deltin33•The day before yesterday 11:52• views 1052
ടൊറന്റോ∙ ടൊറന്റോയിലെ തിരക്കേറിയ ഷോപ്പിങ് മാളിന്റെ പാർക്കിങ്ങിൽ കർണാടക സ്വദേശിയായ ഇന്ത്യൻ വംശജനെ അജ്ഞാതർ വെടിവച്ചുകൊന്നു. ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ബ്രാംപ്ടൺ സ്വദേശിയും ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗലയ്ക്കടുത്തുള്ള ത്യാഗൊണ്ടള്ളി ഗ്രാമം സ്വദേശിയുമായ ചന്ദൻ കുമാർ രാജ നന്ദകുമാർ ആണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.30 ഓടെ റെക്സ്ഡെയ്ൽ ബൊളിവാർഡിന് സമീപമുള്ള വുഡ്ബൈൻ ഷോപ്പിങ് സെന്ററിന്റെ പ്രവേശന കവാടത്തിന് സമീപത്ത് നിന്നാണ് അക്രമികൾ വെടിയുതിർത്തത്. ആക്രമണം നടക്കുമ്പോൾ ചന്ദൻ തന്റെ എസ്യുവിയിൽ ഇരിക്കുകയായിരുന്നു.
What you should read next
‘കശ്മീരിന്റെ പുത്രി’ ബ്രിട്ടിഷ് പ്രധാനമന്ത്രി പദത്തിലേക്ക്?; യുകെ രാഷ്ട്രീയത്തിൽ ശ്രദ്ധകേന്ദ്രമായി ഷബാന മഹ്മൂദ് Europe News
വിവരം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ചന്ദനെ ഗുരുതരമായി പരുക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികൾ വാഹനത്തിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.സംഭവം പൊതുജനങ്ങൾക്കിടയിൽ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്ക് കാരണമായിട്ടുണ്ടെന്ന് ടിപിഎസ് ഇൻസ്പെക്ടർ എറോൾ വാട്സൺ പറഞ്ഞു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. സംസ്ഥാന പൊലീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. ചിക്കബല്ലാപുര എംപി ഡോ.കെ.സുധാകറും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
ടൊറന്റോയിലെ കന്നഡ സാംസ്കാരിക വൃത്തങ്ങളിൽ ചന്ദൻ സജീവമായി പങ്കെടുത്തിരുന്നു. കന്നഡ സിനിമകൾ, സംഗീതം, സാമൂഹിക പരിപാടികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു ചന്ദൻ.
∙ ‘ഹൃദയം തകർന്നു’ ബെംഗളൂരുവിൽ നിന്ന് 47 കിലോമീറ്റർ അകലെയുള്ള ത്യാഗൊണ്ടല്ലിയിൽ ഏകമകനെ നഷ്ടമായതിന്റെ വേദനയിലാണ് ചന്ദന്റെ മാതാപിതാക്കൾ. ‘കഴിഞ്ഞ വെള്ളിയാഴ്ച മകനുമായി സംസാരിച്ചിരുന്നു. വേനൽക്കാലത്ത് അവധിയെടുത്ത് വീട്ടിലേക്ക് വരുമെന്ന് അറിയിച്ചതാണ്. മകന്റെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു. ഈ വാർത്ത ഹൃദയം തകർത്തു’– അച്ഛൻ നന്ദകുമാർ പറഞ്ഞു. ഇന്ത്യയിലേക്കുള്ള മടക്കം ചന്ദൻ ആവർത്തിച്ച് മാറ്റിവച്ചിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു.‘ ഞങ്ങളുടെ വാക്കുകൾ കേട്ട് മടങ്ങിയെത്തിയിരുന്നുവെങ്കിൽ ഇപ്പോൾ ചന്ദൻ ഞങ്ങളോടൊപ്പമുണ്ടാകുമായിരുന്നു’– നന്ദകുമാർ കണ്ണീരോടെ പറയുന്നു.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ടൊറന്റോയിൽ കന്നഡ അസോസിയേഷൻ രൂപീകരിക്കാനുള്ള ചന്ദന്റെ ശ്രമങ്ങൾ കൊലപാതകത്തിൽ പങ്കുവഹിച്ചിരിക്കാമെന്ന് ചില ബന്ധുക്കൾ സംശയിക്കുന്നുണ്ടെങ്കിലും പൊലീസ് ഇതുവരെ ഒരു കാരണം സൂചിപ്പിച്ചിട്ടില്ല.
ബെംഗളൂരുവിലെ സപ്തഗിരി കോളജിൽ നിന്ന് കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ ചന്ദൻ ഏകദേശം ആറ് വർഷം മുമ്പ് കാനഡയിലേക്ക് താമസം മാറിയതാണ്. എൽ ആൻഡ് ടിയുടെ അനുബന്ധ സ്ഥാപനമായ എൽടിഐ മൈൻഡ് ട്രീയിൽ ജോലി ചെയ്യുകയായിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രംDrParameshwara എന്നX അക്കൗണ്ടിൽ നിന്ന്
English Summary:
Indian Killed in Toronto Shooting; Incident Linked to Kannada Association Formation Effort