ആലപ്പുഴ∙ സമീപ വർഷങ്ങളെക്കാൾ തണുപ്പെത്തിയതോടെ ക്രിസ്മസ്– പുതുവത്സര അവധി ആഘോഷിക്കാൻ ജില്ലയിലേക്ക് എത്തിയവരുടെ എണ്ണത്തിൽ വർധന. വിദേശികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ കൂട്ടമായി എത്തിയതു ജില്ലയുടെ ടൂറിസം മേഖലയ്ക്കും ഗുണകരമായി. അഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലാണു വൻവർധനയുണ്ടായത്. ഇതോടെ ഭൂരിഭാഗം ഹൗസ്ബോട്ടുകൾക്കും ഓട്ടം ലഭിച്ചു.
കോവിഡിനു ശേഷം വിദേശ സഞ്ചാരികൾ കൂടുതലെത്തിയ വർഷവുമാണിത്. 2022നെ അപേക്ഷിച്ചു വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ നാലിരട്ടിയോളം വർധനയാണ് ഉണ്ടായതെന്നു വിനോദ സഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. പ്രളയവും കോവിഡും കാരണം വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ അഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടായെങ്കിലും വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിരുന്നില്ല.
മഴക്കാലം നേരത്തെ പിൻവാങ്ങിയതും ദിത്വ ചുഴലിക്കാറ്റിന്റെ സാന്നിധ്യവും കാരണം സംസ്ഥാനത്തു തണുപ്പ് കൂടുതലായി അനുഭവപ്പെട്ടതും സഞ്ചാരികളെ ആകൃഷ്ടരാക്കി. തണുത്ത കാറ്റേറ്റു കായൽപരപ്പിൽ ഹൗസ്ബോട്ട് യാത്ര ആസ്വദിക്കാൻ കൂടുതൽ സംഘങ്ങളെത്തി. ക്രിസ്മസ് അവധി ആരംഭിച്ചതോടെ സഞ്ചാരികളുടെ തിരക്ക് പിന്നെയും കൂടി. ക്രിസ്മസിനു ശേഷമുള്ള ദിവസങ്ങളിൽ കായൽയാത്രയ്ക്കും ബീച്ചിലേക്കും ഒട്ടേറെപ്പേരെത്തി.
23 മുതൽ ഇന്നലെ വരെ എല്ലാ ഹൗസ്ബോട്ടുകൾക്കും ഓട്ടമുണ്ടായിരുന്നു. അയൽജില്ലകളിൽ നിന്നുള്ളവരും കൂട്ടമായി എത്തുന്നുണ്ട്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മറ്റു ജില്ലകളിൽ നിന്ന് ആലപ്പുഴ ഹൗസ്ബോട്ട് യാത്ര സർവീസും നടത്തുന്നുണ്ട്. സഞ്ചാരികളുടെ വരവ് കൂടിയതോടെ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും ഹൗസ്ബോട്ടുകളിലും ബുക്കിങ് കൂടി. ഇതോടെ നിരക്കുകളിലും വർധനയുണ്ട്. English Summary:
Alappuzha tourism witnessed a surge during the Christmas and New Year holidays due to colder weather conditions. The influx of both domestic and foreign tourists significantly benefited the local tourism sector, with houseboats and hotels experiencing increased bookings. |
|