള ചിത്രം എഐ നിർമിതം; സതീശന്റെ ബോംബ് ഇതുവരെ പൊട്ടിയില്ലെന്ന് എം.വി.ഗോവിന്ദൻ
ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി എഐസിസി മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിക്കൊപ്പം പോറ്റി നിൽക്കുന്നതായി അടൂർ പ്രകാശ് കാട്ടിയ ചിത്രം എഐ ഉപയോഗിച്ചു നിർമിച്ചതാണെന്നും അതിന്റെ വസ്തുതകൾ പുറത്തുവരുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. \“പോറ്റിയെ കേറ്റിയേ\“ എന്ന പാരഡി ഗാനം ഉൾപ്പെടെ ഇടതുസർക്കാരിനെതിരെ യുഡിഎഫ് ആയുധമാക്കുമ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റിയും സോണിയാ ഗാന്ധിയും തമ്മിലുള്ള ചിത്രത്തെക്കുറിച്ചു മുഖ്യമന്ത്രി തന്നെ നേരിട്ടു പറഞ്ഞ് സിപിഎം കളത്തിലിറങ്ങിയിരിക്കുന്നത്. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനു മറുപടി ഇല്ലെന്നും ഗോവിന്ദൻ പറഞ്ഞു.
സ്വർണക്കൊള്ളയല്ല, തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചത് യോഗിയുടെ കത്ത്; നേതാക്കള്‍ക്ക് അധികാരമോഹമെന്നും സിപിഎമ്മിൽ വിമർശനം
തദ്ദേശതിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പ്രകടനത്തെ ശബരിമല സ്വർണക്കൊള്ള വിവാദം കാര്യമായി ബാധിച്ചില്ലെന്നും അതേസമയം, ആഗോള അയ്യപ്പ സംഗമത്തിൽ യുപി മുഖ്യമന്ത്രി ബിജെപിയുടെ യോഗി ആദിത്യനാഥിന്റെ കത്ത് പ്രാധാന്യത്തോടെ വായിച്ചതു രാഷ്ട്രീയമായി തിരിച്ചടിച്ചെന്നും സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. അയ്യപ്പ സംഗമം നടന്നപ്പോൾ കത്തുവായിച്ച ദേവസ്വം മന്ത്രി വി.എൻ. വാസവൻ കൂടി പങ്കെടുത്ത യോഗത്തിലാണു വിമർശനം ഉയർന്നത്. സിപിഎം – ബിജെപി അന്തർധാര എന്ന പ്രചാരണത്തിന് ഇതു ശക്തി പകർന്നു. യോഗി ആദിത്യനാഥ് നേരിട്ടെത്തി പ്രസംഗിച്ചിരുന്നെങ്കിൽപ്പോലും ഇത്രയും തിരിച്ചടിയുണ്ടാകില്ലായിരുന്നെന്നും അഭിപ്രായം ഉയർന്നു. സംസ്ഥാന അതിഥിയായി ഒരു മുഖ്യമന്ത്രി എത്തുന്നതിൽ കവിഞ്ഞ പ്രാധാന്യം അതിന് ഉണ്ടാകുമായിരുന്നില്ലെന്നുമാണ് വിമർശനം.
\“പോറ്റിയെ സോണിയയ്ക്ക് പരിചയപ്പെടുത്തിയത് ഞാനല്ല; തെറ്റു സംഭവിച്ചെങ്കിൽ തിരുത്താൻ തയാർ\“: അടൂർ പ്രകാശ്
ആറ്റിങ്ങൽ എംപി ആയപ്പോൾ ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ വന്നു കണ്ടിരുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സാമൂഹിക സേവന പരിപാടിയെ പറ്റി സംസാരിക്കാനാണ് പോറ്റി വന്നതെന്നും അദ്ദേഹം പറഞ്ഞു. പോറ്റിയോടൊപ്പം സോണിയാ ഗാന്ധിയെ കണ്ടതും അടൂർ പ്രകാശ് സ്ഥിരീകരിച്ചു. എന്നാൽ പോറ്റിയെ സോണിയയ്ക്ക് പരിചയപ്പെടുത്തിയത് താനല്ലെന്നും തെറ്റു സംഭവിച്ചെങ്കിൽ തിരുത്താൻ തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രതികരണങ്ങൾക്കുള്ള മറുപടിയായാണ് അടൂർ പ്രകാശ് പോറ്റിയുമായുള്ള ബന്ധം വിശദീകരിച്ചത്. |
|