പത്തനംതിട്ട ∙ ബിജെപിക്ക് ആളെ കൂട്ടണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണെന്നും മറ്റത്തൂരിലെ കോൺഗ്രസുകാർ ആരും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പിന്തുണ സ്വീകരിച്ചവർക്കെതിരെ നടപടി എടുത്തെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.മറ്റത്തൂരിൽ വിജയിച്ച രണ്ടു വിമതന്മാരിൽ ഒരാളെ സിപിഎം പഞ്ചായത്ത് പ്രസിഡന്റാക്കാൻ ശ്രമിച്ചപ്പോൾ മറ്റുള്ളവരെല്ലാം ചേർന്ന് മറ്റൊരു വിമതന് പിന്തുണ നൽകി. ഇത് പാർട്ടി തീരുമാനത്തിന് വിരുദ്ധമാണ്. അമിത് ഷായും മോദിയും എവിടെ ഒപ്പിട്ടു നൽകാൻ പറഞ്ഞാലും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി. എന്നിട്ടാണ് ഒരു പഞ്ചായത്തിലുണ്ടായ സംഭവത്തിൽ കോൺഗ്രസിനെ പരിഹസിക്കുന്നത്. സതീശൻ പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ എഐ ചിത്രങ്ങൾ ഉണ്ടാക്കിയത് സിപിഎമ്മാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ മുഖ്യമന്ത്രി കണ്ടില്ലെന്നു പറഞ്ഞ ഏകയാൾ എം.വി.ഗോവിന്ദനാണ്. മുഖ്യമന്ത്രി പോറ്റിയെ കണ്ടതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പോളണ്ടിനെക്കുറിച്ച് ഒന്നും പറയരുതെന്ന് പറയുന്നത് പോലെ പിണറായി വിജയനെക്കുറിച്ച് ഒന്നും മിണ്ടരുത്. മിണ്ടിയാൽ പൊലീസ് വീട്ടിൽ വരും. തങ്ങൾ എല്ലാവരും ആ ഫോട്ടോ ഇടാൻ പോകുകയാണെന്നും എല്ലാവരുടെയും വീട്ടിലേക്ക് പൊലീസ് വരട്ടെയെന്നും സതീശൻ പറഞ്ഞു.
ചെറുപ്പക്കാർക്കും സ്ത്രീകൾക്കും സംഘടനാതലത്തിലും തിരഞ്ഞെടുപ്പുകളിലും 50 ശതമാനം പ്രാതിനിധ്യം നൽകണമെന്നത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആഗ്രഹമാണ്. മുതിർന്ന നേതാക്കളുടെ ഉപദേശവും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനൊപ്പം മത്സരിക്കാൻ സാധിക്കുന്നവർക്ക് അവസരം നൽകും. ആരെയും ഒഴിവാക്കില്ല.കർണാടകയിൽ പിണറായി വിജയൻ പറഞ്ഞത് പോലുള്ള സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. എഐസിസി കർണാടക സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടിയിട്ടുണ്ട്. ഒരാൾ പോലും വഴിയാധാരം ആകില്ലെന്ന് കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉറപ്പ് നൽകിയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. English Summary:
VD Satheesan criticizes the Kerala Chief Minister and CPM regarding political alliances and the use of AI images. He also addressed the Congress party\“s stance on internal matters, including representation for youth and women, and addressed concerns about the situation in Karnataka. |
|