ബെംഗളൂരു ∙ സർക്കാർ ഭൂമിയിലെ കയ്യേറ്റമൊഴിപ്പിക്കലിനെ ‘ബുൾഡോസർ നീതി’യെന്ന് വിമർശിച്ച് ഫെയ്സ്ബുക് പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയനെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വിമർശിച്ചു. വാസ്തവം മറച്ചുവച്ചുള്ള ഫെയ്സ്ബുക് പോസ്റ്റാണിതെന്നും കർണാടകയിലെ കാര്യങ്ങളിൽ പിണറായി ഇടപെടേണ്ടെന്നും വ്യക്തമാക്കി. മാലിന്യം തള്ളാൻ 9 വർഷം മുൻപ് സർക്കാർ വിജ്ഞാപനം ചെയ്ത 5 ഏക്കർ ക്വാറി പ്രദേശം ഭൂമാഫിയ കയ്യേറി ചേരിയാക്കി മാറ്റിയതാണ് ഒഴിപ്പിച്ചത്. യെലഹങ്കയിലെ ഫക്കീർ കോളനി എന്നറിയപ്പെടുന്ന ഇവിടെ സർക്കാർ ഭൂമി കയ്യേറി നിർമിച്ച താൽക്കാലിക വീടുകളും കുടിലുകളും ഇടിച്ചുനിരത്തിയതിനെയാണ് മുസ് ലിം വിഭാഗക്കാരെ കർണാടക സർക്കാർ ലക്ഷ്യമിടുന്നു എന്നാരോപിച്ചത്.
ഇവിടെ താമസിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നതു കൂടി സർക്കാർ കണക്കിലെടുത്തു. കയ്യേറ്റക്കാരിലേറെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥിത്തൊഴിലാളികളാണ്. ഒഴിപ്പിക്കലിനിടെ അർഹരായ ആരുടേയെങ്കിലും വീടുകൾ നഷ്ടമായെങ്കിൽ രാജീവ് ഗാന്ധി ആവാസ് യോജനയിൽ പാർപ്പിടം നൽകും. ചേരിപ്രദേശങ്ങളും സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നത് ഇതാദ്യമല്ലെന്നും ശിവകുമാർ പറഞ്ഞു.
മുതിർന്ന നേതാക്കൾ നിരുത്തരവാദ പ്രസ്താവനകൾ നടത്തുന്നത് നിർഭാഗ്യകരമാണെന്നും ബെംഗളൂരു വികസന ചുമതല കൂടി വഹിക്കുന്ന ശിവകുമാർ പറഞ്ഞു. കയ്യേറ്റമൊഴിപ്പിക്കൽ സംബന്ധിച്ച് എഐസിസി സിദ്ധരാമയ്യയും ശിവകുമാറുമായി ചർച്ചനടത്തിയതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ സർക്കാർ അങ്ങേയറ്റം കരുതലോടെ നിർവഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇതിനിടെ, ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം എംപിയും കർണാടക ഘടകം നേതാക്കളും ഫക്കീർ കോളനി സന്ദർശിച്ചു. English Summary:
Karnataka encroachment drive is a contentious issue highlighted by recent events. The drive involves the removal of encroachments on government land, sparking political debate and concerns about the displacement of residents, with assurances of housing for eligible displaced individuals under the Rajeev Gandhi Awas Yojana. |
|